ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തോ മറച്ചോ പ്രസിദ്ധീകരിക്കരുത് ; മുന്നറിയിപ്പുമായി സുപ്രീംകോടതി
ലൈംഗികാതിക്രമ കേസുകള്‍ റിപ്പോർട്ട് ചെയുമ്പോൾ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി സുപ്രീംകോടതി. കേസുകള്‍ റിപ്പോർട്ട് ചെയുമ്പോൾ ഇരയെ തിരിച്ചറിയുന്ന രീതിയിലുള്ള വിവരങ്ങൾ നൽകുന്നതിന് വിലക്ക്. ബിഹാറിലെ മുസഫര്‍പുര്‍ ബാലമന്ദിരത്തില്‍ വിദ്യാര്‍ഥിനികള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.
ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തോ മറച്ചോ പ്രസിദ്ധീകരിക്കരുതെന്ന് കോടതി നിർദേശിച്ചു. കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന പട്ന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന‌് മാധ്യമങ്ങളെ പൂര്‍ണമായും വിലക്കി ഉത്തരവ് പുറപ്പെടുവിക്കാനാകില്ല.അതുകൊണ്ട് തന്നെ മാധ്യമങ്ങള്‍തന്നെ ഇക്കാര്യത്തില്‍ ജാഗ്രതയും സംയമനവും പാലിക്കണം.
മുസഫര്‍പുര്‍ കേസിലെ സിബിഐ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുമെന്നും ജസ്റ്റിസുമാരായ മദന്‍ ബി ലോക്കുര്‍, ദീപക് ഗുപ്ത എന്നിവര്‍ അംഗങ്ങളായ ബെഞ്ച് അറിയിച്ചു. നാലാഴ‌്ചയ‌്ക്കുള്ളില്‍ അന്വേഷണത്തിന്റെ പുതിയ തല്‍സ്ഥിതിറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബിഐയോട് കോടതി ആവശ്യപ്പെട്ടു.
അതേസമയം ഹരിയാനയിലെ റെവാഡിയില്‍ 19 വയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ മാധ്യമങ്ങള്‍ ഇരയെ തിരിച്ചറിയാവുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കിയ സംഭവം ശ്രദ്ധയില്‍പ്പെട്ടെങ്കിലും നടപടി സ്വീകരിക്കാത്തതിനെ സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha