ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ തുടരും; മന്ത്രിസഭയിൽ സമഗ്രമായ അഴിച്ചുപണി ഉണ്ടാകുമെന്ന് അമിത് ഷാ

ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ തുടരുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ട്വിറ്ററിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. പരീക്കര്‍ തുടരുമെങ്കിലും മന്ത്രിസഭ അഴിച്ചുപണിയുമെന്ന് അമിത് ഷാ വ്യക്തമാക്കി. ഗോവയിലെ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അമിത് ഷായുടെ പ്രഖ്യാപനം.
മനോഹര്‍ പരീക്കറെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. പരീക്കര്‍ ആശുപത്രിയിലായതോടെ ബിജെപി സര്‍ക്കാരിന്റെ സഭയിലെ ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും തങ്ങള്‍ക്കു സര്‍ക്കാര്‍ രൂപീകരിക്കാന്‍ മതിയായ ഭൂരിപക്ഷം ഉണ്ടെന്നുമാണ് കോണ്‍ഗ്രസ് അവകാശവാദം. നാല്പത് അംഗ നിയമസഭയില്‍ 16 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. ബിജെപിക്ക് 14 സീറ്റു മാത്രമാണുള്ളത്. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോവമന്തക്ക് പാര്‍ട്ടി, എന്‍സിപി, സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയോടെയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്.
ഗോവ, മുംബൈ, ന്യുയോര്‍ക്ക് എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷം പരീക്കര്‍ ഇപ്പോള്‍ ന്യൂഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha






















