റാഫാല്‍ ഇടപാട് സ്വന്തമാക്കാനാണ് ഡസോള്‍ട്ട് റിലയന്‍സ് ആരോ സ്‌പെയ്‌സ് എന്ന കമ്പനി രൂപവല്‍കരിച്ചത് എന്ന് ആരോപണം, പ്രതിരോധ മേഖലയിലെ അഴിമതിയാണ് അറുപതിനായിരം കോടി രൂപയുടെ റാഫേല്‍ ആയുധക്കരാര്‍ എന്ന് ആക്ഷേപം
2016-ലെ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വേ ഓലോന്‍ദോയായിരുന്നു മുഖ്യാതിഥി. അന്ന് തന്നെയാണ് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 36 റാഫേല്‍ ജെറ്റുകളുടെ കൈമാറ്റത്തിന് ധാരണാ പത്രം ഒപ്പിടുന്നത്. ഇതിന് രണ്ട് ദിവസം മുന്‍പ് ആണ് ജനുവരി 24-ാം തിയ്യതിഓലോന്‍ദിന്റെ പങ്കാളിയും നടിയുമായ ജൂലി ഗായറ്റിന്റെ 'റോഗ്' ഇന്റര്‍ നാഷണല്‍ , റിലയന്‍സുമായി ചേര്‍ന്ന് സിനിമ നിര്‍മാണം പ്രഖ്യാപിക്കുന്നത്. സിനിമ പ്രഖ്യാപിച്ച അതെ ദിവസം തന്നെയാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഫ്രാന്‍സ്വേ ഓലോന്‍ദ് ഡല്‍ഹിയില്‍ എത്തിയത്.
റിലയന്‍സ് എയ്‌റോ സ്ട്രക്ചര്‍ എന്ന അനില്‍ അംബാനിയുടെ കമ്പനി ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷനുമായി ചേര്‍ന്ന് ഡസോള്‍ട്ട് റിലയന്‍സ് ആരോ സ്‌പെയ്‌സ് എന്ന കമ്പനിയാണ് റാഫല്‍ ഇടപാട് സ്വന്തമാക്കിയത്. 59000 കോടി രൂപക്കാണ് കമ്പനി ഇത് നേടിയത്. റാഫാല്‍ ഇടപാട് സ്വന്തമാക്കാനാണ് ഈ കമ്പനി രൂപവല്‍കരിച്ചത് എന്നതാണ് പ്രധാന ആക്ഷേപം. പൊതു മേഖല സ്ഥാപനമായ എച്ച്.എ.എല്ലിനെ മറികടന്നാണ് റിലയന്‍സിന് കരാര്‍ ലഭിച്ചത്. 2016 ഒക്ടോബര്‍ 3-നാണ് റിലയന്‍സ് ദാസോള്‍ട്ടുമായി ഒരുമിക്കുന്നതായി പ്രഖ്യാപിച്ചത്. ദാസോള്‍ട്ട് റിലയന്‍സ് എയ്‌റോ സ്‌പേസില്‍ 51 ശതമാനം ഓഹരി പങ്ക് റിലയന്‍സിനാണ്. ബാക്കി 49 ശതമാനം ദാസോള്‍ട്ട് ഏവിയേഷനും. തുടര്‍ന്ന് ഒരു വര്‍ഷത്തിനു ശേഷം 2017 ഒക്ടോബര്‍ 27-ന് എറിക് ട്രാപിയറും അനില്‍ അംബാനിയും ചേര്‍ന്ന് നാഗ്പൂരില്‍ കമ്പനിക്ക് തറക്കല്ലിട്ടു. ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ലോറന്‍സ് പാര്‍ലി, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവന്ദ്ര ഫട്‌നാവീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.
അറുപതിനായിരം കോടി രൂപയുടെ റാഫേല്‍ ആയുധക്കരാറിന് ഇടനില അനില്‍ അംബാനിയുടെ കമ്പനിയെന്ന ആക്ഷേപം ദേശീയ രാഷ്ട്രീയത്തില്‍ വന്‍ അസ്വസ്ഥതകള്‍ക്ക് വഴിതെളിക്കുന്നു. മോഡി സര്‍ക്കാരിന്റെ റാഫേല്‍ പോര്‍വിമാന കരാറിന്റെ പൊള്ളത്തരം വെളിവാക്കി ശക്തമായി രംഗത്തെത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍. വാജ്‌പേയ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ നടന്ന കാര്‍ഗില്‍ ശവപ്പെട്ടി കുംഭകോണവും ഇസ്രയേല്‍ മിസൈല്‍ ഇടപാടിനെയും നിഷ്പ്രഭമാക്കുന്ന പ്രതിരോധ മേഖലയിലെ അഴിമതിയാണ് ഇടപാട് എന്നാണ് ആക്ഷേപം.
റാഫേല്‍ പോര്‍വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് വാങ്ങുവാന്‍ തീരുമാനിച്ചത് യു പി എ സര്‍ക്കാരാണ്. എ കെ ആന്റണിയായിരുന്നു അന്ന് പ്രതിരോധ മന്ത്രി. ഏറ്റവും കുറഞ്ഞ നിരക്കില്‍ ടെന്‍ഡര്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു ഫ്രഞ്ച് റാഫേല്‍ വിമാന നിര്‍മാതാക്കളായ ഡസോള്‍ട്ടുമായി വില നിര്‍ണയ ചര്‍ച്ചകള്‍ നടത്താന്‍ യു പി എ സര്‍ക്കാര്‍ തയാറായത്. എന്നാല്‍ ഈ ചര്‍ച്ച കരാറിലെത്തിയില്ല. ഒരുപക്ഷെ എ കെ ആന്റണിയുടെ സംശുദ്ധതയാണ് കമ്പനിയെ അന്ന് കരാറില്‍ നിന്ന് പിന്തിരിപ്പിച്ചതെന്ന് വ്യാപക പ്രചരണമുണ്ടായിരുന്നു.
2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്രാന്‍സിലെത്തിയപ്പോള്‍ ഈ കരാര്‍ വീണ്ടും ചര്‍ച്ചയായി. അന്ന് മോഡിക്കൊപ്പം റിലയന്‍സ് ഉടമ അനില്‍ അംബാനിയും അന്ന് ഉണ്ടായിരുന്നു. പിന്നീട് അതിവേഗമാണ് കാര്യങ്ങള്‍ നീങ്ങിയത്. 10.2 ബില്യണ്‍ ഡോളര്‍ അതായത് 54,000 കോടിക്ക് 126 റാഫേല്‍ പോര്‍വിമാനങ്ങളും അതിന്റെ സാങ്കേതിക വിദ്യയും ഇന്ത്യയില്‍ എത്തിക്കാനായിരുന്നു യു പി എ സര്‍ക്കാരിന്റെ കാലത്ത് കരാര്‍. അതില്‍ത്തന്നെ ആദ്യം ലഭ്യമാക്കുന്ന 36 വിമാനങ്ങളില്‍ 18 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കാനായിരുന്നു മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കരാര്‍ വ്യവസ്ഥ ചെയ്തത്.
എന്നാല്‍ മേക്ക് ഇന്‍ ഇന്ത്യ നാഴികയ്ക്ക് 40 വട്ടം കൊട്ടിഘോഷിക്കുന്ന മോഡി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ആ കരാറില്‍ വലിയ അഴിച്ചുപണികളും ഭേദഗതികളും വരുത്തി. എണ്ണത്തില്‍ തന്നെ വലിയ കുറവു വന്നു. 126 വിമാനത്തില്‍ നിന്ന് 36 വിമാനമാക്കി എണ്ണം കുറച്ചു. 36-ഉം ഫ്രാന്‍സില്‍ നിന്ന് വാങ്ങാനായി തീരുമാനം. അപ്പോള്‍ വില 10.2 ബില്യണ്‍ ഡോളറില്‍ നിന്ന് 8.7ബില്യണ്‍ ആയി. പക്ഷേ സുപ്രധാനമായ വ്യത്യാസം മേക്ക് ഇന്‍ ഇന്ത്യക്കാരുടെ ഈ കരാറില്‍ സാങ്കേതിക വിദ്യാ കൈമാറ്റം ഇല്ല എന്നതായിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ ആവശ്യപ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് റാഫേല്‍ വിമാനം കൈമാറുന്നത് എന്ന പ്രചാരണം മാത്രം നടത്തി. ആകെ ആശ്വാസം വില്‍പനാനന്തര സേവനവും നിര്‍മാണത്തിനാവശ്യമായ സ്‌പെയര്‍പാര്‍ട്‌സും ലഭിക്കുമെന്നതാണ്. ഏകദേശം അറുപതിനായിരം കോടിയുടേതാണ് മോഡി സര്‍ക്കാരിന്റെ കരാര്‍.
റിലയന്‍സ് എയ്‌റോ സ്ട്രക്ചര്‍ എന്ന അനില്‍ അംബാനിയുടെ കമ്പനി, ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷനുമായി ചേര്‍ന്ന് ഡസോള്‍ട്ട് റിലയന്‍സ് ആരോ സ്‌പെയ്‌സ് എന്ന കമ്പനി തുടങ്ങിയത് ഈ കരാര്‍ ലക്ഷ്യമിട്ടാണെന്നാണ് ദേശീയ രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ ചൂടേറിയ ആക്ഷേപം. ആകെ വിമാനങ്ങളുടെ എണ്ണം 126-ല്‍ നിന്ന് 36 വിമാനങ്ങള്‍ എന്നാക്കിയെങ്കിലും തുകയില്‍ ഇളവ് കാണുന്നില്ലെന്ന് ഇനി പ്രത്യേകം വിശദീകരിക്കേണ്ടതില്ല.
പൊതുമേഖലാ സ്ഥാപനത്തിനു പകരം റിലയന്‍സിന്റെ ആയുധനിര്‍മാണക്കമ്പനിക്ക് ഇടനില നില്‍ക്കാന്‍ അവസരം നല്‍കിയത് എന്തിന് എന്ന ചോദ്യത്തിന് മുന്നില്‍ മോഡി സര്‍ക്കാര്‍ വിയര്‍ക്കുകയാണ്. കരാര്‍ വഴി സര്‍ക്കാരിനും റിലയന്‍സിനും ഉണ്ടായ ലാഭനഷ്ടങ്ങളുംസാമ്പത്തിക നേട്ടങ്ങളും വിശദീകരിക്കാനും സര്‍ക്കാരിന് കഴിയുന്നില്ല. കരാര്‍ വീണ്ടും ജീവന്‍ വെച്ച 2015-ല്‍ മോഡിക്കൊപ്പം അനില്‍ അംബാനിയും ഫ്രാന്‍സില്‍ ഉണ്ടായിരുന്നത് അവിഹിത ഇടപാടുകള്‍ വ്യക്തമാക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
ഫ്രാന്‍സില്‍ അനില്‍ അംബാനി പോയത് ഇന്തോ-ഫ്രഞ്ച് സി ഇ ഒ ഫോറം അംഗമെന്ന നിലയിലെന്നാണ് റിലയന്‍സിന്റെ മറുപടി. റിലയന്‍സിന് കോണ്‍ഗ്രസ് ആരോപിക്കുന്ന പേരില്‍ ആയുധനിര്‍മാണ കമ്പനിയില്ലെന്നും കോണ്‍ഗ്രസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും റിലയന്‍സ് പറയുന്നു. റാഫേല്‍ പോര്‍വിമാനത്തിന്റെ പ്രകടനം ഇപ്പോള്‍ മോശമാണെന്നും ലോകത്ത് ഇപ്പോള്‍ ഈ വിമാനത്തിന് ആവശ്യം കുറവാണെന്നും പൊട്ടിപ്പൊളിഞ്ഞു നില്‍ക്കുന്ന ഡസോള്‍ട്ടുമായി ഇന്ത്യ എന്തിനു കരാര്‍ ഒപ്പിട്ടുവെന്നും കരാര്‍ ഒപ്പുവച്ചെങ്കിലും വിമാനം കിട്ടാന്‍ 2019 ആകുമെന്നം, അതുകൊണ്ട് എന്ത് നേട്ടമെന്നുമാണ് വിമര്‍ശകരുടെ ചോദ്യം. ഒന്നരപ്പതിറ്റാണ്ടു മുമ്പുവരെ ലോകത്ത് റാഫേല്‍ വിമാനങ്ങള്‍ക്ക് വലിയ ഡിമാന്റാണ് ഉണ്ടായിരുന്നത്.
ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ആക്രമണം നടത്താനും ശത്രുവിമാനങ്ങളോട് പോരാടാനും ശേഷിയുള്ളതാണ് റാഫേല്‍ യുദ്ധ വിമാനങ്ങള്‍. വിവിധതരം ജോലികള്‍ ഒരേസമയം ചെയ്യുന്ന 'ഓമ്നിറോള്‍' ശേഷിയുള്ള വിമാനമെന്നാണ് ചിലര്‍ മുമ്പ് റാഫേലിനെ വിശേഷിപ്പിച്ചിരുന്നത്. ലാന്‍ഡ് ബേസുകളില്‍ നിന്നും കപ്പല്‍ ബേസുകളില്‍ നിന്നും ടേക്ക് ഓഫ് ചെയ്യാന്‍ മിടുക്കുണ്ട് ഈ പോര്‍വിമാനത്തിന്. ആറു മിസൈലുകളും മൂന്ന് ബോംബര്‍ മിസൈലുകളും ഘടിപ്പിക്കാവുന്ന മാരക പ്രഹരശേഷിയുള്ള ഈ പോര്‍വിമാനത്തിനെക്കാള്‍ മെച്ചപ്പെട്ടവ കുറഞ്ഞ വിലയ്ക്ക് സാങ്കേതിക വിവരമുള്‍പ്പടെ കൈമാറുന്ന കമ്പനികള്‍ ലോകത്തുണ്ട്. ഇതാണ് റാഫേല്‍ വിമാനങ്ങളുടെ മാര്‍ക്കറ്റ് ഇടിച്ചത്.
https://www.facebook.com/Malayalivartha