ഹിമാചലിലെ മണാലിയിൽ കനത്ത മഴയും മഞ്ഞുവീഴ്ച്ചയും; കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികൾ സുരക്ഷിതരാണെന്ന് ഹിമാചൽ സർക്കാർ
കനത്ത മഴയിലും മഞ്ഞുവീഴ്ച്ചയിലും ഹിമാചലിലെ മണാലിയിൽ കുടുങ്ങിയ മലയാളികൾ സുരക്ഷിതരാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇവർ സുരക്ഷിതരാണെന്നും ഭയപ്പെടേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്നും ഹിമാചൽ സർക്കാർ അറിയിച്ചതായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
അതേസമയം കുടുങ്ങിക്കിടക്കുന്ന മലയാളികളെ രക്ഷപ്പെടുത്താൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഹിമാചൽ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു. കനത്ത മഴയും മഞ്ഞുവീഴ്ചയും കാരണം ഹിമാചൽ പ്രദേശിലെ മണാലിയിൽ 43 മലയാളികൾ കുടുങ്ങികിടക്കുകയാണ്. നാളെ വരെ മഴ തുടരുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.
പാലക്കാട് കൊലങ്കോട് സ്വദേശികളായ മുപ്പത് പേരും തിരുവനന്തപുരം സ്വദേശികളുമായ 13 പേരുമാണ് മണാലിയിലെ ഹോട്ടലുകളിൽ കുടുങ്ങിയത്. റോഡുകൾ തകർന്നതും പ്രതികൂല കാലാവസ്ഥയുമാണ് ഇവരുടെ മടക്കയാത്രക്ക് തടസം. അതേസമയം കൂടുതൽ മലയാളികൾ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് മണാലി ലേഹ് ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് കിന്നോർ, ചമ്പാ ജില്ലകളിൽ ഗതാഗതം തടസപ്പെട്ടു. ഒറ്റപ്പെട്ട പോയ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം വ്യോമസേന തുടരുകയാണ്. പ്രധാന നദികളും കരകവിഞ്ഞ് ഒഴുകുകയാണ്.
അതേസമയം കനത്ത മഴയെത്തുടർന്ന് ഹിമാചൽ പ്രദേശിലെ 12 ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഷിംല, സിർമൗർ, കാൻഗ്ര, കുളു, ചമ്പ, കിന്നൗർ, സൊലാൻ, ഹാമിർപുർ, മാണ്ഡി തുടങ്ങിയ ജില്ലകളിൽ സർക്കാർ-സ്വകാര്യ സ്കൂളുകൾക്കും കോളജുകൾക്കും പ്രഫഷണൽ കോളജുകൾക്കും ജില്ലാ ഭരണകൂടം അവധി നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha