റഫാല്‍ യുദ്ധവിമാനകരാര്‍: യുദ്ധവിമാന ശേഖരം വര്‍ധിപ്പിക്കണമെന്ന് വ്യോമസേന ആവശ്യപ്പെട്ടത് 2000-ല്‍, 2007-ല്‍ കുറഞ്ഞ ടെന്‍ഡര്‍ സമര്‍പ്പിച്ച റഫാല്‍ തിരഞ്ഞെടുക്കാന്‍ 2012-ല്‍ തീരുമാനം, ആജീവനാന്ത പരിപാലന ചെലവ് കൂടി കരാറിന്റെ ഭാഗമാക്കണമെന്ന നിര്‍ദേശം പ്രതിരോധ മന്ത്രാലയം തള്ളി, ഇതിനുള്ള ചര്‍ച്ചകള്‍ നടക്കവേ യുപിഎ സര്‍ക്കാര്‍ അധികാരമൊഴിഞ്ഞു
പാക്കിസ്ഥാന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഭീഷണി വര്‍ധിക്കുന്ന സാഹചര്യത്തില്‍ യുദ്ധവിമാന ശേഖരം വര്‍ധിപ്പിക്കണമെന്നു വ്യോമസേന ആദ്യം ആവശ്യപ്പെടുന്നത് 2000-ല്‍ ആണ്. മധ്യവിഭാഗത്തിലുള്ള കരുത്തുറ്റ യുദ്ധവിമാനമാണ് (മീഡിയം മള്‍ട്ടി റോള്‍ കോംബാറ്റ് എയര്‍ക്രാഫ്റ്റ് എംഎംആര്‍സിഎ) സേന ആവശ്യപ്പെട്ടത്. വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചയ്ക്കും വിശകലനത്തിനുമൊടുവില്‍ 126 വിമാനങ്ങള്‍ ആവശ്യമാണെന്നു പ്രതിരോധ മന്ത്രാലയം കണ്ടെത്തി.
യുദ്ധവിമാനങ്ങള്‍ക്കായി 2007ല്‍ യുപിഎ സര്‍ക്കാര്‍ ആഗോള ടെന്‍ഡര്‍ ക്ഷണിച്ചു. റഫാല്‍, യൂറോഫൈറ്റര്‍ ടൈഫൂണ്‍, സൂപ്പര്‍ ഹോര്‍നെറ്റ് (ബോയിങ്), എഫ് 16, മിഗ് 35, ഗ്രിപെന്‍ എന്നിവ ടെന്‍ഡര്‍ സമര്‍പ്പിച്ചു. കുറഞ്ഞ ടെന്‍ഡര്‍ സമര്‍പ്പിച്ച റഫാല്‍ തിരഞ്ഞെടുക്കാന്‍ 2012ല്‍ തീരുമാനിച്ചു. ഇതിനിടയില്‍ വിവിധ യുദ്ധവിമാനങ്ങളുടെ സവിശേഷതകള്‍ വ്യോമസേന നേരിട്ടു പരിശോധിച്ചു. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കു യോജിച്ചതാണെന്നു സേന വ്യക്തമാക്കിയതോടെ, റഫാലുമായി മുന്നോട്ടു നീങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
റിലയന്‍സ് എയ്‌റോ സ്ട്രക്ചര്‍ എന്ന അനില്‍ അംബാനിയുടെ കമ്പനി ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷനുമായി ചേര്‍ന്ന് രൂപീകരിച്ച ഡസോള്‍ട്ട് റിലയന്‍സ് ആരോ സ്‌പെയ്‌സ് എന്ന കമ്പനിയാണ് റാഫല്‍ ഇടപാട് സ്വന്തമാക്കിയത്. 59000 കോടി രൂപക്കാണ് കമ്പനി ഇത് നേടിയത്. റാഫാല്‍ ഇടപാട് സ്വന്തമാക്കാനാണ് ഈ കമ്പനി രൂപവല്‍കരിച്ചത് എന്നതാണ് പ്രധാന ആക്ഷേപം. പൊതു മേഖല സ്ഥാപനമായ എച്ച്.എ.എല്ലിനെ മറികടന്നാണ് റിലയന്‍സിന് കരാര്‍ ലഭിച്ചത്. 2016 ഒക്ടോബര്‍ 3-നാണ് റിലയന്‍സ് ദാസോള്‍ട്ടുമായി ഒരുമിക്കുന്നതായി പ്രഖ്യാപിച്ചത്. ദാസോള്‍ട്ട് റിലയന്‍സ് എയ്‌റോ സ്‌പേസില്‍ 51 ശതമാനം ഓഹരി പങ്ക് റിലയന്‍സിനാണ്. ബാക്കി 49 ശതമാനം ദാസോള്‍ട്ട് ഏവിയേഷനും. തുടര്‍ന്ന് ഒരു വര്‍ഷത്തിനു ശേഷം 2017 ഒക്ടോബര്‍ 27-ന് എറിക് ട്രാപിയറും അനില്‍ അംബാനിയും ചേര്‍ന്ന് നാഗ്പൂരില്‍ കമ്പനിക്ക് തറക്കല്ലിട്ടു.
അന്തിമ കരാര്‍ ഒപ്പിടാന്‍ കഴിയാത്ത യുപിഎ സര്‍ക്കാര്‍ ഇപ്പോള്‍ അതേക്കുറിച്ച് വാചാലമാവുന്നത് എന്തിനെന്നാണു ബിജെപിയുടെ ചോദ്യം. അന്നത്തെ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ ഇടപെടലാണ് ഇടപാട് മുടക്കിയതെന്നു നിലവിലെ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ആരോപിക്കുന്നു.
ആന്റണി പ്രതിരോധമന്ത്രിയായിരിക്കെ സംഭവിച്ചത് ഇങ്ങനെ: 126 റഫാല്‍ വിമാനങ്ങളുടെ ആജീവനാന്ത പരിപാലന ചെലവ് (ലൈഫ് സൈക്കിള്‍ കോസ്റ്റ്) കൂടി കരാറിന്റെ ഭാഗമാക്കണമെന്ന നിര്‍ദേശം പ്രതിരോധ മന്ത്രാലയത്തിനു മുന്‍പാകെ എത്തി. അതിനെ എതിര്‍ത്ത ധനമന്ത്രാലയം ഫയല്‍ തിരിച്ചയച്ചു. ആജീവനാന്ത പരിപാലനം പുതിയ നിര്‍ദേശമാണെന്നും അക്കാര്യം അംഗീകരിക്കില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി. ആജീവനാന്ത പരിപാലന ചെലവ് ക്രമക്കേടുകള്‍ക്കു വഴിയൊരുക്കുമെന്നു കാട്ടി അന്നത്തെ ബിജെപി എംപി യശ്വന്ത് സിന്‍ഹ രണ്ടു തവണ ആന്റണിക്കു കത്തയച്ചു.
യുദ്ധവിമാനങ്ങളുടെ എണ്ണത്തില്‍ കടുത്ത ക്ഷാമം നേരിടുന്ന വ്യോമസേന കരാര്‍ എത്രയും വേഗം നടപ്പാക്കണമെന്ന് ആന്റണിക്കു മേല്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരുന്നു. റഫാലിനായി ചര്‍ച്ചകള്‍ തുടരാന്‍ അനുവദിച്ചെങ്കിലും ആജീവനാന്ത പരിപാലന ചെലവില്‍ വ്യക്തത വരുത്തിയ ശേഷം മാത്രം കരാര്‍ സുരക്ഷാകാര്യ മന്ത്രിതല സമിതിയുടെ പരിഗണനയ്ക്കു വിട്ടാല്‍ മതിയെന്ന് ആന്റണി കര്‍ശന നിര്‍ദേശം നല്‍കി. ഇക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ നടക്കവേയാണു യുപിഎ സര്‍ക്കാര്‍ അധികാരമൊഴിയുന്നത്.
പിന്നീട് വന്ന എന്‍ഡിഎ സര്‍ക്കാര്‍ വിമാനങ്ങളുടെ എണ്ണം 36 ആയി കുറച്ചതോടെ, കരാറില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. തങ്ങള്‍ നിശ്ചയിച്ചതിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്കാണു വിമാനങ്ങള്‍ വാങ്ങുന്നതെന്ന കോണ്‍ഗ്രസ് ആരോപണത്തിനെതിരെ പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ നിരത്തുന്ന കണക്കുകള്‍ ഇങ്ങനെ:
ഒരു വിമാനത്തിന് യുപിഎ സര്‍ക്കാര്‍ നിശ്ചയിച്ച തുക 570 കോടി. ഇന്ത്യക്ക് ആവശ്യമായ യുദ്ധ ഉപകരണങ്ങളും മറ്റു സജ്ജീകരണങ്ങളുമില്ലാത്ത അടിസ്ഥാന വിലയാണിത്. ലഡാക്, ലേ എന്നിവ ഉള്‍പ്പെടെ സമുദ്ര നിരപ്പില്‍ നിന്ന് ഏറെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് പറന്നുയരാനുള്ള എന്‍ജിന്‍ കരുത്ത്, ശത്രുവിന്റെ സ്ഥാനങ്ങള്‍ ഫലപ്രദമായി കണ്ടെത്താന്‍ സഹായിയ്ക്കുന്ന അത്യാധുനിക സെന്‍സറുകള്‍( ഇസ്രായേല്‍ നിര്‍മ്മിത സെന്‍ ്‌സറുകളാണ് ഉപയോഗിയ്ക്കുക), രണ്ടര ടണ്‍ ഭാരമുള്ള ബ്രഹ്മോസ് ഉള്‍പ്പെടെയുള്ള ഭാരമേറിയ മിസൈലുകള്‍ വഹിക്കാനുള്ള ശേഷി എന്നീ സംവിധാനങ്ങള്‍ വിമാനത്തില്‍ സജ്ജമാക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടു. ഇപ്രകാരം പൂര്‍ണ യുദ്ധസജ്ജമായ നിലയില്‍ എന്‍ഡിഎ സര്‍ക്കാര്‍ വാങ്ങുന്ന ഒരു വിമാനത്തിന്റെ വില 1670 കോടി രൂപ. യുപിഎ കാലത്ത് നിശ്ചയിച്ച വില അടിസ്ഥാനമാക്കി ആയുധങ്ങളും മറ്റു സംവിധാനങ്ങളും ചേര്‍ത്തിരുന്നെങ്കില്‍ ഓരോ വിമാനത്തിനും 1705 കോടി രൂപ ആകുമായിരുന്നു.
ആവശ്യം 126 വിമാനങ്ങള്‍ ആണെന്നിരിക്കെ 36 എണ്ണം മാത്രം വാങ്ങാനുള്ള നീക്കം രാജ്യസുരക്ഷയെ ബാധിക്കുമെന്ന കോണ്‍ഗ്രസ് ആരോപണത്തിനുള്ള മന്ത്രാലയത്തിന്റെ മറുപടി ഇങ്ങനെ: യുപിഎ കാലത്ത് 18 വിമാനങ്ങള്‍ മാത്രമാണ് ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനില്‍ നിന്നു വാങ്ങാന്‍ തീരുമാനിച്ചത്. ബാക്കി 108 എണ്ണം ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ (എച്ച്എഎല്‍) നിര്‍മിക്കാനായിരുന്നു പദ്ധതി.
പ്രതിവര്‍ഷം എട്ടു വിമാനങ്ങള്‍ മാത്രം നിര്‍മിക്കാനുള്ള ശേഷിയാണു നിലവില്‍ എച്ച്എഎല്ലിനുള്ളത്. ഈ സാഹചര്യത്തില്‍ 108 എണ്ണം നിര്‍മിക്കാന്‍ വര്‍ഷങ്ങളെടുക്കും. നിലവില്‍ പൂര്‍ണ യുദ്ധസജ്ജമായ 36 എണ്ണം വാങ്ങുന്നതിലൂടെ വ്യോമസേനയുടെ അടിയന്തര ആവശ്യം നേരിടാം.
റഫാല്‍ കരാര്‍ സംബന്ധിച്ച രാഷ്ട്രീയ യുദ്ധം മുറുകുന്നതിനിടെ, യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ മറ്റൊരു വന്‍ കരാറിനു കൂടി കേന്ദ്രം നീക്കം ആരംഭിച്ചു. 110 യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതിയില്‍ താല്‍പര്യമറിയിച്ചു രംഗത്തുള്ള കമ്പനികളില്‍ റഫാലുമുണ്ട്. 1.4 ലക്ഷം കോടി രൂപയുടെ പദ്ധതി ഇന്ത്യന്‍ പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ കരാറുകളിലൊന്നാവും. പദ്ധതിയില്‍ താല്‍പര്യമറിയിച്ച മറ്റു വിദേശ കമ്പനികളുടെ യുദ്ധവിമാനങ്ങള്‍ ഇവയാണ്: എഫ് 16, എഫ്/എ 18 (യുഎസ്), ഗ്രിപെന്‍ ഇ (സ്വീഡന്‍), മിഗ് 35 (റഷ്യ), സുഖോയ് 35 (റഷ്യ), യൂറോഫൈറ്റര്‍ ടൈഫൂണ്‍ (ഇംഗ്ലണ്ട്).
https://www.facebook.com/Malayalivartha