കേന്ദത്തിന് തിരിച്ചടിയാകുമോ; ആധാർ കാർഡിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹർജിയിൽ സുപ്രീം കോടതി വിധി നാളെ
ആധാർ കാർഡിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹർജിയിൽ സുപ്രീം കോടതി നാളെ വിധി പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അദ്ധ്യക്ഷതയിലുള്ള ഏഴംഗ ഭരണഘടനാ ബെഞ്ചായിരിക്കും നാളെ വിധി പറയുക.
ആധാര്‍ പദ്ധതിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച 27 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. എ.കെ.സിക്രി, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്‌ജിമാര്‍. കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം നിര്‍ണായകമാണ് വിധി.
മൊബൈൽ ഫോൺ കണക്‌ഷൻ ലഭിക്കാൻ ആധാർ നമ്പർ വേണമെന്ന് സർക്കാർ തീരുമാനിച്ചതു തങ്ങളുടെ ഉത്തരവ് തെറ്റായി മനസ്സിലാക്കിയതു കാരണമാണെന്നു സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. അതു പോലെ ആധാർ ബിൽ ഒരു ധനകാര്യ ബില്ലാണെന്ന സർക്കാർ വാദത്തോടും സുപ്രീം കോടതി വിയോജിച്ചു.
കേന്ദ്ര സർക്കാർ സബ്സിഡികൾ നേരിട്ടു നൽകാൻ ആധാർ കാർഡുകൾ ഉപയോഗപ്പെടുത്തുന്നതു കാരണമാണ് ഇവ ധനകാര്യ ബില്ലുകൾ എന്ന് സർക്കാർ കണക്കാക്കിയത്. അതേസമയം ഈ കേസിൽ കർണാടക ഹൈക്കോടതിയിലെ മുൻ ജസ്റ്റിസ് കെ.എസ്.പുട്ടസ്വാമി തന്നെ ഒരു ഹർജിക്കാരനാണ്. ആധാർ കാർഡുകൾക്കായി ശേഖരിക്കുന്ന വിവരങ്ങൾ ചോരുന്നതു വലിയ വിവാദമാവുകയും ചെയ്തിരുന്നു.
സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വാദം നടന്ന രണ്ടാമത്തെ കേസാണ് ആധാര്‍. ആദ്യത്തേത് കേശവാനന്ദ ഭാരതി കേസാണ്. ആധാര്‍ കേസില്‍ 38 ദിവസത്തെ വാദം നടന്നുവെങ്കില്‍ കേശവാനന്ദ ഭാരതി കേസില്‍ 68 ദിവസമായിരുന്നു വാദം നടന്നത്. ആധാര്‍ കേസില്‍ ജനുവരി 17ന് തുടങ്ങിയ കേസിലെ വാദം മേയ് 10ന് അവസാനിച്ചു.
https://www.facebook.com/Malayalivartha