അന്യമതത്തിൽ നിന്നും പങ്കാളിയെ തിരഞ്ഞെടുത്തതിന് വിദ്യാർത്ഥിയ്ക്ക് വനിതാ കോണ്സ്റ്റബിളുടെ ക്രൂര മർദ്ദനം; ലവ്ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെയും ഹിന്ദു യുവതിയേയും പോലീസ് സ്റ്റേഷനിലെത്തിച്ചത് വിശ്വ ഹിന്ദു പരിഷിത് പ്രവര്‍ത്തകര്‍
ഉത്തർപ്രദേശിലെ മീററ്റിൽ അന്യമതത്തിൽ നിന്നും പങ്കാളിയെ തിരഞ്ഞെടുത്തെന്നാരോപിച്ച് മെഡിക്കൽ വിദ്യാർത്ഥിയായ യുവതിയ്ക്ക് പോലീസ് ഉദ്യോഗസ്ഥരുടെ ക്രൂര മർദ്ദനം. വിദ്യാർത്ഥിയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ വനിതാ കോണ്‍സ്റ്റബിള്‍ അടക്കമുള്ള പൊലീസുകാരെ സസ്പെൻഡ് ചെയ്തു.
ലവ്ജിഹാദ് ആരോപിച്ച് മെഡിക്കല്‍ വിദ്യാര്‍ഥികളായ മുസ്ലിം യുവാവിനെയും ഹിന്ദു യുവതിയേയും വിശ്വ ഹിന്ദു പരിഷിത് (വിഎച്ച്പി) പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം. മുസ്ലിം യുവാവിന്റെ വീട്ടില്‍ അതിക്രമിച്ചുകയറിയാണ് ഇരുവരെയും ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയത്. ഇരുവരെയും വിഎച്ച്പിക്കാര്‍ മര്‍ദ്ദിക്കുകയും ചെയ്തു.
പിന്നീട് യുവാവിനെയും യുവതിയേയും പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. അതേസമയം യുവാവിനെതിരെ പരാതി നല്കാന് വിഎച്ച്പിക്കാര്‍ പെണ്‍കുട്ടിയുടെ പിതാവിനെ നിര്‍ബന്ധിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.
മറ്റൊരു മതത്തില്‍നിന്നും പങ്കാളിയെ തെരഞ്ഞെടുത്തെന്നു ആരോപിച്ച് പോലീസ് ഉദ്യോഗസ്ഥന് പെണ്‍കുട്ടിയെ അസഭ്യം പറയുകയും വനിതാ കോണ്‍സ്റ്റബില്‍ തല്ലുകയുമായിരുന്നു. ഒന്നിലേറെ തവണ ഇവര്‍ പെണ്‍കുട്ടിയുടെ മുഖത്ത് അടിച്ചു.
സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് പോലീസുകാര്‍ക്ക് സസ്പെന്ഷന് നേരിടേണ്ടിവന്നത്. വനിതാ പോലീസുകാരി ഉള്‍പ്പെടെ വീഡിയോയില്‍ ഉള്‍പ്പെട്ട നാല് പോലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്.
https://www.facebook.com/Malayalivartha