ഐ.പി.സി 497-ാം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജി; ചരിത്രവിധിയുടെ നാള്‍വഴികള്‍

2018 ജൂലൈയില്‍ സുപ്രിം കോടതി, വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന ഇന്ത്യന്‍ പീനല്‍ ചട്ടത്തിലെ 497-ാം വകുപ്പിന്റെ നിയമസാധുത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍, കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചു. 2017 ഡിസംബറില്‍ മലയാളിയായ ജോസഫ് ഷൈനാണ് സുപ്രീം കോടതിയില്‍ പരാതി നല്‍കിയത്. പിന്നീട് ജനുവരിയില്‍ ഈ കേസ് ഭരണഘടന ബെഞ്ചിന് വിട്ടിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ റോഹിന്‍ടണ്‍ നരിമാന്‍, എഎം ഖന്‍വില്‍കര്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് മറ്റ് അംഗങ്ങള്‍.
ഇന്ത്യന്‍ പീനല്‍ ചട്ടത്തിലെ 497-ാം വകുപ്പ് കാലഹരണപ്പെട്ടതും പൗരാണികവുമാണെന്ന് കോടതി നിരീക്ഷിച്ചു. വിവാഹേതരബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്റെ ഭാര്യക്ക് പരാതി നല്‍കാന്‍ കഴിയില്ലെന്ന ക്രിമിനല്‍ നടപടി ചട്ടത്തിലെ 198 (2) വകുപ്പിന്റെ നിയമസാധുത സംബന്ധിച്ചും കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം സുപ്രിം കോടതി തേടി.
ഇന്ത്യന്‍ പീനല്‍ ചട്ടത്തിലെ 497 ആം വകുപ്പും ക്രിമിനല്‍ നടപടി ചട്ടത്തിലെ 198 (2) വകുപ്പും ലിംഗ സമത്വത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം സുപ്രിം കോടതി തേടിയത്.
ഐപിസി 497 പ്രകാരം വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന് എതിരെ മാത്രമേ കേസ് എടുക്കാനും ശിക്ഷിക്കാനും വ്യവസ്ഥയുള്ളു. സ്ത്രീക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വ്യവസ്ഥയില്ല.
2018 ജൂലൈ 11-ന് 497-ാം വകുപ്പ് റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.രാജ്യത്ത് വിവാഹ ബന്ധങ്ങള്‍ തകരാനേ ഇതുപകരിക്കൂവെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം. ഹര്‍ജി തള്ളണമെന്നും നീതിന്യായവ്യവസ്ഥ കാലോചിതമായി പരിഷ്‌കരിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ജസ്റ്റിസ് മളീമഠ് കമ്മറ്റിയുടെ നിര്‍ദ്ദേശത്തിന് അനുസൃതമായി 497-ാം വകുപ്പിലെ ലിംഗവിവേചനപരമായ കാഴ്ചപ്പാടുകള്‍ മാറ്റി സ്ത്രീയേയും കുറ്റക്കാരിയായി കണക്കാക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് എന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞു.
നിലവില്‍ പുരുഷന്‍ മാത്രമാണ് 497-ാം വകുപ്പിന്റെ പരിധിയില്‍ വരുന്നത്. അതിനാല്‍ സ്ത്രീകളെ കൂടി കുറ്റവാളികളാക്കണമെന്നാണ് കേന്ദ്രം കോടതിയില്‍ ആവശ്യപ്പെട്ടത്. വിവാഹത്തിന്റെ പരിശുദ്ധി നിലനിര്‍ത്തുന്നതിന് വേണ്ടി ഈ നിയമം റദ്ദാക്കരുതെന്നും വിവാഹേതര ബന്ധങ്ങള്‍ പൊതുകുറ്റകൃത്യമാണെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.
എന്നാല്‍ രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധം ഏങ്ങനെയാണ് സമൂഹത്തിനെതിരെയുള്ള കുറ്റകൃത്യമാകുന്നതെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. വിവാഹവുമായി ബന്ധപ്പെട്ട വിഷയം ക്രിമിനല്‍ കുറ്റമാകുന്നതിനെതിരെയാണ് കോടതി നിലകൊണ്ടത്. നേരത്തേ വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീ ഇരയും പുരുഷനെതിരെ ക്രിമിനല്‍ കുറ്റവും നിലനിന്നിരുന്നു.
കേസ് പരിഗണിച്ചപ്പോള്‍ ഈ വകുപ്പ് റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാര്‍ 158 വര്‍ഷം പഴക്കമുള്ള വിധിയില്‍ പിടിച്ച് നിന്നപ്പോഴാണ് സമൂഹത്തിന്റെ ഇച്ഛയ്ക്കനുസരിച്ച് സ്ത്രീ ചിന്തിക്കുകയും ജീവിക്കുകയും വേണമെന്ന് ആവശ്യപ്പെടാനാകില്ലെന്ന ഏറെ നിര്‍ണായകമായ പ്രസ്താവം ഇന്ന് കോടതിയില്‍നിന്ന് ഉണ്ടായത്. ദീപക് മിശ്ര പുറപ്പെടുവിച്ച പ്രസ്താവം സ്ത്രീ സ്വാതന്ത്ര്യത്തിലേക്കുള്ള നിര്‍ണായക വിധിയാണെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha


























