ഫേസ്ബുക്ക് സൗഹൃദം സ്ഥാപിച്ച് ജെഡി-എസ് നേതാവില്‍ നിന്ന് യുവതി തട്ടിയത് ലക്ഷങ്ങൾ
ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച് ജെഡി-എസ് നേതാവില്‍ നിന്ന് ഒമ്ബതുലക്ഷം രൂപ തട്ടിയ യുവതിയും സഹായികളും പിടിയിലായി. തിഗലരപാളയ സ്വദേശികളായ പി. ഹരിണി (25), രവി പേങ്ങപ്പ (40), വി. പ്രകാശ് (39) എന്നിവരാണ് അറസ്റ്റിലായത്. നാഗര്‍ഭാവി സ്വദേശിയായ എല്‍. ശ്രീനിവാസിന്റെ പരാതിയില്‍ ജ്ഞാനഭാരതി പോലീസാണ് അന്വേഷണം നടത്തിയത്. ഇവരുടെ പക്കല്‍ നിന്ന് നാലരലക്ഷം രൂപയും ഒരു ഓട്ടോറിക്ഷയും മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ഓഗസ്റ്റിലാണ് ഹരിണിയും ശ്രീനിവാസും ഫേസ്ബുക്കില്‍ സൗഹൃദത്തിലാകുന്നത്. ഏതാനും ദിവസങ്ങള്‍ക്കു ശേഷം രണ്ടു കോടിയോളം രൂപ മുതല്‍മുടക്കില്‍ ഒരു നൃത്തക്ലാസ് തുടങ്ങുന്നതിനെക്കുറിച്ച് ഹരിണി ശ്രീനിവാസിനോട് പറഞ്ഞു. പിന്നീട് ക്ലാസിനായി കെട്ടിടം തയാറാക്കാന്‍ തന്റെ പിതാവ് രണ്ടുകോടി രൂപ തരപ്പെടുത്തി നല്‍കിയെന്നും അവര്‍ പറഞ്ഞു.
തുടര്‍ന്ന് തുകയ്ക്കായി മൂന്നുലക്ഷം രൂപയുടെ കുറവുണ്ടെന്നും അത് സംഘടിപ്പിച്ചു നല്‍കണമെന്നും അവര്‍ ശ്രീനിവാസിനോട് അഭ്യര്‍ഥിച്ചു. അദ്ദേഹം 2.7 ലക്ഷം രൂപ നല്‍കുകയും ചെയ്തു. ബാംഗളൂര്‍ യൂണിവേഴ്സിറ്റി കാമ്ബസില്‍ ഹരിണിയുടെ ദൂതന്റെ കൈവശമാണ് പണം കൊടുത്തയച്ചത്. ഏതാനും ദിവസങ്ങള്‍ക്കു ശേഷം വീണ്ടും വിളിച്ച ഹരിണി ഏഴുലക്ഷം രൂപ കൂടി വേണമെന്ന് അറിയിച്ചു. അതേയാളുടെ കൈവശം ശ്രീനിവാസ് തുക കൈമാറുകയും ചെയ്തു.അന്നു വൈകുന്നേരത്തോടെ ഹരിണിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായ ശ്രീനിവാസ് ഈമാസം 25ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha