തീവ്രവാദത്തിനെതിരെ സ്വയം പ്രതിരോധത്തിന് ഇന്ത്യക്ക് അവകാശമുണ്ട്; തീവ്രവാദത്തെ നേരിടുന്നതിന് ഇന്ത്യക്ക് അമേരിക്കയുടെ പൂര്‍ണ പിന്തുണ; പാക്കിസ്ഥാന് താക്കീതുമായി അമേരിക്ക
പുല്‍വാമ ഭീകരാക്രമണത്തെ വീണ്ടും ശക്തമായ ഭാഷയില്‍ അപലപിച്ച് അമേരിക്ക. തീവ്രവാദത്തിനെതിരെ സ്വയം പ്രതിരോധത്തിന് ഇന്ത്യക്ക് അവകാശമുണ്ടെന്ന് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ പറഞ്ഞു. ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി ജോണ്‍ ബോള്‍ട്ടണ്‍ ഫോണില്‍ സംസാരിച്ചതായി റിപ്പോർട്ട്.
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കുന്നുവെന്ന് പറഞ്ഞ ജോണ്‍ ബോള്‍ട്ടണ്‍, തീവ്രവാദത്തെ നേരിടുന്നതിന് ഇന്ത്യക്ക് അമേരിക്കയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് വ്യക്തമാക്കി.
തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കുന്നത് അവസാനിപ്പിക്കണമെന്ന് നേരത്തേ തന്നെ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാൽ ആ താക്കീത് ആവര്‍ത്തിക്കുകയാണെന്നും ജോണ്‍ ബോള്‍ട്ടണ്‍ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി പാകിസ്ഥാനുമായി ചര്‍ച്ച തുടരുമെന്നും ജോണ്‍ ബോള്‍ട്ടണ്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങള്‍ അനുസരിച്ച് തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പാകിസ്ഥാന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കും. ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്‍ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ആവശ്യത്തിന് അമേരിക്കയുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും ജോണ്‍ ബോള്‍ട്ടണ്‍ അജിത് ദോവലിന് ഉറപ്പ് നല്‍കി. നേരത്തേ പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഭീഷണിയായ ഭീകരവാദ ഗ്രൂപ്പുകള്‍ക്ക് സുരക്ഷാ താവളമൊരുക്കുന്നത് പാകിസ്ഥാന്‍ അവസാനിപ്പിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ ചാവേര്‍ ആക്രമണമാണ് ജമ്മുകശ്മീരില്‍ ഉണ്ടായിരിക്കുന്നത്. ചാവേര്‍ ആക്രമണത്തിന് കാര്‍ ഉപയോഗിക്കുന്നത് ഇത് രണ്ടാം തവണയെന്ന പ്രത്യേകതയും പുല്‍വാമയിലെ ഭീകരാക്രമണത്തെ പ്രത്യേകതയുള്ളതാക്കുന്നു. ഇതിനുമുമ്പ് നടന്ന വലിയ ആക്രമണം 2001ലെ ശ്രീനഗര്‍ സെക്രട്ടേറിയേറ്റിലേക്ക് നടന്ന ചാവേര്‍ ആക്രമണമാണ്. അന്ന് 38 പേരാണ് കൊല്ലപ്പെട്ടത്. 40 പേര്‍ക്ക പരിക്കേറ്റു.
ജമ്മു കശ്മീരിന്റെ ചരിത്രത്തില്‍ സൈനികര്‍ക്ക് നേരെ 18 വലിയ ആക്രമണങ്ങളാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ നാലുവര്‍ഷമായി സൈനികരെ ലക്ഷ്യമിട്ട് ഭീകരര്‍ ആക്രമണം നടത്തുന്നുണ്ട്. വലിയ ആള്‍നാശം ഉറപ്പുവരുത്തുന്ന തരത്തില്‍ ആസൂത്രിതമായ ആക്രമണമാണ് ജെയ്‌ഷെ മുഹമന്മദ് നടത്തിയത്. സമീപ കാലത്ത് ഉറിയില്‍ ഉണ്ടായ ഭീകരാക്രമണമായിരുന്നു ഇതിനുമുമ്പുണ്ടായ ഏറ്റവും വലിയ ആക്രമണം. 20 സൈനികരോളമാണ് അന്ന് വീരമൃത്യു വരിച്ചത്. സമാനമായ രീതിയില്‍ അതേ ഭീകരസംഘടന തന്നെയാണ് പുല്‍വാമയിലും ആക്രമണം നടത്തിയത്.
തിരിച്ചടിയുടെ സൂചന നല്‍കിയാണ് പ്രധാനമന്ത്രി അടക്കമുള്ള നേതാക്കള്‍ ഇതിനോട് പ്രതികരിച്ചത്. ശക്തമായ തിരിച്ചടികള്‍ ഉണ്ടാകുമെന്ന സൂചനകള്‍ ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് വരുന്നുമുണ്ട്. മാവോയിസ്റ്റ് ആക്രമണങ്ങള്‍ കൈകാര്യം ചെയ്ത് പരിചയമുള്ള കെ വിജയകുമാറാണ് ജമ്മു കശ്മീര്‍ ഗവര്‍ണറുടെ സുരക്ഷാ ഉപദേഷ്ടാവ്. ഇദ്ദേഹം തന്നെയാണ് സ്ഥിതിഗതികള്‍ സംബന്ധിച്ച മേല്‍നോട്ടം വഹിക്കുന്നത്.
350 കിലോയോളം സ്‌ഫോടകവസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഇത് എവിടെ നിന്ന് സംഘടിപ്പിച്ചു. ആക്രമണത്തില്‍ പാകിസ്താനുള്ള പങ്ക്, മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നാണോ ഇവ സംഭരിച്ചത് എങ്ങനെ ഉപയോഗിച്ചു, ഏതുതരം ആസൂത്രണങ്ങളാണ് നടത്തിയത് തുടങ്ങിയ വിശദാംശങ്ങളില്‍ അന്വേഷണം നടക്കും. കശ്മീരില്‍ നിന്ന് ഭീകര്‍ക്ക് ലഭിച്ച സഹായങ്ങളും അന്വേഷണപരിധിയില്‍ പെടും.
100 മീറ്ററോളം വ്യാപിക്കുന്ന സ്‌ഫോടനമാണ് നടന്നത്. ഒരു ബസിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ബസിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. സിആര്‍പിഎഫുകാര്‍ ഉണ്ടായിരുന്ന വാഹന വ്യൂഹത്തിലെ മറ്റ് വാഹനങ്ങള്‍ക്കും ആക്രമണത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചു.
https://www.facebook.com/Malayalivartha