കര-നാവിക- വ്യോമസേന അവധി റദ്ദാക്കി ; പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അവധി റദ്ദാക്കി മടങ്ങിയെത്താന്‍ കര-നാവിക-വ്യോമസേന അംഗങ്ങള്‍ക്ക് കേന്ദ്ര പ്രതിരോധ വകുപ്പ് നിര്‍ദേശം നല്‍കി; ഭീകരാക്രമണത്തിന് പിന്നാലെ പാക് അതിര്‍ത്തിയില്‍ ശക്തി പ്രകടനത്തിനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന
പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പച്ഛാത്തലത്തിൽ അവധി റദ്ദാക്കി മടങ്ങിയെത്താന്‍ കര-നാവിക-വ്യോമസേന അംഗങ്ങള്‍ക്ക് കേന്ദ്ര പ്രതിരോധ വകുപ്പ് നിര്‍ദേശം നല്‍കി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടാം മിന്നലാക്രമണത്തിന് ഇന്ത്യ ഒരുങ്ങുന്നതായി അഭ്യൂഹമുണ്ട്. ഭീകരര്‍ക്കെതിരെ നടപടിയെടുക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വ്യക്തമാക്കിയിരുന്നു. സുരക്ഷാ ഏജന്‍സികളുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ പ്രത്യേക ചര്‍ച്ചയും നടത്തിയിരുന്നു.
അതേസമയം ഭീകരാക്രമണത്തിന് പിന്നാലെ പാക് അതിര്‍ത്തിയില്‍ ശക്തി പ്രകടനത്തിനൊരുങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ വ്യോമസേന. രാജസ്ഥാനിലെ പൊഖ്‌റാനില്‍ ഇന്ന് വ്യോമസേന നടത്തുന്ന അഭ്യാസപ്രകടനത്തില്‍ 137 യുദ്ധവിമാനങ്ങളും യാസുധ ഹെലികോപ്ടറുകളും അണിനിരക്കും. വായു ശക്തി എന്നു പേരിട്ട അഭ്യാസപ്രകടനങ്ങള്‍ നേരത്തെ നിശ്ചയിച്ചിരുന്നതാണെങ്കിലും ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുള്ള മുന്നറിയിപ്പ് കൂടിയാണ്.
പുല്‍വാമ ജില്ലയില്‍ നടന്ന ഭീകരാക്രമണത്തില്‍സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഏഴ് പേരെ ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി പുല്‍വാമ, അവന്തിപുര എന്നിവിടങ്ങളില്‍ നിന്നുമാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഏഴ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവം നടന്ന സ്ഥലത്തു നിന്നും പരിശോധനയ്ക്കാവശ്യമായ വസ്തുക്കള്‍ ദേശീയ അന്വേഷണ ഏജന്‍സിയും ഫോറന്‍സിക് സംഘവും ശേഖരിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പരിശോധന ശനിയാഴ്ചയും തുടരും.
തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ വ്യാഴാഴ്ച നടന്ന ചാവേറാക്രമണത്തില്‍ 40 ഓളം സൈനികരാണ് കൊല്ലപ്പെട്ടത്. 10 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 5 പേരുടെ നില അതീവ ഗുരുതരമാണ്. വ്യാഴാഴ്ച വൈകീട്ട് 3.30 ഓടെയായിരുന്നു ചാവേറാക്രമണം. ജമ്മുവില്‍നിന്നും ശ്രീനഗറിലേക്ക് വരികയായിരുന്ന സൈനിക വാഹനത്തിനുനേരെ ഭീകരന്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം.
ജമ്മു കാശ്‌മീരിൽ 44 ജവാന്മാരെ കൂട്ടക്കൊല ചെയ്‌ത പാക് ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ ഇന്ത്യൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയ കേന്ദ്രസർക്കാർ, ഭീകരസംഘടനകളെ പോറ്റുന്ന പാകിസ്ഥാനെ അന്താരാഷ്‌ട്ര തലത്തിൽ ഒറ്റപ്പെടുത്താനും നീക്കം തുടങ്ങി. തിരിച്ചടിക്കാനുള്ള സമയവും സ്ഥലവും പ്രഹരം എങ്ങനെ വേണമെന്നും സൈന്യത്തിന് തീരുമാനിക്കാമെന്നും ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ പറഞ്ഞു. പ്രതികാരം ചെയ്യുമെന്ന് സി.ആർ.പി.എഫും പ്രഖ്യാപിച്ചു.
കോൺഗ്രസ് അടക്കമുള്ള ദേശീയ പാർട്ടികൾ കേന്ദ്രസർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. സ്ഥിതി ചർച്ച ചെയ്യാൻ ഇന്ന് സർവകക്ഷി യോഗം ചേരും.ഇന്നലെ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷാ ഉപസമിതിയുടെ അടിയന്തര യോഗം, പാകിസ്ഥാന് വ്യാപാര ഇളവുകൾ നൽകിയിരുന്ന അതീവ സൗഹൃദരാജ്യ പദവി പിൻവലിച്ചു. ഇന്ത്യയിലെ പാക് ഹൈക്കമ്മിഷണർ സൊഹൈൽ മെഹമ്മൂദിനെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയുടെ ഒാഫീസിൽ വിളിച്ചു വരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു. പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ അജയ് ബിസാരിയയെ അടിയന്തരമായി ഡൽഹിയിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്. പാകിസ്ഥാനുമായുള്ള ഉഭയകക്ഷി ചർച്ചകളും നിറുത്തി വച്ചേക്കും.യു. എൻ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗ രാഷ്‌ട്രങ്ങളുടെയും പ്രതിനിധികളുമായി ഇന്ത്യ ഇന്നലെ ചർച്ച നടത്തി. അവയിൽ അമേരിക്കയും, റഷ്യയും, ബ്രിട്ടനും ഫ്രാൻസും ഇന്ത്യയ്‌ക്ക് പിന്തുണ നൽകിയിട്ടുണ്ട്. ഭീകരാക്രമണത്തെ അപലപിച്ച ചൈന ജയ്ഷെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ അഭ്യർത്ഥന തള്ളി. ജി 20 രാജ്യങ്ങളുടെ പ്രതിനിധികളുമായും ഇന്ത്യൻ സംഘം ചർച്ച നടത്തി.
https://www.facebook.com/Malayalivartha