ജവാന്മാരുടെ മരണം വെറുതെയാകില്ല; സൈനികന്റെ മൃതദേഹം തോളിലേറ്റിയ രാജ്‌നാഥ് സിങിന് ഇന്ത്യയുടെ ആദരം; സൈനികര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അന്തിമോപചാരം അര്‍പ്പിച്ചു
പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികന്റെ മൃതദേഹം തോളിലെടുത്ത കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന് ഇന്ത്യയുടെ ആദരം. സൈനികരുടെ മൃതദേഹങ്ങൾ അടക്കം ചെയ്ത ശവപ്പെട്ടികൾ ത്രിവർണ പതാകയിൽ പൊതിഞ്ഞ് വിമാനത്താവളത്തിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് അവയിലൊന്ന് തോളിലേറ്റിയത്. ഭീകരാക്രമണത്തിന്റെ പച്ഛാത്തലത്തിൽ വെള്ളിയാഴ്ചയാണ് രാജ്നാഥ് സിങ് ജമ്മു കശ്മീരിലെത്തിയത്.
ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗും ജമ്മു കശ്‌മീർ ഗവർണർ സത്യപാൽ മാലിക്കും കരസേനയുടെ വടക്കൻ കമാൻഡ് ചീഫ് ലഫ്റ്റനന്‍റ് ജനറൽ രൺബീർ സിംഗും നേരത്തേ ആക്രമണത്തിൽ മരിച്ച സൈനികരുടെ മൃതശരീരങ്ങളിൽ പുഷ്പചക്രം സമർപ്പിച്ചിരുന്നു. പുൽവാമയിൽ നിന്നും ബദ്‍ഗാമിലെ സി.ആർ.പി.എഫ് ക്യാമ്പിലേക്കാണ് സൈനികരുടെ മൃതദേഹങ്ങൾ ആദ്യം എത്തിച്ചത്. വിമാനത്താവളത്തിലേക്കു കൊണ്ടുപോകുന്നതിന് വാഹനത്തിൽ കയറ്റാൻ മൃതദേഹങ്ങൾ എടുക്കുമ്പോഴാണ് ജമ്മുകശ്മീർ പോലീസ് മേധാവി ദിൽബാഗ് സിങ്ങിനൊപ്പം രാജ്നാഥ് മൃതദേഹം തോളിലേറ്റിയത്.
സൈനികര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അന്തിമോപചാരം അര്‍പ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും കേന്ദ്രമന്ത്രിമാരും അരവിന്ദ് കെജ്രിവാളും അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. ജമ്മു കശ്മീരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്കും സൈനികരുടെ ഭൌതികദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചതിന് ശേഷമാണ് ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്. പാലം സൈനിക വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി വീരമൃത്യ വരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ജവാന്മാരുടെ മരണം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്രവും നൽകികഴിഞ്ഞെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ജമ്മുകശ്മീരിൽ വിഘടനവാദികൾക്കു നൽകിവരുന്ന സുരക്ഷ പുനഃപരിശോധിക്കുമെന്ന് രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാകിസ്താനിലെ ഭീകര സംഘടനകൾക്കും ഐ.എസ്.ഐ.ക്കും പിന്തുണ നൽകുന്ന ചില ഘടകങ്ങൾ ഇവിടെയുണ്ട്. ഇവർ സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനുമെതിരാണ്. യുവാക്കളുടെ ഭാവിയും നശിപ്പിക്കുന്നു. പാകിസ്താനിൽനിന്നും ഐ.എസ്.ഐ.യിൽനിന്നും പണം സ്വീകരിക്കുന്ന ഈ ഘടകങ്ങൾക്ക് നൽകുന്ന സുരക്ഷ സംബന്ധിച്ച് സംസ്ഥാനം പുനഃപരിശോധിക്കണം. ഭീകരതയ്ക്കെതിരേ നമ്മൾ നടത്തുന്ന പോരാട്ടം വിജയിക്കുകതന്നെ ചെയ്യും. ഇതിന് രാജ്യം മുഴുവൻ നമുക്കൊപ്പമുണ്ടാകും. അതിർത്തിക്കപ്പുറത്തുനിന്ന് കൃത്യമായ പദ്ധതിയോടെ ഇന്ത്യയ്ക്കെതിരേ നടത്തുന്ന ഭീകരപ്രവർത്തനം വിജയിക്കാൻ അനുവദിക്കരുത്. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ കശ്മീർ ജനത ഒപ്പമുണ്ടെന്നതിൽ സന്തോഷിക്കുന്നു. വർഗീയസംഘർഷമുണ്ടാക്കാൻ ശ്രമം നടന്നാൽ ശക്തമായി നേരിടും. രാജ്യം ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന സമയങ്ങളിൽ വിവിധ ഭാഗങ്ങളിൽ സാമൂഹികവും മതപരവുമായ വ്യത്യാസങ്ങൾ അവഗണിച്ച് ഇത്തരം ശക്തികളെ തോല്പിക്കാൻ നാം ഒന്നിച്ച് അണിനിരന്നിട്ടുണ്ട്. പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാ വീഴ്ച ഉണ്ടായോ എന്ന ചോദ്യത്തിന് അക്കാര്യം അന്വേഷിക്കേണ്ടതാണെന്നും അതിനുശേഷമേ അക്കാര്യം അറിയാനാകൂവെന്നും അദ്ദേഹം പ്രതികരിച്ചു.
തെക്കൻ കാശ്‌മീരിലെ പുൽവാമ ജില്ലയിൽ ശ്രീനഗറിൽ നിന്ന് 30 കിലോമീറ്റർ അകലെ ലെത്‌പോറയിൽ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു ആക്രമണം നടന്നത്. സി.ആർ.പി.എഫിന്റെ 76 ബറ്റാലിയനിലെ 2,547 ജവാന്മാരുമായി 78 വാഹനങ്ങൾ വ്യൂഹമായി ജമ്മു-ശ്രീനഗർ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്നു. ജവാന്മാർ സാധാരണ ബസുകളിലായിരുന്നു. സൈന്യം പട്രോളിംഗ് നടത്തുന്ന ദേശീയ പാതയിലൂടെ നീങ്ങുമ്പോൾ ഐ.ഇ.ഡി ബോംബുകൾ നിറച്ച എസ്.യു.വി ചാവേർ ഭീകരൻ സൈന്യത്തിന്റെ ബസിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ബസും ഒരു കാറും പൂർണമായി തകർന്നു. ബസിൽ 35 സൈനികരുണ്ടായിരുന്നു. ജവാന്മാരുടെ ഛിന്നഭിന്നമായ ശരീരഭാഗങ്ങൾസ്ഥലത്താകെ ചിതറിത്തെറിച്ചു.
https://www.facebook.com/Malayalivartha