എത്രകാലം ഈ ചോരചിന്തൽ തുടരും? എത്രകാലം ഇങ്ങനെ ജവാൻമാർ മരിച്ചുകൊണ്ടിരിക്കും?
പുൽവാമ ഭീകരാക്രമണത്തിൽ വീരചരമമടഞ്ഞവരുടെ കൂട്ടത്തിൽ ബിഹാറിൽ നിന്നുള്ള ജവാന്മാർ ആണ് സഞ്ജയ് കുമാർ സിൻഹയും രത്തൻ കുമാർ താക്കൂറും .രണ്ടുപേരും കുടുംബത്തിന്റെ പ്രതീക്ഷയും ആശ്വാസവും ആയിരുന്നു. നിമിഷനേരംകൊണ്ടാണ് ഈ കുടുംബങ്ങളുടെ സ്വപ്നം കത്തി ചാമ്പലായത്
വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നേകാലോടെയാണ് പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ സി ആര്‍ പി എഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. 2547 ജവാന്മാരാണ് സൈനിക വ്യൂഹത്തിലുണ്ടായിരുന്നത്. നമ്മുടെ സുരക്ഷാഭടന്മാർ ദിവസവും മുഖത്തോട് മുഖം കാണുന്ന മരണത്തിന്റെ ,ഭീകരാക്രമണത്തിന്റെ നേർക്കാഴ്ചയായിരുന്നു അത്
സഞ്ജയ് കുമാർ സിൻഹയുടെ വീട്ടിൽ ദുരന്തവാർത്ത അറിയിച്ചുകൊണ്ടുള്ള ഫോൺ വന്നപ്പോൾ ആദ്യം ആരും അത് വിശ്വസിക്കാൻ മടിച്ചു. പതുക്കെ അത് അണ മുറിഞ്ഞ കരച്ചിലായി മാറി. എന്ന് ഇതിനു ഒരു അവസാനം ഉണ്ടാകും? ഞങ്ങൾക്ക് സർക്കാരിൽ നിന്ന് ഉറച്ച ഒരു മരുമറുപടി കിട്ടിയേ തീരൂ..ഇനിയും എത്രപേരെ ഈ ഭീകരാക്രമണത്തിന്റെ പേരിൽ ഞങ്ങൾക്ക് ബലി കൊടുക്കേണ്ടി വരും? സിൻഹയുടെ കൂട്ടുകാരന്റെ ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.
സിൻഹയുടെ ഭാര്യ ബബിതയുടെ കണ്ണീർ ഇത് വരെ തോർന്നിട്ടില്ല. ഒരു മാസത്തെ ലീവ് കഴിഞ്ഞു സിൻഹ കഴിഞ്ഞ ആഴ്ചയാണ് ജോലിയിൽ പ്രവേശിച്ചത് . വിവാഹപ്രായമായ രണ്ടു പെൺകുട്ടികളാണ് സിൻഹക്കുള്ളത് . അവരുടെ ഭാവിയോർത്ത് സിൻഹയുടെ അച്ഛൻ മഹേന്ദ്ര പ്രസാദ് വിതുമ്പുന്നു.
എന്റെ മകൻ നാടിനായി ജീവൻ കൊടുത്ത്. ഇനി അവന്റെ കുടുംബത്തിനെ ആര് നോക്കും? അവന്റെ വിവാഹപ്രായമായ പെൺമക്കൾക്ക് വേണ്ടി സർക്കാരിന് എന്ത് ചെയ്യാനാകും? അടുത്ത ലീവിൽ മൂത്ത കുട്ടിയുടെ വിവാഹത്തിൽ തീരുമാനമാക്കാമെന്നു പറഞ്ഞു പോയതാണ്..ഇനി എന്ത് ചെയ്യുമെന്ന് ആ വൃദ്ധ പിതാവിന് ഒരെത്തും പിടിയും കിട്ടുന്നില്ല. വിമുക്ത ഭടനായ സിൻഹയുടെ അച്ഛൻ സർക്കാർ എന്തെങ്കിലും സഹായം ചെയ്യുമെന്ന പ്രതീക്ഷയിലാണ്
ഭഗൽപൂർ സ്വദേശിയായ രത്തൻ കുമാർ താക്കൂറിന്റെ കുടുംബത്തിന്റെ അവസ്ഥ ഇതിലും പരിതാപകരമാണ്. അദ്ദേഹത്തിന് ഭാര്യയും നാലു വയസ്സുള്ള മകനും ഉണ്ട്. ഭാര്യ ഇപ്പോൾ ഗർഭിണിയാണ്. ശ്രീനഗറിൽ എത്തിയതിനു ശേഷം വൈകുന്നേരം വിളിക്കാമെന്ന് പറഞ്ഞു ഫോൺ വെച്ചതാണ് . പക്ഷെ എത്തിയത് അവന്റെ മരണവർത്തയാണ്. രത്തൻ കുമാർ താക്കൂറിന്റെ അച്ഛൻ നിരഞ്ജൻ താക്കൂറിനും സങ്കടം അടക്കാൻ പറ്റുന്നില്ല.
രത്തൻ കുമാറിന്റെ ശമ്പളമായിരുന്നു ആ കുടുംബത്തിന്റെ വരുമാനം. ബി എ ക്ക് പഠിക്കുന്ന അനുജനെ നല്ല നിലയിൽ എത്തിക്കുന്നത് രത്തൻ കുമാറിന്റെ സ്വപ്നമായിരുന്നു. ആ സ്വപ്നമാണ് ഭീകരാക്രമണത്തിന്റെ രൂപത്തിൽ കത്തി ചാമ്പലായത് . പക്ഷെ ആ അച്ഛൻ തളരുന്നില്ല ..അദ്ദേഹം പറഞ്ഞു -"ഭാരതാംബയ്ക്കായി ഒരു മകനെ ഞാന്‍ ബലി നല്‍കി. അടുത്ത മകനെയും ഞാന്‍ പോരാടാന്‍ അയയ്ക്കും. ഭാരത മാതാവിനു വേണ്ടി അവനെയും സമര്‍പ്പിക്കാന്‍ ഞാനൊരുക്കമാണ്. പക്ഷെ പാകിസ്താന് ചുട്ട മറുപടി നല്‍കണം"- പക്ഷെ രത്തൻ കുമാറിന്റെ ഭാര്യയെ ഓർത്താണ് എനിക്ക് സങ്കടം അവളിപ്പോഴും ചെറുപ്പമാണ്. ജനിക്കാൻ പോകുന്ന കുഞ്ഞിനെ പോലും കാണാതെയാണ് അവൻ പോയത് ..ഇനി ഈ കുട്ടികളെ അവൾ ഒറ്റക്ക് എങ്ങിനെ വളർത്തും?
എല്ലാം ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ..ഓരോ സൈനിക ആക്രമണങ്ങൾ കഴിയുമ്പോഴും ബാക്കിയാവുന്നത് ഇത്തരം നൂറായിരം ചോദ്യങ്ങൾ ആണ് ഇതിനു ഒരു പരിഹാരം കണ്ടെത്തിയേ തീരൂ. ജവാന്മാരുടെ ജീവത്യാഗം ബാക്കിയാകുന്നത് ഇത്തരം തേങ്ങലുകളാണെന്ന് ഉത്തരവാദിത്തപ്പെട്ടവർ തിരിച്ചറിയണം ...
https://www.facebook.com/Malayalivartha