വീരമൃത്യു വരിച്ച സൈനികരെയോർത്ത് രാജ്യം വിലപിക്കുമ്പോൾ സമൂഹ മാധ്യമങ്ങളിൽ പരിഹാസം നിറഞ്ഞ കമന്റുകൾ; കാശ്മീരി വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയ്ക്കൊരുങ്ങി അധികൃതർ
പുൽവാമ ചാവേർ ആക്രമത്തിൽ വീരമൃത്യു വരിച്ച രാജ്യത്തെ സൈനികരെയോർത്ത് രാജ്യം വിലപിക്കുമ്പോൾ പരിഹാസപൂർവ്വം കമന്റിട്ട രണ്ട് വിദ്യാർത്ഥികൾക്കെതിരെ നടപടി. രണ്ട് സ്വകാര്യ കോളേജുകളിലെ വിദ്യാർത്ഥികൾക്കെതിരെയാണ് സ്ഥാപനങ്ങൾ നടപടി സ്വീകരിച്ചത്.
ഡെറാഡൂണിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്യുകയും എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥിയെ പുറത്താക്കുകയുമായിരുന്നു. പുല്‍വാമയില്‍ ജവാന്മാര് വീരമ്യുത്യുവരിച്ചതിന് തൊട്ടുപിന്നാലെ "പബ്ജി ഗെയിം ഇന്ന് യഥാര്‍ത്ഥ്യമായി" എന്ന് മെഡിക്കല്‍ കോളജിലെ റേഡിയോളജി ആന്‍ഡ് ഇമാജിംഗ് ടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി പോസ്റ്റിടുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട മറ്റൊരു വിദ്യാര്‍ഥി ഇത് മോശം കമന്റാണെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ഥി ചെവിക്കൊണ്ടില്ല. ഇതോടെ ഇയാള്‍ കമന്റിന്റെ സ്ക്രീന്‍ ഷോട്ട് കോളജിന്റെ ഔദ്യോഗിക ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. സ്ക്രീന്‍ ഷോട്ട് പ്രചരിച്ചതോടെ വിദ്യാര്‍ഥിക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധിയാളുകള്‍ കോളജിന്റെ മുന്നില്‍ തടിച്ചുകൂടി. ഇതോടെ വിദ്യാര്‍ഥിക്കെതിരെ കോളജ് അധികൃതര്‍ സസ്പെന്ഷന് നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
അതേസമയം, "Happy Valentine's Day to 42 CRPF d***" എന്ന മോശം കമന്റിട്ടതിനാണ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയെ കോളജില്‍ നിന്ന് പുറത്താക്കിയത്. നാട്ടില്‍ അവധിയാഘോഷിക്കവേയാണ് വിദ്യാര്‍ഥി കമന്റിട്ടത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടയുടന്‍ കോളജ് അധികൃതര്‍ പുറത്താക്കല്‍ നടപടി സ്വീകരിച്ചു. ബിജെപി നേതാവ് രാജ്കുമാര് താക്രുറാല് ഇരുവര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ടു കോളജിനും കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ആവശ്യമെങ്കില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് സീനിയര്‍ എസ്പി നിവേദേത്ത കുക്രേതി പറഞ്ഞു.
https://www.facebook.com/Malayalivartha