ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കവേ ശിവസേനയും ബിജെപിയും മഹാരാഷ്ട്രയില്‍ ഒന്നിച്ചു, പ്രതിപക്ഷത്തേക്കാള്‍ വലിയ പ്രതിപക്ഷമായി പോരടിച്ച ശിവസേനയും ബിജെപിയും ഒന്നിച്ചത് അത്ഭുതപ്പെട്ട് രാഷ്ട്രീയ ലോകം
നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ എവിടെ അവസരം കിട്ടിയാലും ആഞ്ഞടിച്ചുകൊണ്ട് പ്രതിപക്ഷത്തേക്കാള്‍ വലിയ പ്രതിപക്ഷമായി പോരടിക്കുകയായിരുന്നു ഇന്നലെവരെ ശിവസേന. പുലികണക്കെ നിന്ന അവര്‍ ഒറ്റദിവസം കൊണ്ട് എലിയായി മാറിയത് കൗതുകമുള്ള വാര്‍ത്തയായി. വരാന്‍ പോകുന്ന മഹാരാഷ്ട്ര നിയമസഭാ ലോകസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയും ശിവസേനയും ഒറ്റക്കെട്ടായി നിന്നു മത്സരിക്കാന്‍ തീരുമാനമെടുത്തതോടെ വലിയൊരു രാഷ്ട്രീയ വിജയമാണ് ബിജെപി നേടിയിരിക്കുന്നത്. ശക്തിയാര്‍ജ്ജിച്ച കോണ്‍ഗ്രസ് എന്‍സിപി സഖ്യം മഹാരാഷ്ട്ര തൂത്തുവാരുമോ എന്ന ഭയമാണ് ഇത്തരമൊരു കീഴടങ്ങലിലേക്ക് ശിവസേനയെ നയിച്ചതെന്നാണ് അറിയുന്നത്.
ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ സീറ്റെണ്ണത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടെയുള്ള മൊത്തം 48 ലോക്‌സഭ സീറ്റുകളില്‍ 25എണ്ണത്തില്‍ ബിജെപിയും 23 എണ്ണത്തില്‍ ശിവസേനയും മത്സരിക്കുമെന്നാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള ധാരണ. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 288 സീറ്റില്‍ സമാസമം സീറ്റുകളിലാകും ഇരു കൂട്ടരും മത്സരിക്കുക.
2014ലെ നിയമസഭ തിരഞ്ഞെടുപ്പുകാലത്തു് സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മൂന്നു പതിറ്റാണ്ടു നിലനിന്ന രണ്ട് ഹിന്ദുത്വ പാര്‍ട്ടികളുടെയും സഖ്യത്തെ തകര്‍ത്തത്. ഒടുവില്‍ ഇരുകൂട്ടരും ഒറ്റയ്‌ക്കൊറ്റയ്ക്ക് മത്സരിച്ചു. അപ്പോഴത്തെ പ്രത്യേക സാഹചര്യം ശിവസേനയുടെ പ്രതീക്ഷകളെ തകര്‍ത്തു. ബിജെപിക്ക് 123 സീറ്റിലും ശിവസേനയ്ക്ക് 63 സീറ്റിലുമാണ് ജയിക്കാനായത്. അതോടെ മാറിമറിയപ്പെട്ടത് ഏറെനാളായി മഹാരാഷ്ട്രയില്‍ നിലനിന്ന രാഷ്ട്രീയ സമവാക്യമാണ്. ശിവസേനയുടെ പ്രതാപം തകരുകയും ബിജെപി മേല്‍ക്കെ നേടുകയും ചെയ്തു. ഒടുവില്‍ ബിജെപി നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയ്ക്ക് പിന്തുണ നല്‍കേണ്ടിവന്നു. അന്നു തുടങ്ങിയ തുമ്മലും പിഴിച്ചിലുമാണ് ശിവസേനയെ ക്രമേണ വലിയ ബിജെപി വിമര്‍ശകരാക്കി മാറ്റിയത്.
മൂന്നു വര്‍ഷം മുമ്പ് അവര്‍ ബിജെപി സഖ്യം വിട്ടതായി പ്രഖ്യാപിച്ചു. പക്ഷേ, പലപ്പോഴും പാര്‍ലമെന്റില്‍ ബിജെപിയ്ക്ക് രക്ഷ വേണ്ടിടത്തൊക്കെ അതു നല്‍കുകയും ചെയ്തു. അതേ ഘട്ടത്തില്‍ത്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനം നടത്തുന്നതും അവര്‍ പതിവാക്കി. ഏറ്റവും അവസാനം കേന്ദ്ര സര്‍ക്കാര്‍ ബജറ്റിനെ ലോകസഭാ തിരഞ്ഞെടുപ്പ് മനസില്‍ കണ്ടുള്ള ബജറ്റ് എന്നാണ് ശിവസേന പരിഹസിച്ചത്. തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്നായിരുന്നു എക്കാലവും ശിവസേനയുടെ പരാതി. പക്ഷേ, ഇനിയും ഒറ്റയ്ക്കു മത്സരിച്ചാല്‍ കൂടുതല്‍ ഗതികേടിലേക്കായിരിക്കും പോക്കെന്നു മനസ്സിലാക്കിയാണ് തന്ത്രപരമായ സഖ്യത്തിന് ശിവസേന വഴങ്ങിയിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ഒരുങ്ങുന്നത് എന്നായിരുന്നു കുറച്ചുനാള്‍ മുമ്പ് ബി.ജെ.പിയുടെ പ്രസ്താവന വന്നത്. വഴങ്ങാതെ നില്‍ക്കുന്ന ശിവസേനയ്ക്കുള്ള ഭീഷണിയായിരുന്നു അതെന്ന് എല്ലാവര്‍ക്കും മനസ്സിലായി. ബി.ജെ.പിയുടെ അഹങ്കാരമാണ് ആ വാക്കുകളില്‍ കാണുന്നത് എന്നായിരുന്നു അപ്പോള്‍ ശിവസേനയുടെ പ്രതികരണം വന്നത്. അങ്ങനെ പരസ്പരം കോര്‍ത്തു തുടങ്ങിയ വാക്ക്‌പോര് ഒടുവില്‍ ആലിംഗനത്തില്‍ അവസാനിച്ചു. രണ്ടു പേരും അഗ്‌നിപരീക്ഷണം നേരിടുന്ന അവസരത്തില്‍ നാടകങ്ങളെല്ലാം അവസാനിപ്പിച്ച് ഒരുമിച്ചു നില്‍ക്കുന്നതാണ് നല്ലതെന്നു തോന്നിയതാണ് രണ്ടുഭാഗത്തുനിന്നും വിട്ടുവീഴ്ചയ്ക്കു തയ്യാറായത്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ശിവസേന തലവന്‍ ഉദ്ധവ് താക്കറെ, മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എന്നിവര്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് സഖ്യം പ്രഖ്യാപിച്ചത്. ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഒരേ പ്രത്യയശാസ്ത്രത്തിലാണ് രണ്ടു പാര്‍ട്ടികളും വിശ്വസിക്കുന്നത് എന്നായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ പ്രസ്താവന അക്ഷരംപ്രതി ശരിയാണ്. മതവികാരം എത്രമാത്രം ആളിക്കത്തിക്കാമെന്നതില്‍ രണ്ടുപേരും എക്കാലവും മത്സരത്തിലായിരുന്നു.
അതേസമയം, നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരേ ശിവസേന നടത്തിയ വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ മുനയൊടിയാതെതന്നെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ബാക്കി കിടപ്പുണ്ട്. ശരത്പവാര്‍ അതൊക്കെ സമര്‍ത്ഥമായി ഉപയോഗിക്കാനും സാധ്യതയുണ്ട്. കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് പ്രിയങ്കാഗാന്ധി വന്നപ്പോള്‍ ബിജെപിയെ ഞെട്ടിച്ചുകൊണ്ട് ശിവസേന വക്താവ് മനീഷ കയാന്ദെ അതിനെ സ്വാഗതം ചെയ്യുകയുണ്ടായി. ജനങ്ങള്‍ വോട്ടുചെയ്യാന്‍ പോകുമ്പോള്‍ പ്രിയങ്കയില്‍ ഇന്ദിരയെ കാണുമെന്നായിരുന്നു അന്ന് ശിവസേന വക്താവിന്റെ പ്രസ്താവന. കുറച്ചുനാള്‍ മുമ്പ് പുറത്തിറങ്ങിയ ശിവസേന മുഖപത്രമായ സാംനയുടെ കോപ്പികള്‍ ഇനി ശരത് പവാര്‍ പ്രചരിപ്പിക്കും. അതിലാണ് രൂക്ഷമായ ഭാഷയില്‍ റഫാല്‍ ഇടപാടിനെ ശിവസേന വിമര്‍ശിച്ചത്. റഫാല്‍ ഇടപാടിനെ അനുകൂലിച്ചാല്‍ ദേശസ്‌നേഹിയും വിമര്‍ശിച്ചാല്‍ ദേശവിരുദ്ധനും ആകുന്ന സ്ഥിതിയാണ് രാജ്യത്തുള്ളതെന്നായിരുന്നു അതിലെ രൂക്ഷവിമര്‍ശം. അധികാരം ഇന്ദിരയ്ക്കും കോണ്‍ഗ്രസിനും ഓക്‌സിജന്‍ പോലെയാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെയും ശിവസേന വിമര്‍ശിച്ചിരുന്നു. നിങ്ങളുടെ ഓക്‌സിജന്‍ തീര്‍ന്നോ എന്നായിരുന്നു അപ്പോള്‍ ശിവസേന തിരിച്ചു ചോദിച്ചത്.
എന്തായാലും, ശിവസേനയെപ്പോലൊരു പാര്‍ട്ടിക്ക് ഇതൊന്നും വലിയ പ്രശ്‌നമാകില്ല എന്നതാണ് ആശ്വാസം. ഇന്നലെ എന്തു പറഞ്ഞു എന്ന് അവരോട് അണികളിലാരും ചോദ്യം ചെയ്യില്ല. അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നേതാക്കള്‍ക്കറിയാം. പക്ഷേ, പ്രശ്‌നം മറ്റൊരു സ്ഥലത്താണ്. തങ്ങളില്‍ ആരാണ് മുന്നില്‍ എന്ന് തെളിയിക്കാനുള്ള ഉത്തരാവാദിത്തം കൂടി ബിജെപിയുടെയും ശിവസേനയുടെയും ഉള്ളില്‍ കിടപ്പുണ്ട്. പപ്പാതി സീറ്റില്‍ നിയമസഭയിലേക്കു മത്സരിക്കുക എന്നു വച്ചാല്‍ കൂടുതല്‍ സീറ്റ് കിട്ടുന്ന ആളുടെ കക്ഷി മുഖ്യമന്ത്രി ആകുക എന്നാണ്. അതായത് ഒപ്പമുള്ളവരുടെ ഒരു സീറ്റ് കുറയുന്നതും ഒരു സുവര്‍ണാവസരമാണ്. അതായത്, പരസ്പരമുള്ള പാര ഈ സഖ്യഫോര്‍മുലയുടെ ഉള്ളില്‍ത്തന്നെയുണ്ട്. അത് എത്രത്തോളം പ്രവര്‍ത്തിക്കുന്നു എന്നതിനെക്കൂടി ആസ്പദമാക്കിയിരിക്കും മഹാരാഷ്ട്രയുടെ ജനവിധി.
https://www.facebook.com/Malayalivartha