തിരിച്ചടിക്കാൻ ഒരുങ്ങി ഇന്ത്യ ; ഭീകരരയുടെ നുഴഞ്ഞുകയറ്റം എങ്ങനെയും തടയണം എന്ന മോദി സര്‍ക്കാറിന്റെ തീരുമാനം ഏതൊരു പട്ടാളക്കാരനും ഇന്ത്യന്‍ ജനതയ്ക്കും ആശ്വാസം; ഇനി ഒരു ഭീകരനും ഇന്ത്യയെ തകര്‍ക്കാന്‍ കഴിയാത്ത വിധം അവരെ തളക്കുമെന്നുള്ള പ്രധാനനന്ത്രിയുടെ ഉറപ്പിൽ രാജ്യം
ഇന്ത്യയെ നടുക്കിയ ഒട്ടനവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ മൗലാന മസൂദ് അസര്‍, കശ്മീരിലെ പുല്‍വാമയില്‍ 40 ജവാന്‍മാരുടെ ജീവനെടുത്ത ചാവേര്‍ ആക്രമണത്തിലൂടെ ഒരിക്കല്‍ക്കൂടി രാജ്യാന്തരതലത്തില്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ഒരിക്കല്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ ചോദ്യംചെയ്യലിനു മുന്നില്‍ പൂക്കുലപോലെ വിറച്ചിരുന്നു 'ജയ്‌ഷെ മുഹമ്മദ്' എന്ന ഭീകരസംഘടനയുടെ സ്ഥാപകമേധാവിയായ ഈ കൊടുംഭീകരന്‍.
1994ലാണ് ഇയാള്‍ ആദ്യമായി ഇന്ത്യയില്‍ അറസ്റ്റിലായത്. അന്ന് ഒരു സൈനികന്റെ ഒരേയൊരടിയേറ്റ് അസര്‍ എല്ലാം പറഞ്ഞു. ഒട്ടേറെ തയാറെടുപ്പുകളോടെ ചോദ്യംചെയ്യല്‍ ആരംഭിച്ച ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ അമ്പരന്നു. കൂടുതലൊന്നും ചെയ്യേണ്ടിവന്നില്ല, പാകിസ്താന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളുടെ പ്രവര്‍ത്തനരീതികള്‍ തത്ത പറയുംപോലെ അസര്‍ പറഞ്ഞതായി അന്ന് അന്വേഷണസംഘത്തിലുണ്ടായിരുന്ന സിക്കിം മുന്‍ ഡി.ജി.പി: അവിനാശ് മോഹനനെ ഓര്‍മിച്ചു. ഐ.ബിയില്‍ പ്രവര്‍ത്തിച്ച രണ്ടു പതിറ്റാണ്ടിനിടെ അസറിനെ നിരവധി തവണ ചോദ്യംചെയ്തിട്ടുള്ളയാളാണ് അവിനാശ്. പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ട് ഉപയോഗിച്ച്, ബംഗ്ലാദേശിലൂടെ ഇന്ത്യയിലെത്തിയ അസര്‍ 1994 ഫെബ്രുവരിയിലാണ് ദക്ഷിണകശ്മീരിലെ അനന്ത്‌നാഗില്‍ അറസ്റ്റിലായത്. കൃത്യം കാല്‍നൂറ്റാണ്ട് തികയുമ്പോള്‍, ഭീകരര്‍ക്കിടയിലെ വടവൃക്ഷമായി വളര്‍ന്ന അസറിനു കീഴില്‍ ജെയ്‌ഷെ ഭീകരന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ 40 ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്തു. ഇന്ത്യന്‍ രാഷ്ട്രീയനേതൃത്വത്തിന്റെ ഒരു ഗതികേടില്‍നിന്നാണ്, അടി കിട്ടിയാല്‍ വിറയ്ക്കുന്ന ഈ ഭീകരന്‍ പുരയ്ക്കുമേല്‍ ചാഞ്ഞ വടവൃക്ഷമായി വളര്‍ന്നത്. 1999 ഡിസംബറില്‍ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്കു തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരുടെ ജീവനു പകരം അസര്‍ ഉള്‍പ്പെടെ മൂന്നു ഭീകരരെ വാജ്‌പേയി സര്‍ക്കാരിനു വിട്ടയയ്‌ക്കേണ്ടിവന്നു. അന്നു മോചിതനായ അസര്‍ 'ജെയ്‌ഷെ മുഹമ്മദ്' എന്ന ഭീകരസംഘടനയ്ക്കു രൂപം നല്‍കി. പാര്‍ലമെന്റ് ആക്രമണം, പത്താന്‍കോട്ട് വ്യോമതാവളത്തിനു നേരേയുണ്ടായ ആക്രമണം, ജമ്മുവിലെയും ഉറിയിലെയും സൈനികതാവളങ്ങള്‍ക്കു നേരേയുണ്ടായ ആക്രമണം എന്നിവയെല്ലാം ജയ്‌ഷെ മുഹമ്മദിന്റെ കറുത്തകരങ്ങള്‍ പതിഞ്ഞവയാണ്. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലിരിക്കേ, അസര്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ ഇന്ത്യക്കുനേരേയുള്ള പാക് നിഴല്‍യുദ്ധങ്ങളിലേക്ക് ഇന്നും വെളിച്ചം വീശുന്നവയാണ്. അന്ന് ഇയാളെ ചോദ്യംചെയ്ത അവിനാശ് ഐ.ബിയിലെ കശ്മീര്‍ ഡെസ്‌ക്കിന്റെ തലവനായിരുന്നു. 'കോട്ട് ബല്‍വാള്‍ ജയിലില്‍ അസറിനെ നിരവധി തവണ ഞാന്‍ മണിക്കൂറുകളോളം ചോദ്യംചെയ്തിട്ടുണ്ട്. ചോദ്യംചെയ്യലിനായി ഞങ്ങള്‍ക്കു യാതൊരു ബലപ്രയോഗവും വേണ്ടിവന്നിട്ടില്ല. വിവരങ്ങള്‍ അസറില്‍നിന്നു പ്രവഹിക്കുകയായിരുന്നു' അവിനാശ് പറഞ്ഞുഅഫ്ഗാന്‍ ഭീകരര്‍ കശ്മീര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചതും ഹര്‍ക്കത്തുള്‍ മുജാഹിദീനും ഹര്‍ക്കത്തുള്‍ ജിഹാദി ഇസ്ലാമിയും ലയിച്ച് ഹര്‍ക്കത്തുള്‍ അന്‍സാര്‍ ആയതുമെല്ലാം ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ മനസിലാക്കിയത് അസറില്‍നിന്നാണ്.
ഹര്‍ക്കത്തുള്‍ അന്‍സാറിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്നു അസര്‍. 1994ല്‍ ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയിലെത്തിയ ഇയാള്‍ കശ്മീരിലേക്കു പോകുന്നതിനു മുമ്പ് ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലെത്തി. അവിടെവച്ചാണു വിഘടനവാദികളുടെ യോഗങ്ങള്‍ വിളിച്ചുകൂട്ടി, ഹര്‍ക്കത്തുള്‍ അന്‍സാറിനു രൂപം നല്‍കിയത്. കറാച്ചിയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന 'സദാഇമുജാഹിദ്'എന്ന ടാബ്ലോയ്ഡ് പത്രത്തിന്റെ പ്രതിനിധിയെന്ന നിലയില്‍, പാകിസ്താന്‍കാരായ ചില മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം അസര്‍ 1993ല്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. കശ്മീര്‍ വിഷയത്തില്‍ പിന്തുണ സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. പാകിസ്താനും ഐ.എസ്.ഐക്കും ഏറെ വേണ്ടപ്പെട്ട തന്നെ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് അധികകാലം കസ്റ്റഡിയില്‍ വച്ചുകൊണ്ടിരിക്കാന്‍ പറ്റില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു. അതു വെറും വീമ്പിളക്കലായിരുന്നില്ലെന്നു പിന്നീടു തെളിഞ്ഞു. 1994 ഫെബ്രുവരിയില്‍ അസര്‍ അറസ്റ്റ് ചെയ്യപ്പെട്ട് 10 മാസത്തിനുശേഷം ഡല്‍ഹിയില്‍നിന്നു ചില വിദേശികളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. അസറിന്റെ മോചനമായിരുന്നു ഭീകരരുടെ ആവശ്യം. എന്നാല്‍, ഒമര്‍ ഷെയ്ഖിന്റെ അറസ്‌റ്റോടെ ആ നീക്കം പരാജയപ്പെട്ടു. പിന്നീട്, 1999ലെ കാണ്ഡഹാര്‍ വിമാനറാഞ്ചലിനേത്തുടര്‍ന്ന് അസറിനൊപ്പം ഒമറിനെയും ഇന്ത്യക്കു മോചിപ്പിക്കേണ്ടിവന്നു. അതേ ഒമര്‍ ഷെയ്ഖാണു പിന്നീടു പാകിസ്താനില്‍ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടര്‍ ഡാനിയല്‍ പേളിന്റെ തലയറുത്ത സംഭവത്തില്‍ നിര്‍ണായകപങ്ക് വഹിച്ചത്. ഐ.ബിയില്‍നിന്നു സ്ഥലംമാറുന്നതിനു മുമ്പ് കോട്ട് ബല്‍വാള്‍ ജയിലില്‍ ഒരിക്കല്‍ക്കൂടി അസറിനെ കണ്ടതായി അവിനാശ് ഓര്‍മിച്ചു. 1997ലായിരുന്നു അത്. പുതിയ നിയമനത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ അസര്‍ തനിക്ക് ആശംസ നേര്‍ന്നു. പിന്നീടു കേള്‍ക്കുന്നത്, 1999 ഡിസംബര്‍ 31ന് അസറിന്റെ മോചനവാര്‍ത്തയാണ്തന്നെ പാകിസ്താനിലെത്തിക്കാന്‍ ഐ.എസ്.ഐ. എന്തും ചെയ്യുമെന്ന അസറിന്റെ വാക്കുകള്‍ അപ്പോള്‍ മനസിലെത്തിയെന്ന് അവിനാശ് പറയുന്നു. ഭീകരരയുടെ നുഴഞ്ഞുകയറ്റം എങ്ങനെയും തടയണം എന്ന മോദി സര്‍ക്കാറിന്റെ തീരുമാനം ഏതൊരു പട്ടാളക്കാരനും ഇന്ത്യന്‍ ജനതയ്ക്കും ആശ്വാസമാണ്. ഇനി ഒരു ഭീകരനും ഇന്ത്യയെ തകര്‍ക്കാന്‍ കഴിയാത്ത വിധം അവരെ തളക്കുമെന്നുള്ള പ്രധാനനന്ത്രിയുടെ ഉറപ്പിലാണ് രാജ്യം.
https://www.facebook.com/Malayalivartha