വാഗ്ദാന ലംഘനത്തിനെതിരെ കര്‍ഷകരുടെ രണ്ടാം ലോങ് മാര്‍ച്ച് ആരംഭിച്ചു;റാലി മുംബൈയില്‍ എത്തുക തന്നെ ചെയ്യുമെന്ന് കിസാന്‍ സഭ
കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നാസികില്‍ നിന്ന് മുംബൈ വരെ നടത്തുന്ന രണ്ടാംഘട്ട ലോങ്ങ് മാർച്ച് ആരംഭിച്ചു.മഹാരാഷ്ട്ര സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും വാഗ്ദാന ലംഘനത്തിനെതിരെയാണ് ലോങ്ങ് മാർച്ച് നടത്തുന്നത്. കഴിഞ്ഞ ദിവസം വിവിധയിടങ്ങളില്‍ തടഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് മാര്‍ച്ച് ഇന്നത്തേക്ക് മാറ്റിയത്.എന്നാല്‍ മാര്‍ച്ചിന് അനുമതിയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടുന്ന കര്‍ഷകറാലിയില്‍ പങ്കെടുക്കാനെത്തിയ നിരവധി കര്‍ഷകരെയാണ് മഹാരാഷ്ട്ര പൊലീസ് തടഞ്ഞത്.
കര്‍ഷകര്‍ക്ക് പുറമെ തൊഴിലാളികള്‍, ആദിവാസി വിഭാഗങ്ങള്‍ എന്നിവര്‍ സംയുക്തമായി പങ്കെടുക്കാനിരുന്ന റാലിക്കാണ് പൊലീസിന്റെ വിലക്ക്. ഒരിടത്ത് കൂടി നിന്ന് പ്രതിഷേധം നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും അനുമതി നിഷേധിച്ചിട്ടില്ലെന്നും റാലിക്കാണ് അനുമതി നിഷേധിച്ചിരിക്കുന്നതെന്നും നാസിക് സിറ്റി പൊലീസ് കമ്മീഷണര്‍ രവീന്ദര്‍ കുമാര്‍ സിംഗാള്‍ ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു.
എന്നാൽ, കര്‍ഷകരോഷം ഉയരുന്നതിന്റെ ഭയമാണ് സര്‍ക്കാരിനെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭ കുറ്റപ്പെടുത്തുന്നു. പല കര്‍ഷകസംഘങ്ങളെയും തടഞ്ഞതിനാല്‍ ഇന്നലെ വൈകിട്ട് നാല് മണിക്ക് തുടങ്ങാനിരുന്ന യാത്ര മാറ്റി വയ്ക്കുകയായിരുന്നു. കര്‍ഷകര്‍ എത്തിച്ചേര്‍ന്ന ശേഷം രാവിലെയോടു കൂടി മാര്‍ച്ച് ആരംഭിച്ചു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഇതിനു മുന്‍പ് നാസികില്‍ നിന്ന് മുംബൈ വരെ കര്‍ഷക റാലി നടന്നത്. റാലിയെ തുടര്‍ന്ന് മഹാരാഷ്ട സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും റാലി നടത്തുന്നത്. ഇന്നാരംഭിക്കുന്ന റാലി ഈ മാസം 27ന് മുംബൈയില്‍ എത്തുന്ന രീതിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. റാലിയില്‍ 50000 കര്‍ഷകരാണ് പങ്കെടുക്കാനിരിക്കുന്നത്. എട്ടു ദിവസം കൊണ്ട് 165 കിലോമീറ്റര്‍ കര്‍ഷകര്‍ കാല്‍നടയായി പിന്നിടുമെന്ന് എകെഎസ് അറിയിച്ചു.
സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, താങ്ങുവില ഉറപ്പാക്കുക, കാര്‍ഷിക കടം എഴുതിതള്ളുക, പെന്‍ഷന്‍, കൃഷിക്കാവശ്യമായ വെളളം ലഭ്യമാക്കല്‍,തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകരുടെ സമരം.കൃഷി ഭൂമി വന്‍ തോതില്‍ ഏറ്റെടുക്കേണ്ടി വരുന്ന മുംബൈ അഹമ്മദാബാദ് ബുളളറ്റ് ട്രെയിന്‍ പദ്ധതി ഉപേക്ഷിക്കണം എന്ന ആവശ്യവും കര്‍ഷകര്‍ മുന്നോട്ട് വെയ്ക്കുന്നു. 23 ജില്ലകളില്‍നിന്നുള്ള കര്‍ഷകരായിരിക്കും പങ്കെടുക്കുക.
കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന കാര്‍ഷിക സമരത്തില്‍ പല ആവശ്യങ്ങളും അംഗീകരിച്ചു കൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നാവിസ് രേഖാ മൂലം നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്നും കര്‍ഷകര്‍ ആരോപിച്ചു. ഇതിനിടെ കര്‍ഷക സമരം പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കായി മന്ത്രിയായ ഗിരീഷ് മഹാജനെ മഹാരാഷ്ട്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha