മോചനദ്രവ്യം കൊടുത്തിട്ടും തട്ടിക്കൊണ്ടുപോയ ഇരട്ടക്കുട്ടികളെ വധിച്ചു

മധ്യപ്രദേശിലെ ചിത്രകൂടില്‍ സ്‌കൂള്‍ ബസ് തടഞ്ഞുനിര്‍ത്തി തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയ ഇരട്ടക്കുട്ടികളെ മോചനദ്രവ്യം നല്‍കിയിട്ടും വധിച്ചു. 12 ദിവസത്തിനുശേഷം ഉത്തര്‍പ്രദേശില്‍ യമുന നദിയില്‍നിന്നു മൃതദേഹങ്ങള്‍ കണ്ടെത്തി.
ഔഷധ എണ്ണ വ്യാപാരിയായ ബ്രിജേഷ് റാവത്തിന്റെ യുകെജി വിദ്യാര്‍ഥികളായ മക്കള്‍ ശ്രേയന്‍ശ്, പ്രിയന്‍ശ് (6) എന്നിവരാണു കൊല്ലപ്പെട്ടത്. സംഭവത്തിന്റെ പ്രധാന സൂത്രധാരന്‍ എന്നു കരുതുന്ന, കുട്ടികളുടെ ട്യൂഷന്‍ അധ്യാപകന്‍ ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റിലായി.
കൊലപാതകവിവരമറിഞ്ഞ് അക്രമാസക്തരായ ജനക്കൂട്ടം കുട്ടികള്‍ പഠിച്ചിരുന്ന സത്ഗുരു പബ്ലിക് സ്‌കൂളും നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളും ആക്രമിച്ചു. മുഖംമൂടി ധരിച്ച് ബൈക്കില്‍ എത്തിയ രണ്ടുപേര്‍ തോക്കുചൂണ്ടി സ്‌കൂള്‍ ബസില്‍നിന്നു കുട്ടികളെ തട്ടിക്കൊണ്ടു പോയത്, കഴിഞ്ഞ 12-ന് ഉച്ചയ്ക്ക് സ്‌കൂളിനു സമീപത്തുനിന്നായിരുന്നു.
പിന്നീട് ബ്രിജേഷിന്റെ ഫോണില്‍ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു. ചിത്രകൂട് എന്ന സ്ഥലം, മധ്യപ്രദേശ്-യുപി അതിര്‍ത്തിയിലായതിനാല്‍ ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് സംയുക്താന്വേഷണമാണു നടത്തിയത്. വിവരം നല്‍കുന്നവര്‍ക്ക് മധ്യപ്രദേശ് പൊലീസ് 50,000 രൂപ പ്രതിഫലവും വാഗ്ദാനം ചെയ്തിരുന്നു.
ഇതിനിടെ 19-ന് ബ്രിജേഷ് മോചനദ്രവ്യമായി 20 ലക്ഷം രൂപ അക്രമികള്‍ക്കു കൈമാറി. എന്നാല്‍ ഒരു കോടി വേണമെന്ന പുതിയ ആവശ്യം മുന്നോട്ടു വച്ചതല്ലാതെ കുട്ടികളെ വിട്ടുനല്‍കിയില്ല. പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് 4 പേര്‍ പിടിയിലായി. ഇവരില്‍നിന്നു ലഭിച്ച വിവരം അനുസരിച്ചു പുഴയില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.
കൈകാലുകള്‍ ബന്ധിച്ച ശേഷം കുട്ടികളെ പുഴയില്‍ എറിയുകയായിരുന്നുവെന്ന് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞു. അക്രമികളെ കുട്ടികള്‍ തിരിച്ചറിഞ്ഞതാണ് കൊലപ്പെടുത്താന്‍ കാരണമെന്നാണു സൂചന. കുട്ടികളുടെ വീടും സ്‌കൂളും തമ്മില്‍ 4 കിലോമീറ്റര്‍ വ്യത്യാസമേ ഉള്ളുവെങ്കിലും വീട് യുപിയിലും സ്‌കൂള്‍ മധ്യപ്രദേശിലുമാണ്. ഇതോടെ സംഭവത്തിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് രാഷ്ട്രീയ വിവാദവും കൊഴുത്തു. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി സ്ഥാനമൊഴിയണമെന്നു ബിജെപിയും യുപി മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു കോണ്‍ഗ്രസും ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























