സോഷ്യൽ മീഡിയയിൽ തരംഗമായ ടിക് ടോക്കിനു ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു; രണ്ടാം വരവ് ആഘോഷമാക്കി ടിക് ടോക്ക് പ്രേമികൾ
സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള നടപടി പിൻവലിച്ചു. മദ്രാസ് ഹൈക്കോടതിയാണ് നിരോധനം പിൻവലിച്ചത്. ടിക് ടോക്കിന്റെ നിരോധനം സംബന്ധിച്ചുള്ള പുനഃപരിശോധനാ ഹർജിയിലാണ് തീരുമാനം.
ടിക് ടോകിന് നിരോധനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഉടൻ തീർപ്പ് കൽപ്പിക്കണമെന്ന് സുപ്രീം കോടതി മുൻപ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിരോധനം പിൻവലിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തു വന്നത്.
മുൻപ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ ഉത്തരവ് പ്രകാരം ടിക് ടോക് ആപ്പ് മൊബൈൽ പ്ലേ സ്റ്റോറുകളിൽ നിക്കം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് ടിക് ടോക് അധികൃതർ സുപ്രീം കോടതിയെ സമീപിച്ചത്.
മദ്രാസ് ഹൈക്കോടിതിയുടെ ഏപ്രില്‍ മൂന്നിലെ വിധിയെ തുടര്‍ന്ന് കേന്ദ്ര സർക്കാർ ആപ്പിളിനോടും ഗൂഗിളിനോടും ഇതിന്റെ ഡൗണ്‍ലോഡ് തടയാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി വിധിയെ തുടര്‍ന്ന് മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ടിക് ടോക് ഉപയോഗം നിയന്ത്രിക്കാനാകുന്ന തരം നിയന്ത്രണങ്ങള്‍ ആപ്പിനുള്ളില്‍ ഏപ്രില്‍ നാലിനു തന്നെ ടിക്‌ടോക് നല്‍കുകയും ചെയ്തിരുന്നു.
അതേസമയം ഇന്ത്യയില്‍ നിരോധിക്കപ്പെട്ടതിനെത്തുടർന്ന് ടിക് ടോക്കിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായതായും റിപ്പോര്‍ട്ടുകൾ പുറത്തു വന്നിരുന്നു. ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാന്‍സ് ടെക്‌നോളജിയ്ക്ക് ദിവസേന 3.5 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതിനും ഇത് 250 ല്‍ അധികം ജീവനക്കാരെ ബാധിക്കുമെന്നും കമ്പനി കോടതിയില്‍ ഹാജരാക്കിയ രേഖയെ അടിസ്ഥാനമാക്കി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചെറുവീഡിയോകള്‍ ഉണ്ടാക്കി പങ്കുവെക്കാന്‍ സാധിക്കുന്ന വീഡിയോ സ്ട്രീമിങ് ആപ്പ് ആണ് ടിക് ടോക്ക്. ഇന്ത്യയില്‍ മാത്രം 30 കോടിയാളുകളും ലോകവ്യാപകമായി 100 കോടിയാളുകള്‍ ഇത് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട് എന്നാണ് സെന്‍സര്‍ ടവര്‍ എന്ന അനലറ്റിക്‌സ് സ്ഥാപനം നല്‍കുന്ന കണക്ക്.
അശ്ലീല ദൃശ്യങ്ങള്‍ പെരുകുന്നു, നിശ്ചിത പ്രായത്തില്‍ കുറവുള്ള കുട്ടികള്‍ ഉപയോഗിക്കുന്നു തുടങ്ങിയ കാരണങ്ങളാണ് കോടതി ചൂണ്ടിക്കാണിച്ച പ്രശ്നങ്ങൾ. ഇന്ത്യയില്‍ അതിവേഗം ജനപ്രീതി പിടിച്ചുപറ്റിക്കൊണ്ടിരുന്ന സമയത്താണ് ടിക് ടോക്കിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്. എന്നാൽ ഉള്ളടക്കത്തിന്റെ പേരില്‍ ടിക് ടോക്കിനുമേല്‍ നിരോധനം വന്നത് മറ്റ് സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങളേയും സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.
https://www.facebook.com/Malayalivartha