ആ ‘വലിയ’ ശബ്ദത്തിന്റെ ഉടമയ്ക്ക് മരണശേഷം അവഗണന; വാർത്താ അവതാരകൻ ഗോപന്റെ മൃതദേഹം ഡല്‍ഹി കേരളാ ഹൗസില്‍ പൊതുദര്‍ശനം നടത്തുന്നതിന് അനുമതി നിഷേധിച്ചു- മൃതദേഹം കല്‍ക്കാജി എക്സ്റ്റന്‍ഷനിലെ വസതിയിലേക്ക് കൊണ്ടുപോയി

ആകാശവാണിയിലെ മുൻ വാർത്താ അവതാരകനും മലയാളം വിഭാഗം മേധാവിയും ഒട്ടേറെ പരസ്യചിത്രങ്ങൾക്കു ശബ്ദം നൽകിയ കലാകാരനുമായ ഗോപന്റെ മൃതദേഹം ഡല്‍ഹി കേരളാ ഹൗസില്‍ പൊതുദര്‍ശനം നടത്തുന്നതിന് അനുമതി നിഷേധിച്ചതായി പരാതി. കേരളാ ഹൗസ് അധികൃതര്‍ പകരം അനുവദിച്ച ട്രാവന്‍കൂര്‍ പാലസില്‍ അടിസ്ഥാന സൗകര്യം പോലുമില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു. പൊതുദര്‍ശനം ഒഴിവാക്കി മൃതദേഹം കല്‍ക്കാജി എക്സ്റ്റന്‍ഷനിലെ വസതിയിലേക്ക് കൊണ്ടുപോയി. വൈകിട്ടാണ് സംസ്കാരം. അതേസമയം, രേഖമൂലം ആവശ്യപ്പെടാത്തിനാലാണ് പൊതുദര്‍ശനത്തിന് അനുമതി നല്‍കാതിരുന്നതെന്നാണ് കേരളാ ഹൗസ് റസിഡന്റ് കമ്മിഷണറുടെ വിശദീകരണം.
1962 മുതൽ 2001 വരെ ഡൽഹി ആകാശവാണി മലയാള വിഭാഗത്തിൽ ജോലി ചെയ്തു. ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന പരസ്യത്തിലൂടെയും മലയാളികൾക്കു സുപരിചിതനാണ്. ഭാര്യ: രാധ. മകൻ: പ്രമോദ്. അഞ്ചു പതിറ്റാണ്ടിലേറെയായി ഡൽഹിയിലായിരുന്നു താമസം. ഡൽഹി ആകാശവാണിയിലെ മലയാള വിഭാഗത്തിൽ നിന്നെത്തുന്ന വാർത്താ ബുള്ളറ്റിനുകളിലൂടെയാണ് ഒരുകാലത്ത് മലയാളികൾ ലോകത്തെയും രാജ്യത്തെയും നാട്ടിലെത്തന്നെയും വർത്തമാനങ്ങൾ കേട്ടറിഞ്ഞിരുന്നത്. ആകാശവാണി, ഡൽഹി, വാർത്തകൾ വായിക്കുന്നത് എന്നു പറഞ്ഞുതുടങ്ങുമ്പോൾ തന്നെ വായിക്കുന്ന ആളുടെ പേര് മലയാളികൾ പൂരിപ്പിച്ചിരുന്നു. ശബ്ദത്തിലും ശൈലിയിലുമുള്ള വൈവിധ്യത്തിലൂടെ കേൾവിക്കാരന്റെ കാതുകളിൽ സ്വന്തം ഇടമുറപ്പിച്ച വാർത്താ അവതാരകരിലൊരാളായിരുന്നു ഗോപൻ.
https://www.facebook.com/Malayalivartha