അടുത്ത ബി ജെ പി സർക്കാരിന് നൂറുദിന കർമ്മപരിപാടിയുമായി മന്ത്രാലയങ്ങൾ; ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കേ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ ‘അടുത്ത ബി.ജെ.പി. സർക്കാരി’നുള്ള 100 ദിന കർമപദ്ധതി തയ്യാറാക്കി സമർപ്പിച്ചതായി വിവരം

ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കേ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ ‘അടുത്ത ബി.ജെ.പി. സർക്കാരി’നുള്ള 100 ദിന കർമപദ്ധതി തയ്യാറാക്കി സമർപ്പിച്ചതായി വിവരം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വോട്ടെടുപ്പുനടക്കുന്ന സമയത്ത് അടുത്ത സർക്കാരിന്റെ 100 ദിന കർമപരിപാടി തയ്യാറാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നിരിക്കെയാണ് ഇത്തരം നടപടി. ഏപ്രിൽ 11-ന് തുടങ്ങിയ വോട്ടെടുപ്പ് അവസാനിക്കുന്നത് മേയ് 19-നാണ്. മേയ് 23-നാണ് വോട്ടെണ്ണൽ. അതിനു ശേഷം മാത്രമേ ആര് അധികാരത്തിൽ ഏറും എന്ന് അറിയാൻ സാധിക്കുള്ളു. ഈ സാഹചര്യം നിലനിൽക്കെയാണ് ഏപ്രിൽ 30-നകം പദ്ധതി തയ്യാറാക്കിനൽകണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശിച്ചതായി വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.
ഏപ്രിൽ 30-നകം പദ്ധതി തയ്യാറാക്കിനൽകണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശിച്ചതനുസരിച്ചാണ് 100 ദിന കർമപരിപാടി തയ്യാറാക്കി നൽകിയതെന്ന് ഒരു മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥൻ വ്യക്തമാക്കി. ചില മന്ത്രാലയങ്ങളിൽ ഇത്തരം ഉത്തരവ് ലഭിച്ചതായി അറിഞ്ഞിരുന്നെന്നും എന്നാൽ, തങ്ങൾക്ക് വിവരങ്ങളൊന്നും കിട്ടിയിട്ടില്ലെന്നും മറ്റൊരു മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ബി.ജെ.പി.യുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളനുസരിച്ച് ആദ്യ നൂറുദിവസത്തേക്കുള്ള കർമപദ്ധതി തയ്യാറാക്കുന്നതിനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വകുപ്പുതലവന്മാരോട് നിർദേശിച്ചത്. ഏപ്രിൽ 24 മുതൽ 30 വരെയുള്ള തീയതികളിൽ ഇവ തയ്യാറാക്കി അവതരിപ്പിക്കാൻ ഓരോ അസിസ്റ്റന്റ് സെക്രട്ടറിമാരോടും നിർദേശിച്ചു. ചില മന്ത്രാലയങ്ങളിൽ അസിസ്റ്റന്റ് സെക്രട്ടറിമാർ ഇതുമായി ബന്ധപ്പെട്ട് യോഗം വിളിച്ച് ഉദ്യോഗസ്ഥരോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. യോഗവിവരം ഇ-മെയിലിലൂടെയാണ് ഉദ്യോഗസ്ഥർക്ക് കൈമാറിയത്.
ഏപ്രിൽ 11-ന് തുടങ്ങിയ വോട്ടെടുപ്പ് അവസാനിക്കുന്നത് മേയ് 19-നാണ്. മേയ് 23-നാണ് വോട്ടെണ്ണൽ. ആര് അധികാരത്തിലേറുമെന്ന് അപ്പോഴേ വ്യക്തമാകൂ എന്നിരിക്കേയാണ് ഭരണത്തുടർച്ചയുണ്ടാകും എന്ന ഉറപ്പിൽ ബി.ജെ.പി. കർമപദ്ധതിയുമായി മുന്നോട്ടുപോകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ അധികാരത്തിൽ തുടരുമെന്നും അതിനാലാണ് നിർദേശം നൽകിയതെന്നുമാണ് ഉദ്യോഗസ്ഥരോട് പറഞ്ഞതെന്നാണ് അറിയുന്നത്.
തിരഞ്ഞെടുപ്പിൽ ബി.ജെ.പി. വീണ്ടും അധികാരത്തിലേറുമെന്ന് മാർച്ചിൽ നടന്ന സി വോട്ടർ വേവ് 2 ഉൾപ്പെടെയുള്ളവയുടെ അഭിപ്രായ സർവേകൾ വ്യക്തമാക്കിയിരുന്നു. 42 ശതമാനത്തോളം വോട്ടുനേടി ബി.ജെ.പി. നേതൃത്വത്തിലുള്ള എൻ.ഡി.എ. മുന്നൂറോളം സീറ്റ് നേടുമെന്നാണ് സി വോട്ടറിന്റെ പ്രവചനം. ജനുവരിയിൽ നടന്ന എ.ബി.പി. ന്യൂസ്- സി വോട്ടർ സർവേ ഫലത്തിൽ തൂക്കുസഭയാണ് പ്രവചിച്ചിരുന്നത്.
അതേസമയം നരേന്ദ്ര മോദി സർക്കാരിന് ആത്മവിശ്വാസമുയർത്തി സി.എസ്.ഡി.എസ്-ലോക്‌നീതി- ദി ഹിന്ദു- തിരംഗ ടിവി - ദെെനിക് ഭാസ്കർ സർവേ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കഴിഞ്ഞ വർഷം നടത്തിയ സർവേയ്ക്ക് ശേഷം എൻ.ഡി.എ സർക്കാരിനോടുള്ള സമീപനം മാറുന്നുവെന്നാണ് വിലയിരുത്തൽ. ആകെ 59 ശതമാനം പേർ എൻ.ഡി.എ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയപ്പോൾ 35 ശതമാനം പേരാണ് അതൃപ്തി അറിയിച്ചത്. 2018ൽ 51 ശതമാനമായിരുന്നു മോദി സർക്കാരിൽ സംതൃപ്തി അറിയിച്ചിരുന്നത്. അഞ്ച് വർഷത്തെ എൻ.ഡി.എ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ നിങ്ങൾ തൃപ്തരാണോ അല്ലയോ എന്ന ചോദ്യമാണ് സർവേയിൽ ഉന്നയിച്ചിരുന്നത്. അടുത്ത ചോദ്യമായി മോദി സർക്കാരിന് രണ്ടാമതൊരു അവസരം കൊടുക്കുമോ എന്നാണ് ചോദിച്ചത്. ഇതിൽ 46 ശതമാനം പേർ എൻ.ഡി.എ സർക്കാരിന് വീണ്ടും അവസരം കൊടുക്കുമെന്ന് പറഞ്ഞപ്പോൾ 36 ശതമാനം പേർ എതിർത്തു. കഴിഞ്ഞ യു.പി.എ സർക്കാരിന്റെ പ്രവർത്തനമാണ് മികച്ചതെന്ന് 27 ശതമാനം പറഞ്ഞപ്പോൾ 38 ശതമാനം മോദി സർക്കാരാണ് മികച്ചതെന്ന് വിലയിരുത്തി. എന്നാൽ പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം, അഴിമതി, അവശ്യസാധനങ്ങളുടെ വില തുടങ്ങിയവ മോദി സർക്കാരിന്റെ കീഴിൽ വർദ്ധിച്ചതായി സർവേയിൽ പറയുന്നു. അതേസമയം, മതങ്ങൾ തമ്മിലുള്ള ബന്ധം, തൊഴിൽ അവസരങ്ങൾ തുടങ്ങിയവ കുറഞ്ഞതായും വിലയിരുത്തുന്നു. 19 സംസ്ഥാനങ്ങളിലായി മാർച്ച് 24 മുതൽ 31 വരെയാണ് സർവെ നടത്തിയത്.
https://www.facebook.com/Malayalivartha