ശ്രീലങ്കയിലേത് പോലെ ഇന്ത്യയിൽ ബുര്‍ഖയും നിഖാബും നിരോധിക്കണമെന്ന് തീവ്ര വലത് സംഘടനയായ ഹിന്ദുസേന

ഇന്ത്യയിൽ ബുര്‍ഖയും നിഖാബും നിരോധിക്കണമെന്ന് തീവ്ര വലത് സംഘടനയായ ഹിന്ദുസേന. സായുധാക്രമണങ്ങള്‍ തടയാന്‍ ശ്രീലങ്കയിലേത് പോലെ ഇന്ത്യയിലും പൊതുയിടങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങളും ബുര്‍ഖയും നിഖാബും നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുസേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു.
പൊതു ഗതാഗത സംവിധാനങ്ങള്‍, പൊതുയിടങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ നിരോധിക്കണമെന്ന് ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗഭയ്ക്കു നല്‍കിയ കത്തില്‍ ഹിന്ദു സേനാ ദേശീയ പ്രസിഡന്റ് വിഷ്ണു ഗുപത് ആവശ്യപ്പെട്ടു. സിസിടിവി കാമറകളില്‍ മുഖം പതിയാതിരിക്കാന്‍ ഇത്തരം വസ്ത്രങ്ങളില്‍ സായുധര്‍ എത്തുമെന്നും ഇന്ത്യയിലും പുറത്തുള്ള ഇന്ത്യന്‍ എംബസികളിലും ഇത് നടപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ചര്‍ച്ചുകളിലും ആഡംഭര ഹോട്ടലുകളിലുമുണ്ടായ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നത് നിരോധിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ഉത്തരവിറക്കിയിരുന്നു.
https://www.facebook.com/Malayalivartha