ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടർന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാനൊരുങ്ങി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടർന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാനൊരുങ്ങി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പാർട്ടി ആവശ്യപ്പെട്ടാൽ രാജിക്കൊരുക്കമാണെന്ന് മമത പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം ആദ്യമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് മമത രാജിസന്നദ്ധത പരസ്യമാക്കിയത്. പാർട്ടിയുടെ ആഭ്യന്തരസമിതിയിൽ താൻ രാജിസന്നദ്ധത അറിയിച്ചു. എന്നാൽ പാർട്ടി ഇത് തള്ളി. അതിനാൽ തുടരുന്നു- മമത പറഞ്ഞു.
കഴിഞ്ഞ അഞ്ച് മാസങ്ങളായി ശരിയായി പ്രവർത്തിക്കാൻ കഴിഞ്ഞില്ല. സുദീർഘമായ തെരഞ്ഞെടുപ്പിനെ തുടർന്നാണ് ശരിയായി ജോലിചെയ്യാൻ കഴിയാതെ വന്നത്. താനൊരു ദുർബലയായ മുഖ്യമന്ത്രിയായിരുന്നു. ഇത് തനിക്ക് അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രിയായി തുടരാൻ തനിക്ക് ആഗ്രഹമില്ല. ഈ കസേര തനിക്ക് ഒന്നുമല്ല. പാർട്ടി ചിഹ്നമാണ് തനിക്ക് വലുതെന്നും അവർ പറഞ്ഞു. ജനങ്ങൾ ശക്തമായ നിലപാട് സ്വീകരിക്കാൻ തയാറായാൽ മാത്രമേ താൻ തുടരൂ- മമത പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകളാണ് നേടിയത്. എൻഡഇഎ സഖ്യകക്ഷികളെല്ലാം ചേർന്ന് 352 സീറ്റുകളും പിടിച്ചെടുത്തു. തനിക്ക് ബിജെപിയുടെ ഈ വിജയം അംഗീകരിക്കാനാവില്ലെന്നു മമത പറഞ്ഞു. രാജസ്ഥാനിലും ഗുജറാത്തിലും ഹരിയാനയിലും ബിജെപി എങ്ങനെയാണ് ഇത്രയേറെ സീറ്റുകളിൽ വിജയിച്ചത്? ജനങ്ങൾ പുറത്തുപറയാൻ പേടിക്കുകയാണ്, എന്നാൽ തനിക്ക് ഭയമില്ല. ബിജെപി വർഗീയ അജണ്ടയിലൂടെയാണ് വിജയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണമായും ബിജെപിക്ക് അനുകൂലമായാണ് പ്രവർത്തിച്ചതെന്നും അവർ കുറ്റപ്പെടുത്തി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ തൃണമൂലിന്റെ പ്രധാന എതിരാളിയായിരുന്ന ബിജെപി വൻ മുന്നേറ്റമാണ് ഉണ്ടാക്കിയത്. സംസ്ഥാനത്തെ 42 സീറ്റിൽ 18 മണ്ഡലങ്ങളിൽ വിജയിക്കാനായി. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ വെറും രണ്ട് സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപിയാണ് വൻ മുന്നേറ്റം നടത്തിയത്. തൃണമൂലിന് 22 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
https://www.facebook.com/Malayalivartha