പത്തിമടക്കി യെച്ചൂരിയും; ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ തോൽവിയുടെ ഉത്തരവാദിത്തമേറ്റ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാജിസന്നദ്ധത അറിയിച്ചു; യെച്ചൂരിയുടെ രാജിസന്നദ്ധത പോളിറ്റ് ബ്യൂറോ യോഗം നിരസിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ തോൽവിയുടെ ഉത്തരവാദിത്തമേറ്റ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാജിസന്നദ്ധത അറിയിച്ചു. ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് താൻ രാജിവെക്കാൻ തയ്യാറാണെന്ന് യെച്ചൂരി പോളിറ്റ് ബ്യൂറോ യോഗത്തെ അറിയിച്ചെങ്കിലും യോഗം യെച്ചൂരിയുടെ രാജിസന്നദ്ധത നിരസിച്ചു. പാര്‍ട്ടിയുടെ തോൽവി കൂട്ടുത്തരവാദിത്തമാണെന്ന് യോഗം വിലയിരുത്തി.
പരാജയത്തിന്‍റെ ഉത്തരവാദിത്തം താൻ ഏൽക്കുന്നതായി യെച്ചൂരി യോഗത്തിൽ അറിയിച്ചെങ്കിലും പിബി രാജിനീക്കത്തിന് തടയിടുകയായിരുന്നുവെന്ന് ഒരു പി ബി അംഗം ഒരു മലയാളം ദിനപത്രത്തോട് പ്രതികരിച്ചു. തോൽവിയുടെ ഉത്തരവാദിത്തം ഏതെങ്കിലും ഒരു വ്യക്തിയ്ക്ക് മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സിപിഎമ്മിന്‍റെ പരാജയത്തിന്‍റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് പത്രസമ്മേളനത്തിൽ ചോദ്യം ഉയര്‍ന്നപ്പോള്‍ വ്യക്തിപരമായി താൻ ഉത്തരവാദിത്തം ഏൽക്കുന്നതായി ഫലം വന്നതുമുതൽ താൻ വ്യക്തമാക്കിയിട്ടുണ്ടെന്ന് യെച്ചൂരി പറഞ്ഞു. തോൽവിയുടേത് കൂട്ടുത്തരവാദിത്തമാണെന്നും ജനറൽ സെക്രട്ടറിയെന്ന നിലയിൽ തനിക്കാണ് ഒന്നാമത് ഉത്തരവാദിത്തമെന്നും യെച്ചൂരി പറഞ്ഞു.
20 ലോക്സഭാ സീറ്റുകളിൽ 19 എണ്ണവും മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് കൈപ്പിടിയിലൊതുക്കിയപ്പോൾ ഇടതുമുന്നണിക്ക് ആലപ്പുഴ മാത്രമൊതുങ്ങി. ഇടതു കോട്ടയായി അറിയപ്പെട്ടിരുന്ന മണ്ഡലങ്ങളിൽ അട്ടിമറി വിജയം നേടാനായതും യുഡിഎഫിന് നേട്ടമായി. പതിറ്റാണ്ടുകളായി വിജയിച്ചു വന്നിരുന്ന ആലത്തൂരും പാലക്കാടും ആറ്റിങ്ങലും കാസർഗോഡും അടക്കമുള്ള മണ്ഡലങ്ങൾ ഇടതുമുന്നണിയിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.
കേരളത്തില്‍ യു.ഡി.എഫ് തരംഗം ആഞ്ഞുവീശിയപ്പോള്‍ ആടിയുലഞ്ഞ ആലപ്പുഴ അവസാനം ആരിഫിനൊപ്പം നിന്നു. ഏറ്റവും കൂടുതല്‍ വീറും വാശിയുമുള്ള മത്സരം കണ്ട മണ്ഡലം. തുടക്കം മുതല്‍ ലീഡ് നില മാറിമറിഞ്ഞു, എല്‍.ഡി.എഫ് വിശ്വസ്തതയോടെ കളത്തിലിറങ്ങിയ എ.എം ആരിഫ് ഒടുവില്‍ ഫോട്ടോ ഫിനിഷില്‍ വിജയം കണ്ടു, അതും ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് (10474).
എ എം ആരിഫിന് 445970 വോട്ട് ലഭിച്ചപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ അക്കൗണ്ടിലെത്തിയത് 435496 വോട്ടുകളാണ്. 187729 വോട്ടുകള്‍ നേടിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.എസ് രാധാകൃഷ്ണന്‍ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. നിയമസഭയിലേക്ക് ജയിപ്പിച്ചു വിട്ട അരൂര്‍ കൈവിട്ടപ്പോള്‍ ചേര്‍ത്തലയില്‍ ലഭിച്ച 16895 വോട്ടിന്റെ ഭൂരിപക്ഷമാണ് ആരിഫിന്റെ വിജയത്തില്‍ നിര്‍ണായകമായത്.
https://www.facebook.com/Malayalivartha


























