കിത്‌നാ അച്ചാ ഹെ മോദി; മോദിക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള സെല്‍ഫി ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്.
കിത്‌നാ അച്ചാ ഹെ മോദി (മോദി എത്ര നല്ലവനാണ്!) എന്ന അടിക്കുറിപ്പോടെയാണ് സ്‌കോട്ട് മോറിസണ്‍ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. നീല സ്യൂട്ട് ധരിച്ച് മോറിസണും തവിട്ടു നിറത്തിലുള്ള ജാക്കറ്റണിഞ്ഞ് മോദിയും പുഞ്ചിരിച്ച് കൊണ്ടാണ് സെല്‍ഫിക്ക് പോസ് ചെയ്തിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് ജി-20 ഉച്ചകോടിക്ക് തുടക്കം കുറിച്ചത്. ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് അടക്കമുള്ള രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്തിരുന്നു.
19 രാജ്യങ്ങള്‍ക്ക് ഒപ്പം യൂറോപ്പ്യന്‍ യൂണിയൻ നേതാക്കളുടെ ഒത്തുചേരലാണ് ജി-20 ഉച്ചകോടി. ജപ്പാനിലെ ഓസാക്കയിലാണ് വേദി. വേഗത്തില്‍ വികസനം കൈവരിക്കുന്നതുമായ രാജ്യങ്ങളെയാണ് കൂട്ടായ്മയില്‍ അംഗങ്ങളായി വരിക. ലോക രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 80% അധികം വിഹിതം നിര്‍ണ്ണയിക്കുക ജി- 20 രാജ്യങ്ങളാണ്. ലോക ജനസംഖ്യയുടെ 85% ആളുകളും ഈ രാജ്യങ്ങളില്‍ നിന്നുളളവരാണ്.
സ്ഥിരമായ വേദിയോ നടത്തിപ്പുകാരോ ഇല്ല. എല്ലാ വര്‍ഷവും ഡിസംബറില്‍ അടുത്ത വര്‍ഷം ഏതു രാജ്യം ഉച്ചകോടി നടത്തണം എന്നതില്‍ തീരുമാനം ഉണ്ടാകും. അവരാണ് അടുത്ത വര്‍ഷം ജി-20 നടത്തിപ്പുകാര്‍.
ജി- 20 ല്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളും സമ്മേളനത്തില്‍ അതിഥികള്‍ ആകാറുണ്ട്. അതും, ആതിഥേയ രാജ്യത്തിന്റെ താല്‍പ്പര്യം ആണ്. ജി-20 സമ്മേളനത്തില്‍ സ്‌പെയിനിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. എന്നാല്‍ അവര്‍ അംഗങ്ങളല്ല. അതിഥി റോളിലാണ് എത്തുന്നത്. ആദ്യമായി സമ്മേളനം നടന്നത് ബെര്‍ലിനിലാണ്. 1999ല്‍ ആദ്യ ജി-20 സമ്മേളനം. ജി-20 സംഘടന നിലവില്‍ വരാനും കാരണമുണ്ട്. കിഴക്കന്‍ ഏഷ്യയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി ലോകത്തിലെ പല രാജ്യങ്ങളെയും കുഴപ്പത്തിലാക്കിയതോടെ സംഘടന എന്ന ആശയം നിലവില്‍ വന്നു.
ജി-8 എന്ന പേരില്‍ അറിയപ്പെടുന്ന വമ്പന്‍ സാമ്പത്തിക ശക്തികള്‍ക്കൊപ്പം, വളര്‍ച്ച കൈവരിക്കുന്ന രാജ്യങ്ങളെയും കൂടിച്ചേര്‍ത്തതാണ് ലളിതമായി പറഞ്ഞാല്‍ ജി-20. ധനകാര്യ മന്ത്രിമാര്‍, റിസര്‍വ്വ് ബാങ്ക് പോലുളള, രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന സ്ഥാപനങ്ങളുടെ മേധാവികള്‍ ആയിരുന്നു സമ്മോളനത്തിന്റെ തുടക്ക കാലത്ത് പങ്കെടുത്തിരുന്നത്. 2008 മുതലാണ് രാഷ്ട്രത്തലവന്‍മാര്‍ സമ്മേളനത്തിന് എത്തിയത്. ആ സമയത്ത് ലോകത്തുണ്ടായ മോശം സാമ്പത്തിക അവസ്ഥയായിരുന്നു കാരണം. അതോടെ സമ്മേളനത്തിന് ഗൗരവവും കൂടി. സാമ്പത്തിക പ്രശ്‌നം ലോകത്തെ വല്ലാതെ ബാധിച്ചതോടെ എടുക്കേണ്ട നയങ്ങള്‍ക്കും പ്രാധാന്യം വന്നു.
https://www.facebook.com/Malayalivartha