കോൺഗ്രസിന്റെ ഡൽഹിയിലെ മുഖം ഷീലാ ദീക്ഷിത് വിടവാങ്ങി ; ഡൽഹി മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായിരുന്ന ഷീലാ ദീക്ഷിത് അന്തരിച്ചു; ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു
ഡൽഹി മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായിരുന്ന ഷീലാ ദീക്ഷിത് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 1998 മുതല്‍ 2013 വരെ 15 വര്‍ഷത്തോളം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് നിലവില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയാണ്. കേരള ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ ഒരു പ്രധാന രാഷ്ട്രീയപ്രവർത്തക കൂടിയാണ് ഷീല ദീക്ഷിത്. ജനുവരി 2009 ൽ ഷീല തുടർച്ചയായ മൂന്നാം തവണയും മുഖ്യമന്ത്രിയാവുകയായിരുന്നു (1998 മുതൽ 2013 വരെ). ഡൽഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഷീല. ഡെൽഹിയിലെ ഗോൽ മാർക്കറ്റ് മണ്ഡലത്തിൽ നിന്നാണ് ഷീല എം.എൽ.എ. ആയി വിജയിച്ചത്. 2013-ൽ ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച ഷീല ദീക്ഷിത് ആം ആദ്മി പാർട്ടിയുടെ ചെയർമാൻ അരവിന്ദ് കെജ്രിവാളിനോട് പരാജയപ്പെട്ടതോടുകൂടി 2013 ഡിസംബർ 8ആം തിയതി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ചു.
2014 മാർച്ച് 11-നു കേരള ഗവർണറായി ഷീല ദീക്ഷിത് സ്ഥാനമേറ്റെടുത്തു. 2014 ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയശേഷം യു.പി.എ. സർക്കാർ നിയമിച്ച പന്ത്രണ്ടോളം ഗവർണർമാരെ നീക്കാൻ ശ്രമിച്ചിരുന്നു ഇതോടെയാണ് 26 ആഗസ്റ്റ് 2014 ആം തീയതി അവർ രാജിവച്ചത്. അഞ്ചു മാസമാണ് അവർ കേരള ഗവർണറായിരുന്നത്. ഇക്കാലയളവിൽ സംസ്ഥാന നിയമസഭയെ അഭിസംബോധന ചെയ്യാൻ അവർക്ക് അവസരം കിട്ടിയില്ല.
ഗവർണറായിരുന്ന കാലത്തെ അവരെടുത്ത നിർണായകമായ ഒരു തീരുമാനം, എം.ജി. സർവകലാശാലാ വൈസ് ചാൻസലറായിരുന്ന ഡോ. എ.വി. ജോർജിനെ പിരിച്ചുവിട്ടതാണ്. ഇന്ത്യയിൽ ആദ്യമായാണ് ഒരു വി.സി യെ ചാൻസലറെന്ന നിലയിൽ ഗവർണർ പിരിച്ചുവിടുന്നത്.
2010-ൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ടുയർന്നു വന്ന അഴിമതികേസുകളിൽ അന്നത്തെ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരെ അരവിന്ദ് കെജ്‌രിവാൾ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഗെയിംസിനു മുന്നോടിയായി നടത്തിയ നഗരം മോടിപിടിപ്പിക്കൽ പദ്ധതികളിലെ 16,500 കോടിയോളം ചെലവു വരുന്ന എട്ടോളം പദ്ധതികൾ ഡൽഹി ഗവർണ്മെന്റ് ഏറ്റെടുത്തു നടത്തിയിരുന്നു, സിഎജിയും കേന്ദ്രം നിയോഗിച്ച ഷുങ് കമ്മിറ്റിയും നൽകിയ റിപ്പോർട്ട് പ്രകാരം 80 കോടിരൂപയോളം സർക്കാറിനു നഷ്ടം സംഭവിച്ചു എന്നു കണക്കാക്കപ്പെട്ടു.
കൂടാതെ, ഡൽഹി നഗരത്തിലെ അനധികൃത കോളനികൾക്ക് അംഗീകാരം നൽകിയതിലെ ക്രമക്കേടൂകൾ ലോകായുക്ത കണ്ടെത്തിയിരുന്നു, ഇതിനെ പറ്റി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാൾ രാഷ്ട്രപതിക്ക് കത്തി നൽകിയിരുന്നു]. ബിജെപി നേതാവ് ഹർഷ് വർദ്ധനാണ് ഇതുമായി ബന്ധപ്പെട്ട പരാതി ലോകായുക്തയ്ക്ക് നൽകിയിരുന്നത്.
https://www.facebook.com/Malayalivartha