ദില്ലിയുടെ മരുമകൾ യാത്രയായി ; രാഷ്ട്രീയത്തിൽ നേട്ടമായത് ഗാന്ധികുടുംബവുമായുള്ള അടുപ്പം; അവസാന കാലം വരെ രാഷ്ട്രീയത്തിൽ സജീവം; തുടർച്ചയായി 15 വർഷം ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന്റെ പതനത്തിനു തുടക്കം എഎപിയുടെ ഉയർച്ച
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് (81) വിടവാങ്ങി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഷീലാ ദീക്ഷിത്. 1998 മുതല്‍ 2013 വരെ 15 വര്‍ഷത്തോളം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് നിലവില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയാണ്. ഇന്നും ദില്ലിയിലെ കോൺഗ്രസിന്‍റെ അനിഷേധ്യ നേതാവായിരുന്നു അവർ. അവസാന കാലം വരെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു 'ദില്ലിയുടെ മരുമകൾ' എന്ന് കൂടി വിശേഷിപ്പിക്കപ്പെട്ടിരുന്നു ഷീലാ ദീക്ഷിത്. 5 മാസം കേരള ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഷീലാ ദീക്ഷിതിന്‍റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.
ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ അംഗമായിരുന്നു ഈ മിനി ഉരുക്കു വനിതാ. ഗാന്ധികുടുംബവുമായുള്ള അടുപ്പമാണ് ഷീലാ ദീക്ഷിതിന് രാഷ്ട്രീയത്തിൽ നേട്ടമായത്. രാജീവ് ഗാന്ധി അവരെ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള സഹമന്ത്രിയാക്കി. 1991ൽ രാജീവ് വധിക്കപ്പെട്ടശേഷം കോൺഗ്രസ് അധ്യക്ഷനും പ്രധാനമന്ത്രിയുമായ പി.വി.നരസിംഹറാവുവിനെ വെല്ലുവിളിച്ചു സോണിയ ഗാന്ധിക്കൊപ്പം നിന്നവരിൽ പ്രധാനിയാണ് അവർ. 1998ൽ സോണിയ കോൺഗ്രസിന്റെ ചുമതലയേറ്റശേഷം ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാനുള്ള ദൗത്യം ഷീലയെ ഏൽപിച്ചു. അന്നു പ്രദേശ് കോൺഗ്രസ് അധ്യക്ഷയായിരുന്ന അവർ അപ്രതീക്ഷിതമായാണു മുഖ്യമന്ത്രി സ്ഥാനാർഥിയായത്.
ആംആദ്മിപാർട്ടിയിൽ നിന്നു കടുത്ത തിരിച്ചടി നേരിട്ടതിനെ തുടർന്നു സജീവ രാഷ്ട്രീയത്തിൽ നിന്നു മാറിനിൽക്കുകയായിരുന്നു. കേരള ഗവർണർ ഉൾപ്പെടെയുള്ള പദവികൾ വഹിച്ച ശേഷമാണു വീണ്ടും രാഷ്ട്രീയത്തിലേക്കെത്തിയത്. തുടർച്ചയായി 15 വർഷം ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന്റെ പതനത്തിനു തുടക്കം എഎപിയുടെ ഉയർച്ചയിൽ നിന്നാണ്. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തറപറ്റി.
ന്യൂഡൽഹി മണ്ഡലത്തിൽ എഎപി നേതാവായ അരവിന്ദ് കേജ്‍രിവാളിനു കിട്ടിയതിന്റെ പകുതി വോട്ടും പോലും നേടാനാകാതെ വന്നു ഷീലയ്ക്ക്. പിന്നീടു കേരള ഗവർണറും ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമൊക്കെയായി വാർത്തകളിൽ നിറഞ്ഞു നിന്ന ഷീലയെ ഡിപിസിസി അധ്യക്ഷയായി നിയമിച്ചതിനു പിന്നിൽ സാഹചര്യങ്ങളുടെ സമ്മർദവുമുണ്ട്. അജയ് മാക്കനു പകരം നേതൃത്വമേറ്റെടുക്കാൻ പ്രാപ്തിയുള്ളവരെ തിരഞ്ഞ കോൺഗ്രസിന് പാർട്ടിയിലെ ഏറ്റവും മുതിർന്ന വനിതയെ തന്നെ ആശ്രയിക്കേണ്ടി വന്നു.
പഞ്ചാബുകാരിയായ ഷീലയെ കോൺഗ്രസ് ട്രഷററും കേന്ദ്രമന്ത്രിയുമായിരുന്ന ഉമാശങ്കർ ദീക്ഷിതിന്റെ മകന്‍ വിനോദ് ദീക്ഷിത് ആണു വിവാഹം കഴിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഭാര്യക്കും മക്കള്‍ക്കുമൊപ്പമുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണു മരിച്ചത്. മകന്‍ മുന്‍ എംപി സന്ദീപ് ദീക്ഷിത്, മകള്‍ ലതിക സെയ്ദ്.
ഷീല ദീക്ഷിത് കോണ്‍ഗ്രസിനും രാജ്യത്തിനും നല്‍കിയ സംഭാവനകള്‍ വലുതെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. ദില്ലി മുഖ്യമന്ത്രിയായും കേരളത്തിന്‍റെ ഗവര്‍ണറായുള്ള ഷീല ദക്ഷിതിന്‍റെ പ്രവര്‍ത്തനം വളരെയധികം അഭിനന്ദനീയമായിരുന്നു. ഗവര്‍ണറെന്ന നിലിയല്‍ പ്രവര്‍ത്തിച്ചെന്ന് മാത്രമല്ല കേരളത്തിന്‍റെ വികസനത്തില്‍ ഷീല ദീക്ഷിത് നിര്‍ണ്ണായ പങ്കുവഹിച്ചെന്നും ഉമ്മന്‍ ചാണ്ടി ഓര്‍മ്മിച്ചു.
കേരളത്തിന്‍റെ സ്വപ്നമായിരുന്ന കൊച്ചി മെട്രോക്ക് ഇ ശ്രീധരന്‍റെയും ദില്ലി മെട്രോയുടെയും സഹായം ലഭിക്കുന്നതിന് വേണ്ട സാഹചര്യം ഉറപ്പാക്കിയത് ഷീല ദീക്ഷിതെന്നും അതുകൊണ്ടാണ് മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞതെന്നും ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു. ഷീല ദീക്ഷിതന്‍റെ കഴിഞ്ഞ കാലങ്ങളിലെ സേവനങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും ഉമ്മന്‍ ചാണ്ടി ഓര്‍മ്മിച്ചു.
https://www.facebook.com/Malayalivartha