തന്റെ മരണശേഷം സിഎന്‍ജി ശ്മാശനത്തില്‍ ദഹിപ്പിക്കണമെന്ന ഷീല ദീക്ഷിതിന്റെ ആഗ്രഹ പ്രകാരം മൃതദേഹം സംസ്കരിക്കും...
താന്‍ മരിച്ചാല്‍ സിഎന്‍ജി ശ്മാശനത്തില്‍ ദഹിപ്പിക്കണമെന്ന ഷീലാദീക്ഷിതിന്റെ ആഗ്രഹ പ്രകാരം മൃതദേഹം നിഗംബോധ് ഘട്ടില്‍ ദഹിപ്പിക്കാൻ തീരുമാനമായി. ഡല്‍ഹിയില്‍ മലിനീകരണം കുറയ്ക്കുന്നതിന് പൊതുഗതാഗതരംഗം സിഎന്‍ജി(പ്രകൃതി വാതകം)യില്‍ അധിഷ്ഠിതമായ വാഹനങ്ങളിലേക്ക് ചുവടുവച്ചത് ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കെയായിരുന്നു. വാഹനങ്ങളിലും മറ്റും പ്രകൃതി വാതകം ഉപയോഗിച്ച് തുടങ്ങിയതിനോടൊപ്പം ശ്മാശനങ്ങളിലും മൃതദേഹം ദഹിപ്പിക്കുന്നതിന് സിഎന്‍ജി ഉപയോഗിക്കാന്‍ അവര്‍ നിര്‍ദേശിച്ചു. ഇതിന്റെ ഭാഗമായി 2012-ല്‍ യമുനാതീരത്തെ നിഗംബോധ് ഘട്ട് ശ്മശാനത്തില്‍ സിഎന്‍ജി മെഷീന്‍ സ്ഥാപിച്ചു.
പ്രകൃതി സൗഹൃദവും ചിലവ് കുറഞ്ഞതുമായ രീതിയായിരുന്നു ഇത്. എന്നാല്‍ ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പരമ്ബരാഗത രീതിയില്‍ നിന്ന് മാറാന്‍ ഭൂരിപക്ഷം ആളുകളും തയ്യാറായില്ല. താന്‍ മരിച്ചാല്‍ സിഎന്‍ജി ശ്മാശനത്തില്‍ ദഹിപ്പിക്കണമെന്നായിരുന്നു ഷീലാദീക്ഷിത് ആഗ്രഹിച്ചിരുന്നത്.
ഇത് പ്രകാരമാണ് നിഗംബോധ് ഘട്ടില്‍ ഷീലാ ദീക്ഷിതിന്റെ മൃതദേഹം ദഹിപ്പിക്കാൻ തീരുമാനം എടുത്തത്. മകനും കോണ്‍ഗ്രസ് നേതാവുമായ സന്ദീപ് ദീക്ഷിതാണ് ഇക്കാര്യം അറിയിച്ചത്. ഉച്ചയ്ക്ക് 12-നു എ.ഐ.സി.സി. ആസ്ഥാനത്ത് പൊതുദര്‍ശനത്തിനുവെച്ച ശേഷം രണ്ടരയോടെ യമുനാതീരത്തെ നിഗംബോധ് ഘട്ട് ശ്മശാനത്തില്‍ ഷീല ദീക്ഷിതിന്റെ മൃതദേഹം സംസ്‌കരിക്കും. ശനിയാഴ്ച വൈകീട്ട് 3.55-നു ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു അവരുടെ അന്ത്യം.
https://www.facebook.com/Malayalivartha