മോദിക്കൊപ്പം സ്മൃതി മുന്നിൽ; ലോക്‌സഭയില്‍ അംഗങ്ങള്‍ ഇരിപ്പിടം നിശ്ചയിച്ചപ്പോള്‍ മന്ത്രി സ്മൃതി ഇറാനിക്ക് സ്ഥാനക്കയറ്റം; രാഹുല്‍ഗാന്ധിയ്ക്ക് സീറ്റ് രണ്ടാം നിരയില്‍

ലോക്‌സഭയില്‍ അംഗങ്ങള്‍ ഇരിപ്പിടം നിശ്ചയിച്ചപ്പോള്‍ മന്ത്രി സ്മൃതി ഇറാനിക്ക് സ്ഥാനക്കയറ്റം. ഭരണപക്ഷത്ത് ഇനി മുന്‍നിരയിലാണ് സ്മൃതി ഇറാനിയുടെ സ്ഥാനം. ലോക്‌സഭാ സമ്മേളനം ആരംഭിച്ച് ഒന്നരമാസം കഴിയുമ്പോഴാണ് അംഗങ്ങള്‍ക്ക് ഇരിപ്പിടം അനുവദിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവര്‍ക്കൊപ്പമാണ് സ്മൃതി ഇറാനി മുന്‍നിരയിൽ ഇരിപ്പിടം പങ്കിടുക. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ഇരിപ്പിടം രണ്ടാം നിരയിലെ 466ാം നമ്പര്‍ സീറ്റിലാണ്. ഡെപ്യൂട്ടി സ്പീക്കര്‍ക്ക് പുറകിലായുള്ള ഈ സീറ്റില്‍ തന്നെയാണ് രാഹുല്‍ കഴിഞ്ഞ ടേമിലും ഇരുന്നത്. അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി ലോക്‌സഭയില്‍ എത്തിയ സ്മൃതി ഇറാനിയുടെ താരമൂല്യം പാര്‍ട്ടിയില്‍ കൂടിയിരിക്കുകയാണ്.
ആദ്യമായി ലോക്‌സഭയിലെത്തിയ കേന്ദ്രമന്ത്രിമാരായ അമിത് ഷായ്ക്കും രവിശങ്കര്‍ പ്രസാദിനും ഒന്നാം നിരയില്‍ സീറ്റനുവദിച്ചിട്ടുണ്ട്. രാജ്യസഭയിലും ഈ രണ്ട് നേതാക്കള്‍ക്ക് ആദ്യ നിരയില്‍ തന്നെയായിരുന്നു ഇരിപ്പിടം. പുതിയ എംപിമാർക്ക് മുൻനിര സീറ്റ് നൽകുന്ന പതിവ് ലോക്സഭയിലില്ല. നേരത്തെ രാജ്യസഭാ എംപിമാര്‍ ആയിരുന്ന ഷായ്ക്കും രവിശങ്കർ പ്രസാദിനും അവിടെയും ഒന്നാം നിര സീറ്റ് തന്നെ ലഭിച്ചിരുന്നു. മുൻ നിരയിലെ ഒന്നാം നമ്പര്‍ സീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രണ്ടാം നമ്പറില്‍ രാജ്‌നാഥ് സിംഗുമാണ്. നിതിന്‍ ഗഡ്കരിക്കും സദാനന്ദ ഗൗഡയ്ക്കും നരേന്ദ്ര സിംഗ് തോമറിനും ഒന്നാം നിരയില്‍ ഇടം ലഭിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കാത്തതിനാല്‍ ഒന്നാം നിരയിലെ ഒരു സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണ്. തൊട്ടടുത്ത സീറ്റ് കോണ്‍ഗ്രസിന്റെ കക്ഷി നേതാവ് അധിര്‍ രജ്ഞന്‍ ചൗധരിയുടേതാണ്. ചൗധരിക്ക് തൊട്ടടുത്തായി യുപിഎ ചെയര്‍പേഴ്‌സണും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ സോണിയ ഗാന്ധി ഇരിക്കും. സോണിയയ്ക്ക് ഒപ്പം മുന്‍നിരയിലുളള മറ്റുളളവര്‍ മുലായം സിംഗ് യാദവും ഡിഎംകെയും ടിആര്‍ ബാലുവും ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷുമാണ്. രണ്ടാം നിരയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കെ മുരളീധരന്‍, പികെ കുഞ്ഞാലിക്കുട്ടി, ഫാറൂഖ് അബ്ദുളള, അഖിലേഷ് യാദവ്, സുപ്രിയ സുലെ എന്നിവര്‍ ഇടം പിടിച്ചു. എന്‍കെ പ്രേമചന്ദ്രന്‍ അടക്കമുളളവര്‍ക്ക് മൂന്നാം നിരയിലാണ് സ്ഥാനം.
വയനാട്ടിൽ 4,31,770 വോട്ട് ഭൂരിപക്ഷത്തോടെ ജയിച്ച രാഹുൽഗാന്ധി, സ്ഥിരം സീറ്റായ അമേഠിയിൽ സ്മൃതി ഇറാനിയോട് 45,327 വോട്ടിനാണ് തോറ്റത്. രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് പേടിച്ചോടിയതാണെന്നായിരുന്നു സ്മൃതി ഇറാനിയുടെ പരിഹാസം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് രാഹുല്‍ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് കത്തില്‍ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ ഉടനെങ്ങും അധികാരത്തില്‍ തിരിച്ചുവരാന്‍ കഴിയില്ലെന്ന നിരാശയിലാണ് കോണ്‍ഗ്രസ് നേതൃത്വവും അണികളും. തുടര്‍ച്ചയായി രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിലും അമ്പേ പരാജയപ്പെടുകയും പ്രധാന പ്രതിപക്ഷ പദവി പോലും നഷ്ടപ്പെടുകയും ചെയ്ത കോണ്‍ഗ്രസിന് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധികൂടി പിന്മാറിയതോടെ ഇനി പ്രതീക്ഷയ്ക്ക് വകയില്ലെന്ന നിലയിലേക്കെത്തിയിരിക്കുകയാണ് നേതാക്കള്‍ പലരും.
നഹ്‌റു കുടുംബത്തില്‍ നിന്ന് ആരെയും കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരരുതെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് രാഹുൽ. ഇതോടെ പ്രിയങ്കാഗാന്ധിയെ പ്രസിഡന്റാക്കാനുള്ള ചില നേതാക്കളുടെ നീക്കം അസ്തമിക്കുമെന്ന് ഉറപ്പായി. കുറേനാളായി ചില നേതാക്കളും മാധ്യമങ്ങളും നെഹ്‌റു കുടുംബത്തിന് അധ്യക്ഷപദവി നല്‍കുന്നതിനെതിരെ വിമര്‍ശനം ഉന്നയിച്ചതും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ ധിക്കരിച്ച് ഏകപക്ഷീയമായി പ്രവര്‍ത്തിച്ചതും നിലപാടെടുത്തതും രാഹുലിനെ ചൊടിപ്പിച്ചു. അതുകൊണ്ടാണ് സോണിയാ ഗാന്ധിയെ വീണ്ടും പ്രസിഡന്റ് ആക്കാനുള്ള നീക്കത്തിന് രാഹുല്‍ ആദ്യമേ തടസ്സം നിന്നത്. രാഹുല്‍ രാജിവെച്ചിട്ട് രണ്ട് മാസം പിന്നിടുമ്പോള്‍ ഇടക്കാല പ്രസിഡന്റിനെ കണ്ടെത്താന്‍ പോലും നേതൃത്വത്തിനായില്ല. രണ്ട് ദിവസത്തിനുള്ളില്‍ അതുണ്ടാകുമെന്നാണ് അറിയുന്നത്.
പ്രവര്‍ത്തകസമിതി യോഗത്തില്‍ രാഹുല്‍ പങ്കെടുക്കുമെങ്കിലും ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്നാണ് അറിയുന്നത്. മുതിര്‍ന്ന നേതാക്കളെ ആരെയെങ്കിലും പ്രസിഡന്റ് ആക്കിയാലും ചരട് നെഹ്‌റു കുടുംബത്തിന്റെ കയ്യിലായിരിക്കണം എന്നാണ് ചിലര്‍ ആഗ്രഹിക്കുന്നത്. അല്ലെങ്കില്‍ തമ്മിലടിയില്‍ പാര്‍ട്ടി തകര്‍ന്ന് പോകുമെന്ന് ഇവര്‍ കണക്ക് കൂട്ടുന്നു. ചില നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. മോദിയേയും ബി.ജെ.പിയേയും ശക്തമായ എതിര്‍ക്കുന്ന നേതൃത്വം ഉണ്ടാകണമെന്നാണ് സാധാരണ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്. രാഹുല്‍ അക്കാര്യത്തില്‍ പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസ് സ്വീകരിച്ച് പോരുന്ന മൃദുഹിന്ദുത്വ സമീപനം പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. രാജ്യസഭയില്‍ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ഉണ്ടായിട്ടും മുത്തലാക്ക് ബില്ല് മോദി സര്‍ക്കാര്‍ പാസ്സാക്കിയത് കോണ്‍ഗ്രസിന്റെ നേതൃത്വ പരാജയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.
പല സംസ്ഥാനങ്ങളിലെയും നേതാക്കളും എം.എല്‍.എമാരും ബി.ജെ.പിയിലേക്ക് ചേക്കേറുന്നത് പിടിച്ച് നിര്‍ത്താന്‍ പോലും കോണ്‍ഗ്രസിനാകുന്നില്ല. കര്‍ണാടകയില്‍ പാര്‍ട്ടിയിലെ വിമതര്‍ തലപൊക്കിയതോടെയാണ് ഭരണം താഴെ പോയത്. വിമതരെ അനുനയിപ്പിക്കാന്‍ പോലും നേതൃത്വത്തിന് കഴിഞ്ഞില്ല. പഴയപോലെ പാര്‍ട്ടി ഫണ്ടില്ലാത്തതും കോണ്‍ഗ്രസിനെ കുഴയ്ക്കുന്നു. രാഹുല്‍ഗാന്ധിക്കെതിരെ അടുത്തിടെ ഉണ്ടായ മാനനഷ്ടക്കേസുകളുടെ നടത്തിപ്പിന് മാത്രം ലക്ഷങ്ങളാണ് ചെലവായത്. മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെ താഴെയിടാനുള്ള ശ്രമത്തിലാണ് അമിത്ഷായും കൂട്ടരും. അത് കൂടി പോയാല്‍ പിന്നെ എല്ലാം ശൂന്യം എന്ന അവസ്ഥയിലാകും. മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് മാസത്തിനുള്ളില്‍ ഉണ്ടാകും. കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭകളിലെ മേയര്‍മാര്‍ക്ക് ബി.ജെ.പി എം.എല്‍.എ സീറ്റ് വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവിടെയും കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന് യാതൊരു പ്രതീക്ഷയുമില്ല.
https://www.facebook.com/Malayalivartha

























