തീര്‍ഥാടകര്‍ അമര്‍നാഥ് വിട്ടുപോകണമെന്ന് ജമ്മു-കശ്മീര്‍ സര്‍ക്കാര്‍; ടൂറിസ്റ്റുകളോടും സുരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ ജമ്മുകശ്മീര്‍ ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചു

തീര്‍ഥാടകര്‍ അമര്‍നാഥ് വിട്ടുപോകണമെന്ന് ജമ്മു-കശ്മീര്‍ സര്‍ക്കാര്‍. സുരക്ഷാഭീഷണി നിലനില്‍ക്കുന്നതിനാല്‍ അമര്‍നാഥ് തീര്‍ഥാടകര്‍ എത്രയുംപെട്ടെന്ന് താഴ്വര വിട്ടുപോകണമെന്ന് ജമ്മു-കശ്മീര്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ് നൽകിയത്. ടൂറിസ്റ്റുകളോടും സുരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ ജമ്മുകശ്മീര്‍ ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചു.
അമര്‍നാഥ് യാത്രയ്ക്കുനേരെ പാകിസ്ഥാന്‍ സൈന്യവും ഭീകരരും ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയതായി സൈന്യം അവകാശപ്പെട്ടു. അമര്‍നാഥ് യാത്രാപാതയില്‍നിന്ന് പാകിസ്ഥാന്‍ നിര്‍മിത കുഴിബോംബുകളും അമേരിക്കന്‍ നിര്‍മിത റൈഫിളുകളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തതായും സൈന്യം അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജമ്മു കാശ്മീരിലും പഞ്ചാബിലും സുരക്ഷ ശക്തമാക്കിയിട്ടുള്ളത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
എന്നാൽ ജമ്മു കശ്മീരിലെ നിലവിലെ സാഹചര്യം എന്താണെന്ന് തങ്ങള്‍ക്ക് അറിയണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പറഞ്ഞു. ഞങ്ങള്‍ ഉദ്യോഗസ്ഥരോട് ചോദിക്കുമ്പോള്‍ അവര്‍ പറയുന്നു, ചിലതൊക്കെ സംഭവിക്കുന്നുണ്ടെന്ന്. എന്നാല്‍ ആര്‍ക്കുമറിയില്ല യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഒമര്‍ പറഞ്ഞു.
ശ്രീനഗറില്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് മാധ്യമങ്ങളോടുള്ള ഒമറിന്റെ പ്രതികരണം. സംസ്ഥാനത്തിന്റെ പ്രത്യേകപദവിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സർക്കാർ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കുകയില്ലെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 35 എയുമായി ബന്ധപ്പെട്ട നിലപാട് കേന്ദ്രം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
ജമ്മു കശ്മീര്‍ വിഷയത്തില്‍ അവസാനവാക്ക് ഗവര്‍ണറുടേതല്ല. ഇന്ത്യന്‍ സര്‍ക്കാരിന്റേതാണ്. അത് സര്‍ക്കാരില്‍നിന്ന് പാര്‍ലമെന്റില്‍ കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്-ഒമര്‍ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീരിലേക്ക് കേന്ദ്രം കൂടുതല്‍ സൈനികരെ അയച്ചതും തീര്‍ഥാടനം മതിയാക്കി എത്രയും വേഗം തിരിച്ചുപോകാന്‍ അമര്‍നാഥ് തീര്‍ഥാടകരോട് കഴിഞ്ഞദിവസം ആവശ്യപ്പെട്ടതും സാമൂഹികമാധ്യമങ്ങളിലും മറ്റും കിംവദന്തികള്‍ പടരാന്‍ കാരണമായിരുന്നു.
അതേസമയം അമർനാഥ് യാത്ര വെട്ടിച്ചുരുക്കി തീർഥാടകർ എത്രയും പെട്ടെന്ന് തിരിച്ചു പോകണമെന്ന് സംസ്ഥാന സർക്കാർ നിർദേശിച്ചതിനു പിന്നാലെ ശ്രീനഗർ വിമാനത്താവളമുൾപ്പെടെയുള്ള പ്രധാന യാത്രകേന്ദ്രങ്ങളിൽ വൻതിരക്ക് ആണ് അനുഭവപ്പെടുന്നത്. ടിക്കറ്റ് എടുക്കാതെ തന്നെ പലരും വിമാനത്താവളത്തിൽ എത്തിയതോടെയാണ് വൻതിരക്ക് അനുഭവപ്പെട്ടത്. ചരിത്രത്തിൽ ആദ്യമായാണ് തീർഥാടകരോട് ജമ്മു കശ്മീർ വിടാൻ സർക്കാർ ആവശ്യപ്പെടുന്നത്.
അസാധാരണമായ എന്തോ ഇവിടെ സംഭവിക്കാൻ പോകുന്നുവെന്ന ഭീതിയാണ് കിട്ടുന്ന സാധനങ്ങളും കൈയിലെടുത്ത് എത്രയും വേഗം ജമ്മു കശ്മീർ വിടാൻ തീർഥാടകരെ പ്രേരിപ്പിക്കുന്നത്.അമർനാഥിലേക്ക് ഹെലികോപ്റ്റർ ടിക്കറ്റെടുത്തവരും യാത്ര മതിയാക്കി തിരിച്ചു പോയി. സവിശേഷമായ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ വിമാന സർവീസുകൾ നടത്താൻ തയാറാണെന്ന് ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
https://www.facebook.com/Malayalivartha



























