'ദാവൂദ് ഇബ്രാഹിം മുതല്‍ ഐ.എസ്.ഐ.വരെ' ഇന്ത്യയെ വിറപ്പിച്ച അധോലോക നായകന്റെ വീക്ക്നസ് മുജ്റാസും, സുന്ദരികളായ സ്ത്രീകളും...
ഇന്ത്യയെ വിറപ്പിച്ച അധോലോകനായകനാണ് ദാവൂദ് ഇബ്രാഹിം. ഒരുകാലത്ത് "ഡി' എന്നേ പറയൂ. ശബ്ദമുയര്‍ത്തി ആരും മുംബൈയില്‍ ആ അക്ഷരം ഉച്ചരിക്കാറില്ല. "ഡി' എന്നാല്‍ ദാവൂദ്. ദാവൂദ് ഇബ്രാഹിം കര്‍സര്‍. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയില്‍നിന്ന് മുംബൈ മഹാനഗരത്തിലെത്തി അധോലോകസാമ്രാജ്യം സ്ഥാപിച്ച് അലംഘനീയമായ നിയമങ്ങള്‍ സ്വയം സൃഷ്ടിച്ച് വാണരുളിയ സര്‍വപ്രതാപി. ബോളിവുഡിന്റെ ഇടനാഴികളില്‍, മാംസവ്യാപാരത്തിന്റെയും കള്ളക്കടത്തിന്റെയും അന്തപ്പുരങ്ങളില്‍, വാതുവയ്പിന്റെയും നിശാനൃത്തശാലകളുടെയും ഇരുട്ടറകളില്‍, നഗരത്തെ കീറിമുറിച്ച് സദാചലിച്ചുകൊണ്ടിരുന്ന ഇലക്ട്രിക് ട്രെയിനുകളില്‍- എല്ലായിടത്തും പതുക്കെ, ഭയത്തോടെ ആ വാക്ക് ഉച്ചരിക്കപ്പെട്ടു. ഡി കമ്പനിയുടെ ആയുധധാരികള്‍ എപ്പോഴും മുന്നില്‍ പ്രത്യക്ഷപ്പെടാം. വെടിയുതിര്‍ക്കാം. വസ്തുവ്യാപാരത്തിനും വാഹനവ്യാപാരത്തിനും ഡി കമ്പനിയുടെ കൈയൊപ്പ് വേണം. മുംബൈയുടെ കിരീടമില്ലാത്ത രാജപദവിയായിരുന്നു ദാവൂദിന്.
257 പേരുടെ മരണംകൊണ്ട് രാജ്യത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ മുംബൈ സ്ഫോടനങ്ങള്‍. ദാവൂദ് അതിന്റെ സൂത്രധാരനായിരുന്നു. ഡി കമ്പനി അതിന്റെ നടത്തിപ്പുകാരായിരുന്നു. ഒടുവില്‍ യാക്കൂബ് മേമന്‍ തൂക്കിലേറ്റപ്പെട്ടപ്പോഴും ദാവൂദ് സര്‍വസൗകര്യങ്ങളോടെയും സുഖലോലുപതയോടെയും ജീവിതം ആഘോഷിക്കുന്നു. മുംബൈയില്‍ തുരുതുരെ ബോംബുകള്‍ പൊട്ടിയശേഷം ദാവൂദ് ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയിട്ടില്ല. അല്ലെങ്കില്‍ ഇന്ത്യയില്‍ ദാവൂദിനെ ആരും കണ്ടിട്ടില്ല. പക്ഷേ, കറാച്ചിയില്‍, ദുബായില്‍, വിവിധ പാക് നഗരങ്ങളില്‍, ലോകത്തിന്റെ ആര്‍ഭാടകേന്ദ്രങ്ങളില്‍ ദാവൂദിന്റെ സൈ്വരവിഹാരം ഒരിക്കലും മുടങ്ങിയിട്ടില്ല.
ഇപ്പോഴിതാ അധോലോക മാഫിയാ തലവന്‍ ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച്, തീവ്രവാദസംഘങ്ങളെക്കുറിച്ച് മുന്‍ ഡല്‍ഹി പോലീസ് കമ്മിഷണര്‍ നീരജ് കുമാര്‍ എഴുതിയ പുസ്തകം ചർച്ചയാവുകയാണ്. ക്രൈംത്രില്ലര്‍ ബോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കും വിധമാണ് നീരജ്കുമാറിന്റെ വിവരണം. 'ദാവൂദ് ഇബ്രാഹിം മുതല്‍ ഐ.എസ്.ഐ.വരെ' എന്ന പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ...
ദാവൂദിനൊപ്പം വളര്‍ന്ന ഒരാളായിരുന്നു അഹമ്മദ് മന്‍സൂര്‍. ദാവൂദിന്റെ ആദ്യകാലജീവിതവും പില്‍ക്കാലജീവിതവും അയാള്‍ക്ക് നല്ലപോലെ അറിയാമായിരുന്നു. പിതാവ് ദാവൂദിനെ കര്‍ശനമായ അച്ചടക്കത്തിലാണ് വളര്‍ത്തിയത്. ഒരിക്കല്‍ ദാവൂദും അയാളുടെ സഹോദരനും ചെയ്ത ഏതോ കുറ്റത്തിന്, പിതാവ് അവരെ പൊതുജനങ്ങളുടെ മുന്നിലിട്ട് ചാട്ടവാര്‍കൊണ്ടടിക്കുകയുണ്ടായി. പിതാവ് ഒരു പോലീസ് കോണ്‍സ്റ്റബിളായിരുന്നു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന വൃത്തിഹീനമായ പരിസരങ്ങളുള്ള ഒരു ഇടുങ്ങിയ തെരുവിലെ ഒറ്റമുറിവീട്ടിലായിരുന്നു ദാവൂദിന്റെ കുടുംബം താമസിച്ചിരുന്നത്. അന്ന് അയാളുടെ ലോകത്തിന്റെ അതിരുകള്‍ ആ തെരുവിന്റെ അതിരുകളായിരുന്നു.
ആ സാഹചര്യങ്ങളില്‍നിന്നും തനിക്ക് ശോഭനമായ ഭാവി ഉണ്ടാവുകയില്ലെന്നയാള്‍ മനസ്സിലാക്കി. ദാവൂദ് ഇബ്രാഹിമിന്റെ ദുബായിലെ ഇന്നത്തെ ജീവിതത്തിലെ രാജകീയാഡംബരങ്ങളെക്കുറിച്ചും അയാള്‍ വിശദീകരിച്ചു. അയാള്‍ക്കേറ്റവും ഇഷ്ടപ്പെട്ട രണ്ടു കാര്യങ്ങള്‍ മുജ്റാസും* (mugra) സുന്ദരികളായ സ്ത്രീകളുമായിരുന്നു. അതുകൊണ്ടുതന്നെ ബോളിവുഡ്ഡില്‍ അയാള്‍ സജീവതാത്പര്യം നിലനിര്‍ത്തി. ക്രിക്കറ്റും അതിതാത്പര്യത്തോടെ പിന്തുടര്‍ന്നു. മുംബൈയില്‍ എല്ലാറ്റിനും അവസാനവാക്ക് ദാവൂദിന്റെതായിരുന്നു.
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തര്‍ക്കങ്ങളില്‍ ശരിതെറ്റുകള്‍ നിശ്ചയിച്ചത് ദാവൂദായിരുന്നു. ബോളിവുഡ് സിനിമകളില്‍ ആരൊക്കെ അഭിനയിക്കണം, ഏതു പടം എന്ന് റിലീസു ചെയ്യണം തുടങ്ങി എല്ലാ കാര്യങ്ങളും നിശ്ചയിച്ചിരുന്നത് ദാവൂദിന്റെ കോടതിയായിരുന്നു. മിക്കവാറും എല്ലാ ബോളിവുഡ് വ്യക്തിത്വങ്ങളും അയാളെക്കണ്ട് തങ്ങളുടെ വിധേയത്വം അറിയിക്കാറുണ്ട്. സിനിമാനടികളോട് ഒരു പ്രത്യേക കമ്പംതന്നെ അയാള്‍ക്കുണ്ട്. ഒരു സിനിമാനടിയെ അയാള്‍ രഹസ്യമായി വിവാഹം ചെയ്തിട്ടുമുണ്ട്. അതില്‍ പിറന്ന മകനെ നടിയുടെ സഹോദരിയാണ് ബാംഗ്ലൂരില്‍ പാര്‍പ്പിച്ച് പഠിപ്പിക്കുന്നത്.
കഷ്ടപ്പെടുന്ന മനുഷ്യരെ സഹായിച്ച് ഒരു റോബിന്‍ഹുഡ് പ്രതിച്ഛായ എങ്ങനെയാണ് ദാവൂദ് സൃഷ്ടിക്കുന്നതെന്ന് ഉദാഹരിക്കുന്ന ഒട്ടേറെ കഥകള്‍ മന്‍സൂര്‍ പറഞ്ഞു. അതിലൊന്ന് ഒരു ഹിന്ദുവിധവയെ സംബന്ധിക്കുന്നതായിരുന്നു. നാപിയന്‍ സീ റോഡിലെ ഒരു പ്രധാനപ്പെട്ട സ്ഥലത്തായിരുന്നു അവരുടെ വീട്. ആ വീടിന്റെ ഉടമസ്ഥാവകാശത്തിന്റെ കാര്യം പറഞ്ഞ്, മരിച്ചുപോയ ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ അവരെ ശല്യംചെയ്യാന്‍ തുടങ്ങി. അവര്‍ ആ വീട്ടില്‍ ബലംപ്രയോഗിച്ച് കടന്നുകൂടുകയും പ്രാദേശികഗുണ്ടകളെ അവിടെ താമസിപ്പിക്കുകയും ചെയ്തു. അധികാരികളില്‍നിന്ന് ആ വിധവയ്ക്ക് ഒരു സഹായവും ലഭിച്ചതുമില്ല. അവര്‍ എങ്ങനെയോ ദാവൂദിന്റെ നമ്പര്‍ തേടിപ്പിടിച്ച് ദുബായിലേക്കു വിളിച്ചു.
അവരുടെ ഭാഗ്യത്തിന്, ദാവൂദ്തന്നെയായിരുന്നു റിസീവര്‍ എടുത്തത്. ആ സ്ത്രീയുടെ കഥ അയാള്‍ ക്ഷമയോടെ കേട്ടു. ആ സ്ത്രീയുടെ വിലാസം ചോദിച്ചു മനസ്സിലാക്കിയ ദാവൂദ്, അവിടേക്ക് തന്റെ ആളുകളെ നിയോഗിച്ചു. ദാവൂദ് നേരിട്ടു സംഭവത്തില്‍ ഇടപെട്ടിരിക്കുന്നു എന്നറിഞ്ഞ ഗുണ്ടകള്‍ ജീവനുംകൊണ്ടോടി. ദാവൂദ് വിധവയ്ക്കുവേണ്ടി നിലകൊള്ളുന്നെന്നു മനസ്സിലാക്കിയപ്പോള്‍ ഗുണ്ടകള്‍ മാത്രമല്ല വിധവയുടെ ഭര്‍ത്തൃസഹോദരന്മാരും വിഷയത്തില്‍നിന്നും തലയൂരി രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha