ഭീഷണികൾക്ക് മുന്നിൽ പതറില്ല ; കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്നുള്ള നിലവിലെ സാഹചര്യം വിലയിരുത്താൻ ഡോവൽ വീണ്ടും കശ്മീരിൽ
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ശ്രീനഗറിലെത്തി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ 50 ദിവസം പിന്നിടുമ്പോഴാണ് ഡോവൽ വീണ്ടും കശ്മീരിലെത്തുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്നുള്ള നിലവിലെ സാഹചര്യം വിലയിരുത്താനാണ് ഡോവൽ കശ്മീരിൽ എത്തിയത്. സുരക്ഷാ യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും.
കശ്മീർ വിഷയം യു എൻ പരിഗണിക്കുന്ന ഈ സാഹചര്യത്തിൽ ഡോവലിന്റെ കശ്മീർ സന്ദർശനം ഏറെ നിർണ്ണായകമാണ്. മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം അദ്ദേഹം പ്രധാനമന്ത്രിക്കു റിപ്പോർട്ട് നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്ര സംഘടനയെ അഭിസംബോധന ചെയ്യുന്നതിനു മുന്നോടിയായുള്ള അജിത് ഡോവലിന്റെ കശ്മീർ സന്ദർശനത്തിന് പ്രധാന്യമേറെയാണ്.
മേഖലയിലെ സംഭവവികാസങ്ങൾ നേരിട്ടു വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയ്ക്കൊപ്പമുള്ള യുഎസ് സന്ദർശനം അജിത് ഡോവൽ ഒഴിവാക്കുകയായിരുന്നു. സുരക്ഷാ ഏജൻസികളിൽനിന്നു വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം രാഷ്ട്രീയതടവുകാരെ സംബന്ധിച്ച് സംസ്ഥാന ഭരണകൂടവുമായും വിശകലനം നടത്തും.
നുഴഞ്ഞുകയറ്റം വർധിക്കുന്നെന്ന റിപ്പോർട്ടുകളുടെ കൂടി പശ്ചാത്തലത്തിലാണ് ഡോവലിന്റെ കശ്മീർ സന്ദർശനം. നുഴഞ്ഞുകയറ്റം തടയുന്നതിന് അവശ്യമായ നടപടികൾ സംബന്ധിച്ചും അദ്ദേഹം സുരക്ഷാ സേനയുമായി ചർച്ച നടത്തിയേക്കും. രണ്ടു മാസത്തിനിടെ അറുപതോളം ഭീകരർ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ജൂലൈ വരെയുള്ള ഈ വർഷത്തെ ആദ്യ ഏഴു മാസങ്ങളിൽ 35 ഭീകരർ മാത്രം നുഴഞ്ഞുകയറിയപ്പോൾ കഴിഞ്ഞ രണ്ടു മാസങ്ങളിലാണ് അത് അറുപതായി ഉയർന്നത്.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷം അജിത് ഡോവലിന്റെ രണ്ടാമത് കശ്മീർ സന്ദർശനമാണിത്. ആദ്യ സന്ദർശനത്തിൽ പതിനൊന്നു ദിവസം കശ്മീരിൽ തങ്ങിയ അദ്ദേഹം വഴിയോരത്ത് ഭക്ഷണം കഴിക്കുകയും തദ്ദേശവാസികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ഷോപ്പിയാൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നു.
കശ്മീർ വിഷയത്തിൽ മദ്ധ്യസ്ഥത വഹിക്കാമെന്ന് യു എസ് പ്രസിഡന്റ് വീണ്ടും പറഞ്ഞെങ്കിലും അത് വേണ്ടെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ . ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി യാതൊരു ചർച്ചയുമില്ലെന്നാണ് കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി ജയശങ്കറും വ്യക്തമാക്കിയത്.
അതേസമയം പ്രത്യേക പദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ രംഗത്ത് വന്നിരുന്നു. പ്രത്യേകപദവി റദ്ദാക്കിയ ഓഗസ്റ്റ് അഞ്ചിനു മുമ്പുവരെ ജമ്മു കശ്മീര്‍ കുഴപ്പം പിടിച്ച അവസ്ഥയിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അക്രമസംഭവങ്ങളും പ്രതിഷേധ പ്രകടനങ്ങളും കാരണം ജീവഹാനികള്‍ ഉണ്ടാകരുത് എന്നതിനായിരുന്നു സര്‍ക്കാരിന്റെ പ്രഥമപരിഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി.
2016ല്‍ സ്വയംപ്രഖ്യാപിത ഭീകരവാദി ബുര്‍ഹാന്‍ വാനിയെ സൈന്യം കൊലപ്പെടുത്തിയതിനു പിന്നാലെ അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ട അനുഭവം നമുക്കുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷമുള്ള സാഹചര്യം, ജീവഹാനികളില്ലാതെ നിയന്ത്രണവിധേയമാക്കുക എന്നതായിരുന്നു സർക്കാരിന്‍റെ മുന്‍ഗണന. അതിനാലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് എന്നും ജയ്ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha