പ്രത്യേക പദവി റദ്ദാക്കിയതിന് മുൻപും കശ്‍മീർ കുഴപ്പം പിടിച്ച അവസ്ഥയിലായിരുന്നു ; അക്രമ സംഭവങ്ങളും പ്രതിഷേധ പ്രകടനങ്ങളും ജീവഹാനിയിലേക്ക് നയിക്കരുത് എന്നതായിരുന്നു സര്‍ക്കാരിന്റെ പ്രഥമ പരിഗണന ; വിശദീകരണവുമായി വിദേശ കാര്യ മന്ത്രി ജയശങ്കർ
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്‍മീരിൽ വലിയ പ്രശ്നങ്ങൾ ഉടലെടുത്തുവെന്ന വാദിക്കുന്നവർക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രി ജയ്ശങ്കര്‍. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രങ്ങൾക്ക് നേരെ ഉണ്ടായ ആരോപങ്ങൾക്കും അദ്ദേഹം മറുപടി പറഞ്ഞു. പ്രത്യേക പദവി റദ്ദാക്കിയ ഓഗസ്റ്റ് അഞ്ചിനു മുമ്പു വരെയും ജമ്മു കശ്മീര്‍ കുഴപ്പം പിടിച്ച അവസ്ഥയിലായിരുന്നുവെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. കശ്മീരിൽ ഉണ്ടാകുന്ന അക്രമ സംഭവങ്ങളും പ്രതിഷേധ പ്രകടനങ്ങളും ജീവഹാനിയിലേക്ക് നയിക്കരുതെന്നതായിരുന്നു സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. 2016ല്‍ സ്വയം പ്രഖ്യാപിത ഭീകരവാദി ബുര്‍ഹാന്‍ വാനിയെ സൈന്യം കൊലപ്പെടുത്തി. ഇതിന് പിന്നാലെ അക്രമസംഭവങ്ങള്‍ ഉണ്ടായ കാര്യം നമ്മുക്കറിയാം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം അവിടത്തെ സാഹചര്യം ജീവഹാനികളൊന്നുമില്ലാതെ നിയന്ത്രണവിധേയമാക്കുക എന്നതായിരുന്നു സർക്കാരിന്‍റെ മുന്‍ഗണനയെന്നും ഈ ലക്‌ഷ്യം മുന്നിൽ കണ്ടാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും ജയ്ശങ്കര്‍ പറഞ്ഞു.
42000ത്തോളം ആളുകളാണ് കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടയിൽ ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ടത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവർ ശ്രീനഗറിലെ തെരുവുകളില്‍ മര്‍ദിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല കശ്മീരിലെ വിഘടനവാദത്തിനെതിരെ തൂലിക ചലിപ്പിച്ച മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. ഈദ് കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ സൈനികരെ തട്ടിക്കൊണ്ടുപ്പോയി കൊലപ്പെടുത്തുന്ന സംഭവങ്ങൾ വരെ അവിടെ ഉണ്ടായിട്ടുണ്ട്. എന്നാൽ മറ്റു പലരും പ്രചരിപ്പിക്കുന്നത് ഓഗസ്റ്റ്അഞ്ചിന് ശേഷം കാശ്മീരിൽ പ്രശ്നങ്ങൾ തുടരുന്നുവെന്നാണ്. എന്നാൽ ജമ്മു കശ്മീരില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത് ഓഗസ്റ്റ് അഞ്ചിനല്ല എന്ന് ജയ്ശങ്കര്‍ പറഞ്ഞു. ഓഗസ്റ്റ് അഞ്ചിനു മുമ്പു വരെയും ജമ്മു കശ്മീരിൻറെ അവസ്ഥ ഇങ്ങനെയായിരുന്നു. എന്നാൽ ഈ പ്രശ്‌നങ്ങളെ നേരിടാനുള്ള ഒരു മാർഗമെന്ന നിലയ്ക്കായിരുന്നു പ്രത്യേകപദവി റദ്ദാക്കിയതെന്നും ജയ്ശങ്കര്‍ കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാർ കശ്മീരിൻറെ പദവികൾ പിൻവലിച്ച് കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം കശ്‌മീർ തീർത്തും അശാന്തമാണ് എന്നും അതിന് ശേഷം കൊണ്ട് വന്ന നിയന്ത്രണങ്ങൾ എല്ലാം തന്നെ കശ്മീർ ജനതയ്ക്ക് ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നതാണെന്നും മറ്റുമുള്ള ആരോപണങ്ങൾ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള മറുപടിയും വിശദീകരണവുമായി ജയശങ്കർ വന്നിരിക്കുന്നത്. മൊബൈല്‍, ഇന്റർനെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചതും പുറം ലോകവുമായി അവർക്ക് ബന്ധപെടാൻ കഴിയാതിരുന്നതുമായ സാഹചര്യം അവിടെ ഉണ്ടായിരുന്നു.. ഇത്തരത്തിൽ കർശനമെന്ന് തോന്നുന്ന തരത്തിലുള്ള നിയന്ത്രണങ്ങൾ കശ്മീരിൽ ഉണ്ടായിരിന്നു. എന്നാൽ ഇതൊക്കെ വളരെ വേഗം തന്നെ പരിഹരിക്കപ്പെട്ടു. പദവി പിൻവലിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരിന് നേരെ വലിയ വിമർശനങ്ങൾ വരെ വന്നിരുന്നു. എന്നാൽ അതൊക്കെ എന്തിനായിരുന്നുവെന്ന വിശദീകരണം നൽകിയിരിക്കുകയാണ് അദ്ദേഹം. ഓഗസ്റ്റ് അഞ്ചാം തീയതിയായിരുന്നു കശ്മീരിന്റെ പദവി മാറ്റുന്നത് സംബന്ധിച്ചുള്ള നിർണ്ണായക ബിൽ നിയമസഭയിൽ പാസായത്.അതിന് ശേഷം കശ്മീരിനെ പറ്റി ഉണ്ടായിരിക്കുന്ന ആരോപണങ്ങൾക്കെല്ലാം ഉള്ള തക്ക മറുപടിയാണ് അദ്ദേഹം നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha