ഭീകരർക്ക് തുടക്കം മുതലേ പാളി; ജമ്മുകശ്മീരില്‍ രംബാന്‍ ജില്ലയിലെ ബതോടെ മേഖലയില്‍ വെടിവെയ്പ്പ്
ജമ്മുകശ്മീരില്‍ രംബാന്‍ ജില്ലയിലെ ബതോടെ മേഖലയില്‍ വെടിവെയ്പ്പ്. ബതോടെ-ദോഡ ദേശീയപാതയില്‍ ഇന്ന് രാവിലെ 7.30ഓടെയാണ് സുരക്ഷാ സേനയും രണ്ടംഗ ഭീകരസംഘവുമായി വെടിവെയ്പ്പുണ്ടായത്. രാവിലെ തുടങ്ങിയ ഏറ്റുമുട്ടല്‍ പ്രദേശത്ത് തുടരുകയാണ്.
ഇന്ന് രാവിലെ ദേശീയപാത 244ല്‍ ഭീകരര്‍ ഒരു സ്വകാര്യ വാഹനം തടഞ്ഞ് നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഡ്രൈവര്‍ ജാഗ്രത പാലിച്ചു. വാഹനം നിര്‍ത്താന്‍ കൂട്ടാക്കാതെ മുന്നോട്ടു പോയ അദ്ദേഹം സമീപമുള്ള സൈനിക പോസ്റ്റിലെത്തി വിവരം സുരക്ഷാ സേനക്ക് കൈമാക്കുകയായിരുന്നു. തുടര്‍ന്ന് ദ്രുതകര്‍മ്മ സേന അടിയന്തരമായി സംഭവ സ്ഥലത്തേക്ക് എത്തുകയും ഭീകരരെ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നുണ്ടായ വെടിവെയ്പ്പ് നിലവില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഭീകരര്‍ ഒളിച്ചിരിക്കുകയാണെന്നും എന്നാല്‍ മേഖല പൂര്‍ണ്ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും സൈനിക വക്താവ് ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് അറിയിച്ചു.
അതിര്‍ത്തി വഴി നുഴഞ്ഞ് കയറ്റത്തിന് ശ്രമം നടത്തിയ പാക് ഭീകരരെ നിലം തൊടാതെ പറപിച്ച ഇന്ത്യന്‍ സൈന്യത്തിന്റെ വീഡിയോ സൈന്യം കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ജമ്മു കശ്മീരിലെ കുപ്വാരയിലാണ് പാകിസ്താനില്‍ നിന്നുളള ഭീകരര്‍ നുഴഞ്ഞ് കയറ്റ ശ്രമം നടത്തിയത്. ജൂലൈ 30ന് നടന്ന സംഭവത്തിന്റെ വീഡിയോയാണ് കഴിഞ്ഞ ദിവസം സൈന്യം പുറത്ത് വിട്ടത്. നാല് ഭീകരര്‍ ആണ് നിയന്ത്രണ രേഖ മറികടക്കാന്‍ ശ്രമിച്ചത്. പാറകള്‍ക്ക് ഇടയിലൂടെ ഭീകരര്‍ നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നതും തിരിച്ചോടുന്നതും ദൃശ്യങ്ങളില്‍ കാണാം.
പുല്‍വാമയ്ക്ക് ശേഷം മിന്നലാക്രമണത്തിലൂടെ ഇന്ത്യന്‍ സൈന്യം തകര്‍ത്ത ബലാക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരവാദ പരിശീലന കേന്ദ്രം അടുത്തിടെ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അഞ്ഞൂറോളം ഭീകരരാണ് ഇവിടെ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ തയ്യാറെടുക്കുന്നത് എന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അടുത്തിടെ പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക ഡ്രോണുകള്‍ ഉപയോഗിച്ച് കടത്തിയ ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തിരുന്നു.
ഐക്യരാഷ്ട്ര സഭയിലും പാകിസ്ഥാനെതിരെ ഇന്ത്യ ആഞ്ഞടിച്ചിരുന്നു. ഭീകരർക്ക് പെൻഷൻ വരെ നൽകുന്ന രാജ്യമാണ് പാകിസ്ഥാൻ. യുഎൻ പട്ടികയിലുള്ള ഭീകരർ പാകിസ്ഥാനിൽ ഇല്ലെന്ന് ഉറപ്പ് തരുമോ എന്ന് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ പ്രതിനിധി വിദിശ മൈത്ര ചേദിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഭീകരവാദത്തെ ന്യായീകരിക്കുന്നുവെന്നും ഇന്ത്യ ആഞ്ഞടിച്ചിരുന്നു.
https://www.facebook.com/Malayalivartha