പാകിസ്ഥാനികളുടെ അച്ഛനപ്പൂപ്പന്‍മാര്‍ വരെ ഇന്ത്യക്കാർ; കിടിലൻ മറുപടിയുമായി അദ്‌നാന്‍ സാമി
ജനപ്രിയ ഗായകന്‍ അദ്‌നാന്‍ സാമിയാണ് ഇപ്പോള്‍ താരം. ട്വിറ്ററില്‍ തന്നെ പിന്തുടരുന്നവരുമായി നിരന്തരം സംവാദങ്ങള്‍ നടത്താറുള്ള അദ്‌നാന്‍ കഴിഞ്ഞ ദിവസം തന്നെ വിമര്‍ശിച്ച ഒരു വ്യക്തിക്ക് താരം ട്വിറ്ററിലൂടെ നല്‍കിയ മറുപടിയാണ് ഇപ്പോൾ ചര്‍ച്ചയായിരിക്കുന്നത്.
ഇന്ത്യയില്‍ ജീവിക്കുന്നതിനേക്കാള്‍ നല്ലത് പാകിസ്ഥാനില്‍ ജീവിക്കാനാണെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് അദ്‌നാന്റെ പോസ്റ്റിന് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ അയാൾക്ക് കിടിലൻ മറുപടി നൽകിക്കൊണ്ടാണ് അദ്‌നാന്‍ വീണ്ടും വാർത്തകളിൽ നിറയുന്നത്.
പാകിസ്ഥാനികളുടെ അച്ഛനപ്പൂപ്പന്‍മാര്‍ ഇന്ത്യക്കാരായിരുന്നുവെന്ന് എല്ലാവരും ചിന്തിക്കണമെന്നാണ് താരം വ്യക്തമാക്കിയത്. ഇതോടൊപ്പം വിമര്‍ശകന് ശുഭദിനം ആശംസിക്കാനും അദ്ദേഹം മറന്നില്ല. അദ്‌നാന്റെ മറുപടി സമൂഹ മാദ്ധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. അദ്‌നാനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവവധി കമന്റുകളാണ് പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ടത്. പാകിസ്താന്‍ ജനത എന്തിനാണ് ഇന്ത്യയെ ‘എന്‍ഡിയ’ എന്നും മോദിയെ ‘മൂഡി’ എന്നും വിളിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ അവര്‍ വ്യാകരണപരമായും ധാര്‍മ്മികമായും ബുദ്ധിപരമായും വൈകല്യങ്ങളുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രപരമായും ഇവര്‍ വെല്ലുവിളികള്‍ നേരിടുന്നവരാണെന്ന് മറ്റൊരു പോസ്റ്റില്‍ അദ്‌നാന്‍ വ്യക്തമാക്കി.
2016 ല്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ച അദ്നാന്‍ സാമി ബ്രിട്ടനില്‍ ജനിച്ച പാകിസ്ഥാന്‍ വംശജനാണ്. 15 വര്‍ഷമായി ഇന്ത്യയില്‍ ജീവിക്കുന്ന സമിയുടെ പാകിസ്താന്‍ പാസ്‌പോര്‍ട്ടിന്റെ കാലാവധി തീര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹം ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുകയും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. സമി ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചതിനെതിരേ കടുത്ത വിമര്‍ശനമാണ് പാകിസ്ഥാനില്‍നിന്ന് ഉയര്‍ന്നത്.
പിതാവ് ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചുവെങ്കിലും താന്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നത് പാകിസ്ഥാനിലാണെന്ന് അദ്‌നാന്‍ സമിയുടെ മകന്‍ അസാന്‍ സമി വ്യക്തമാക്കിയിരുന്നു. പാകിസ്ഥാനാണ് തന്റെ വീടെന്നും പിതാവിന്റെ തീരുമാനത്തില്‍ അഭിപ്രായം പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു അസാന്‍ സമിയുടെ പ്രതികരണം. പാക്ക് എയര്‍ഫോഴ്‌സില്‍ പൈലറ്റായി സേവനമനുഷ്ടിച്ച ആളായിരുന്നു അദ്‌നാന്‍ സാമിയുടെ പിതാവ്.
സമി ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചതിനെതിരേ കടുത്ത വിമര്‍ശനമാണ് പാകിസ്ഥാനില്‍നിന്ന് ഉയര്‍ന്നത്. ഇന്ത്യ-പാക് പ്രശ്‌നത്തില്‍ അദ്‌നാന്‍ സമി ഇന്ത്യ അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത ആക്രമണമാണ് നേരിടുന്നത്.
മുൻപ് ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നാലെ അദ്‌നാന്‍ സാമിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെയും സൈബര്‍ ആക്രമണം ഉണ്ടായി. അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത അയ്യില്‍ദിസ് ടിം തന്നെയാണ് അദ്‌നാന്‍ സാമിയുടെ അക്കൗണ്ടും ഹാക്ക് ചെയ്തത്.
അമിതാഭ് ബച്ചന്റെയും അദ്‌നാന്‍ സാമിയുടെയും അക്കൗണ്ടുകളില്‍ കവര്‍ ചിത്രമായി നല്‍കിയിരുന്നത് ഒരേ ചിത്രമാണ്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രം തന്നെയാണ് ഹാക്ക് ചെയ്തവര്‍ അദ്‌നാന്‍ സാമിയുടെ പ്രൊഫൈലിലും ഇട്ടിരുന്നത്.
കാശ്മീരിന് പ്രത്യേകാധികാരം അനുവദിച്ചുനൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ദിനം പ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രകോപനപരമായ നടപടികളാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നും നിരന്തരം ഉണ്ടാകുന്നത്. പാക് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും മാത്രമല്ല പാകിസ്ഥാന്‍ കലാകാരന്‍മാരും സാധാരണജനങ്ങൾ പോലും ഇന്ത്യക്കുനേരെ മോശമായ പരാമര്‍ശങ്ങളുമായി രംഗത്തെത്തുന്നുണ്ട്.
https://www.facebook.com/Malayalivartha