ആഹാരം കഴിക്കാനായി ജഡ്ജി എസ്.ബി പവാറും ജീവനക്കാരനും ചേമ്പറില്‍ നിന്ന് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് നീതിതേടി അലയുന്ന ഏതോ അജ്ഞാതന്‍ ഇരുവരെയും പൂട്ടിയിട്ടു
നീതി നിഷേധിച്ചാല്‍ ജഡ്ജിയെ വരെ പൂട്ടിയിടും അതും കോടതി മുറിക്കുള്ളില്‍. രാജ്യത്തെ നീതിന്യായ സംവിധാനത്തിലെ ഇരട്ടത്താപ്പ് വെളിപ്പുടുത്തുന്ന സംഭവം മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലാ കോടതിയില്‍ കഴിഞ്ഞദിവസമാണ് അരങ്ങേറിയത്. ആഹാരം കഴിക്കാനായി ജഡ്ജി എസ്.ബി പവാറും ജീവനക്കാരനും ചേമ്പറില്‍ നിന്ന് ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് നീതിതേടി അലയുന്ന ഏതോ അജ്ഞാതന്‍ ഇരുവരെയും പൂട്ടിയിട്ടത്. ആരാണ് ഇത് ചെയ്തതെന്ന് കണ്ടെത്തിയിട്ടില്ല. എന്നാല്‍ നീതി വെകുന്നതില്‍ പ്രതിഷേധിച്ചാണ് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്ന് വ്യക്തമായി. ജഡ്ജിയെ പൂട്ടിയിട്ട ശേഷം വാതിലില്‍ അജ്ഞാതന്‍ ഒരു കുറിപ്പ് എഴുതി ഒട്ടിച്ചിരുന്നു. അതില്‍ നിന്നാണ് ജില്ലാ കോടതിയിലെ ഏതോ കേസിലെ വാദിയോ, പ്രതിയോ ആണ് സംഭവത്തിന് പിന്നിലെന്ന് മനസ്സിലായത്.
ഐ പി സി സെക്ഷന്‍ 341 വകുപ്പുപ്രകാരം പൊലീസ് കേസെടുത്തു. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വക്താവ് ഹേമന്ത് കട്കര്‍ പറഞ്ഞു. ജഡ്ജിയെ പൂട്ടിയിട്ടശേഷം വാതിലില്‍ ഒട്ടിച്ച കുറിപ്പിലെ വാചകങ്ങള്‍ ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയ്ക്ക് നേരെ പിടിച്ച വാള്‍മുനയാണ്. അതില്‍ ഇങ്ങിനെയാണ് എഴുതിയിരിക്കുന്നത്- '' നടന്‍ സല്‍മാന്‍ ഖാനെ മുംബൈ സെഷന്‍സ് കോടതി അഞ്ച് വര്‍ഷത്തേക്ക് ശിക്ഷിച്ചു. വെറും മൂന്ന് മണിക്കൂറിനുള്ളില്‍ ഹൈക്കോടതിയില്‍ നിന്ന് സല്‍മാന് ജാമ്യം ലഭിച്ചു. ഞാന്‍ ഇപ്പോഴും നീതിക്കായി വാതിലുകള്‍ തോറും കയറിയിറങ്ങുകയാണ്. ഞാന്‍ നികുതി അടയ്ക്കുന്നുണ്ട്. ആ നികുതിയില്‍ നിന്നാണ് ജഡ്ജിന് ശമ്പളം നല്‍കുന്നത്. എന്നിട്ടും എനിക്ക് നീതി നിഷേധിക്കുന്നെങ്കില്‍ കോടതി പൂട്ടിയിടാനും എനിക്ക് അവകാശമുണ്ട്. ഡോ. ഫയസ് ഖാന്റെ നിര്‍ദേശത്തില്‍ കോടതി സീല്‍ ചെയ്യുന്നു''
മദ്യലഹരിയില്‍ കാറോടിച്ച്, റോഡരികില്‍ കിടന്നയാളെ ഇടിച്ച് കൊലപ്പെടുത്തിയ കേസിലാണ് നടന്‍ സല്‍മാന്‍ഖാനെ കോടതി അഞ്ച് വര്‍ഷം ശിക്ഷിച്ചത്. അദ്ദേഹത്തിന് പണവും സ്വാധീനവും ഉള്ളതിനാല്‍ അതിനെതിരെ പെട്ടെന്ന് ഹൈക്കോടതിയെ സമീപിക്കാനായി. അവിടെ നിന്ന് ജാമ്യവും ലഭിച്ചു. എന്നാല്‍ സാധാരണക്കാരന് ഇത്തരം നീതി ലഭ്യമാവുകയേ ഇല്ല. ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ഏറ്റവും വലിയ പരാജയമാണിത്. ജഡ്ജിമാരുടെ കുറവും കേസുകളുടെ ബാഹുല്യവും കാരണം നിരവധി കേസുകളാണ് കോടതികളില്‍ കെട്ടിക്കിടക്കുന്നത്. പലപ്പോഴും കൃത്യസമയത്ത് നീതിനിര്‍വഹണം നടത്താനാവാത്തതിനാല്‍ ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണ്. നിരവധി തവണ ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഉചിതമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല.
ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് നടത്താന്‍ രാജ്യത്തെ ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് കഴിയില്ല. അത്രയ്ക്കാണ് പണച്ചെലവ്. മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെ സര്‍ക്കാര്‍ മാറ്റിയപ്പോള്‍ അദ്ദേഹം അതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചാണ് നീതി നേടിയെടുത്തത്. എന്നാല്‍ പ്രധാനപ്പെട്ട കേസായതിനാല്‍ കാശ് വാങ്ങാതെയാണ് അഡ്വ. മുഹമ്മദ് ബീരാന്‍ കേസ് വാദിച്ചത്. അല്ലാതെ കേസ് നടത്താനുള്ള വരുമാനമൊന്നും തനിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഡി.ജി.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ കാര്യം എന്തായിരിക്കും? വൈകിയെത്തുന്ന നീതി നീതി നിഷേധം തന്നെയാണ്. ഇതിനൊരു മാറ്റം വന്നേ തീരു. മഹാരാഷ്ട്രയില്‍ ജഡ്ജിയെ പൂട്ടിയിട്ട സംഭവം അതിന് വഴിയൊരുക്കട്ടെ എന്ന് പ്രതീക്ഷിക്കാം.
https://www.facebook.com/Malayalivartha