സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ അഹമ്മദാബാദിലെ ആശ്രമത്തിൽ തന്റെ മൂന്ന് മക്കളെ അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന പരാതിയുമായി പിതാവ് രംഗത്ത്; തനിക്ക് നിത്യാനന്ദയുടെ ആശ്രമത്തില്‍ തുടരാന്‍ തന്നെയാണ് ആഗ്രഹം, തന്റെ മാതാപിതാക്കള്‍ക്കൊപ്പം പോവാന്‍ താല്‍പര്യമില്ല, താന്‍ സ്വതന്ത്രയാണെന്നും തന്റെ തീരുമാനപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും മകളുടെ വീഡിയോ
സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ അഹമ്മദാബാദിലെ ആശ്രമത്തിൽ തന്റെ മൂന്ന് മക്കളെ അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന പരാതിയുമായി പിതാവ് രംഗത്ത്. ഇതേതുടര്‍ന്ന് അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ആശ്രമ അധികൃതര്‍ക്കെതിരെ വിവേകാനന്ദ് പൊലീസ് കേസെടുത്തു. കര്‍ണാടക സ്വദേശിയായ ജനാര്‍ദനന്‍ ശര്‍മ്മയാണ് പരാതി നല്‍കിയത്. തന്റെ 12 വയസ്സുകാരനായ മകനെയും 15കാരിയായ മകളെയും 19കാരിയായ മകളെയും നിത്യാനന്ദയുടെ ആശ്രമത്തില്‍ അന്യായമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് പരാതി.
പരാതിയെ തുടര്‍ന്ന് മകനെയും ഒരു മകളെയും പൊലീസ് സ്‌റ്റേഷനിലെത്തിച്ച് ആനന്ദ് ശര്‍മ്മയെ കാണിച്ചു. എന്നാല്‍ 19കാരിയായ മകള്‍ നന്ദിതയെ ആശ്രമത്തിനുള്ളില്‍ പൊലീസിന് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പിതാവിന് കാണാന്‍ കഴിഞ്ഞില്ല. ആശ്രമ അധികൃതര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് എന്നെ സഹായിച്ചു. എന്റെ മക്കളെ ബാംഗ്ലൂരില്‍ നിന്ന് അഹമ്മദാബാദ് ആശ്രമത്തിലെത്തിച്ചത് എന്നെ അറിയിക്കാതെയാണ്. ഇപ്പോള്‍ ഞങ്ങള്‍ ഇവിടെ നിന്നു പോവുന്നത് എന്റെ മകളെ കാണാനാവാതെയാണ്. എന്ത് ആത്മീയ കാര്യമാണിത്?- ആനന്ദ് ശര്‍മ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനുപിന്നാലെ മകൾ നന്ദിത ലൈവ് വീഡിയോയുമായി രംഗത്തെത്തി. തനിക്ക് നിത്യാനന്ദയുടെ ആശ്രമത്തില്‍ തുടരാന്‍ തന്നെയാണ് ആഗ്രഹം. തന്റെ മാതാപിതാക്കള്‍ക്കൊപ്പം പോവാന്‍ താല്‍പര്യമില്ല. താന്‍ സ്വതന്ത്രയാണെന്നും തന്റെ തീരുമാനപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും വീഡിയോയില്‍ പറയുന്നു.
ഇതിന് മുമ്പും നിത്യാനന്ദ സ്വാമിയും ആശ്രമവും വിവാദത്തിൽ നിറഞ്ഞിരുന്നു. ലൈംഗിക വിവാദത്തില്‍ പെട്ട സ്വാമി നിത്യാനന്ദയുടെ ആശ്രമത്തില്‍ രഹസ്യ പരിശീലനം എന്ന പേരില്‍ പീഡനം നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പീഡനത്തിന് ഒത്താശ ചെയ്യുന്നത് നടി രഞ്ജിതയാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്‍ ശിഷ്യ കനേഡിയന്‍ യുവതിയായ സാറാ സ്റ്റെഫാനി ലാന്‍ഡറിയയാണ് ലൈംഗിക ആരോപണവുമായി രംഗത്ത് വന്നത്.
നിത്യാനന്ദയുടെ ആശ്രമത്തില്‍ കൊച്ചുകുട്ടികളെ പീഡനത്തിനിരാക്കുന്നുവെന്നും അതിന് മുന്‍കൈയെടുക്കുന്ന നടിയും നിത്യാനന്ദയുടെ സഹായിയുമായ രഞ്ജിതയാണെന്നും കനേഡിയന്‍ സ്വദേശിയായ സാറാ സ്റ്റെഫാനി ലാന്‍ഡറിയ വ്യക്തമാക്കിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സാറാ വെളിപ്പെടുത്തല്‍ നടത്തിയിരുന്നത്.
താന്‍ ഏഴ് വര്‍ഷത്തോളം നിത്യാനന്ദയുടെ ആശ്രമത്തിലെ അന്തേവാസിയായിരുന്നു. ശ്രീ നിത്യാനന്ദ സ്വരൂപ പ്രിയാനന്ദ എന്നായിരുന്നു ആശ്രമത്തിലെ പേര്. അവിടെ വച്ച് പതിമൂന്ന് വയസുള്ള ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് പീഡനത്തെക്കുറിച്ച് തന്നോട് പറഞ്ഞതെന്ന് സാറ വീഡിയോയില്‍ പറഞ്ഞിരുന്നു. രഹസ്യ പരിശീലനങ്ങള്‍ എന്ന പേരിലാണ് കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നത്. കുടിവെള്ളം പോലും കൊടുക്കാതെ പട്ടിണിക്കിട്ടും പണിയെടുപ്പിച്ചുമാണ് കുട്ടികളെ പീഡനത്തിന് സമ്മതിപ്പിക്കുന്നതെന്നും സാറ പറഞ്ഞു. ഇക്കാര്യങ്ങളൊക്കെ രഞ്ജിതയോട് പറഞ്ഞെങ്കിലും അവര്‍ ഒരു നടപടിയും എടുത്തില്ല. ഒടുവില്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നെന്ന് സാറ പറഞ്ഞു.
https://www.facebook.com/Malayalivartha