പൗരത്വ ബില്ലിന്റെ പേരിൽ തെരുവുകൾ അശാന്തമാകുമ്പോൾ ഇന്ത്യൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോഡി; അസം ജനതയോട് ശാന്തരാകാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് പ്രധാ നമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്; പൗരത്വഭേദഗതി ബില്ലിനെ കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മോദി പറഞ്ഞു
‘നിങ്ങളുടെ അവകാശങ്ങളും അതുല്യമായ സ്വത്വവും മനോഹരമായ സംസ്‌കാരവും ആര്‍ക്കും അപഹരിക്കാനാവില്ല എന്ന് ഞാന്‍ ഉറപ്പ് നല്‍കുകയാണ്. അസമീസ് ജനതയുടെ രാഷ്ട്രീയപരവും, ഭാഷാപരവും സാംസ്‌കാരികപരവും ഭൂമിപരവുമായ അവകാശങ്ങള്‍ ഭരണഘടനാപരമായി സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരും ഞാനും പൂര്‍ണമായും പ്രതിജ്ഞാബദ്ധരാണ് -എന്നായിരുന്നു നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചത്.
അസമില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ ആയിരക്കണക്കിന് ആളുകള്‍ കര്‍ഫ്യൂ അവഗണിച്ചുകൊണ്ട് തെരുവില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
ബുധനാഴ്ച വൈകീട്ട് 6:15 ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ വ്യാഴാഴ്ച രാവിലെ 7 മണി വരെ തുടരുമെന്നാണ് അസം പോലീസ് മേധാവി ഭാസ്‌കര്‍ ജ്യോതി മഹന്ത പറഞ്ഞിരുന്നത്. എന്നാല്‍ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി അദ്ദേഹം പിന്നീട് അറിയിക്കുകയായിരുന്നു.
കര്‍ഫ്യൂ ഉത്തരവ് ലംഘിച്ച് പ്രതിഷേധക്കാര്‍ ഗുവാഹത്തിയിലെ തെരുവുകളില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും റോഡുകള്‍ തടയുകയും ചെയ്തു.
അസമിലും ത്രിപുരയിലും പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. സംസ്ഥാനത്തെ 10 ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു.
അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിലും ദിബ്രുഗഡ്, ടിന്‍സുകിയ എന്നീ രണ്ട് ജില്ലകളിലും ഇന്ത്യന്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
പ്രതിഷേധക്കാര്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ ലഖിനഗറിലെ വീടുനു നേരെ കല്ലെറിഞ്ഞതായി ദിബ്രുഗഡ് ഡെപ്യൂട്ടി കമ്മീഷണര്‍ പല്ലവ് ഗോപാല്‍ പറഞ്ഞു. ബി.ജെ.പി എം.എല്‍.എ പ്രസാന്ത ഫുകാന്‍, പാര്‍ട്ടി നേതാവ് സുഭാഷ് ദത്ത എന്നിവരുടെ വീടുകള്‍ക്ക് നേരെയും പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
https://www.facebook.com/Malayalivartha