പൗരത്വ ഭേദഗതി നിയമം: അസമിന് പിന്നാലെ പശ്ചിമ ബംഗാളിലും ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തി
ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുകയാണ്. പ്രതിഷേധം ശക്തമായിരിക്കെ അസമിന് പിന്നാലെ പശ്ചിമ ബംഗാളിലും ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തി. മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായി സംസ്ഥാനത്ത ഏതാനും ചില ജില്ലകളിലാണ് ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാള്‍ഡ, മുര്‍ഷിദാബാദ്, ഉത്തര്‍ദിനജ്പൂര്‍, ഹൗറ എന്നീ ജില്ലകളില്‍ പൂര്‍ണ്ണമായും നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ ഭാഗികമായും ഇന്റര്‍നെറ്റിന് നിയന്ത്രണമേർപ്പെടുത്തി.
അസമിനും മേഘാലയയ്ക്കും പുറമെ പശ്ചിമ ബംഗാളിലും സംഘര്‍ഷം ശക്തമാകുകയാണ്. ബംഗാളില്‍ ഒരു റെയില്‍വേ സ്‌റ്റേഷന് തീയിടുകയും നിരവധി ട്രെയിനുകള്‍ക്ക് തീവയ്ക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് സംഘര്‍ഷത്തില്‍ നേരിയ ഇളവുണ്ടെങ്കിലും പ്രതിഷേധം തണുത്തിട്ടില്ല. ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും തൃണമുല്‍ നേതാവുമായ പാര്‍ത്ഥ ചാറ്റര്‍ജി ആഹ്വാനം ചെയ്തു. സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നും പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് നിയമം നടപ്പാക്കിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന ഭീഷണിയുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം രംഗത്ത് വന്നു. സംസ്ഥാനത്തെ അക്രമം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി സയാന്തന്‍ ബസു ആരോപിച്ചു.
അതേസമയം പൗരത്വ ഭേദഗതി നിയമത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഇതുസംബന്ധിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളവരുടെ ആവശ്യം ചർച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. റാഞ്ചിയിലെ പൊതുയോഗത്തിനിടെയായിരുന്നു അമിത്ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha