വിവാഹപ്പന്തലിൽ പെൺക്കുട്ടികളോട് ദേഷ്യപ്പെട്ട് വരൻ ; വരനെ വേണ്ടന്ന് വച്ച് വധു ; സംഭവം ഇങ്ങനെ
വിവാഹപ്പന്തലിൽ വരൻ പെണ്കുട്ടികളെ അധിക്ഷേപിച്ചതിന്റെ പേരിൽ വിവാഹപ്പന്തലിൽ തന്നെ വരനെ ഉപേക്ഷിച്ചു വധു. ഉത്തർപ്രദേശിലെ സിസൗളി ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത്. ആചാരത്തിന്റെ ഭാഗമായി വരനെ വധുവിന്റെ കുടുംബത്തിലുള്ള പെൺകുട്ടികളാണ് സ്വീകരിക്കേണ്ടത്. ഇതിന്റെ ഭാഗമായുള്ള ചടങ്ങിൽ വരൻ പെണ്കുട്ടികൾക്കുനേരെ ചൂടാവുകയായിരുന്നു. ഇതറിഞ്ഞപ്പോൾ വധു പന്തലിലെത്തി വിവാഹം ഉപേക്ഷിക്കുകയായിരുന്നു.
വിവാഹപന്തലിലെത്തിയ വരന്റെ ചെരുപ്പ് ഒളിപ്പിച്ചുവച്ച് പെൺകുട്ടികൾ പണം ആവശ്യപ്പെടുന്ന ചടങ്ങു വടക്കേ ഇന്ത്യയിൽ പ്രചാരത്തിലുണ്ട്. 'ജുത ചുരായ്' എന്നാണീ ആചാരത്തിന്റെ പേര്. എന്നാൽ, തന്റെ ചെരുപ്പ് ഒളിപ്പിച്ച് വച്ച് തന്നോട് പണം ആവശ്യപ്പെട്ട പെൺകുട്ടികൾക്ക് നേരെ 22കാരനായ വരൻ വിവേക് കുമാർ തട്ടിക്കയറി. വിവേകിനെ സമാധാനപ്പെടുത്താൻ വധുവിന്റെ കുടുംബം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ദേഷ്യം അടക്കാനാകാതെ വിവേക് കൂട്ടത്തിലൊരാളെ മർദ്ദിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ വധു വിവേകുമൊത്തുള്ള വിവാഹം ഉപേക്ഷിക്കുകയായിരുന്നു.
തുടർന്ന് വിവാഹത്തിനെത്തിയ മുഴുവൻ ആളുകളെയും വധുവിന്റെ കുടുംബം മടക്കി അയച്ചതിനുശേഷം വരനെയും കുടുംബത്തെയും വധുവിന്റെ വീട്ടിൽ തടഞ്ഞുവെക്കുകയായിരുന്നു. പിന്നീട് ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും ഒത്തുതീര്‍പ്പിന് ശ്രമിക്കുകയുമായിരുന്നു. സ്ത്രീധനമായി വാങ്ങിയ പത്ത് ലക്ഷം രൂപ തിരിച്ച് നൽകണമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് പ്രശ്നം ഒത്തുതീർപ്പിലായത് .
https://www.facebook.com/Malayalivartha