യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു

നാഗ്പൂരില്‍ യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയും, മതം മാറ്റാന്‍ ശ്രമിക്കുകയും, ആഭിചാരക്രിയകള്‍ക്ക് ഇരയാക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ മുഖ്യപ്രതിയായ അയാസ് മദാരെ (26), ഇയാളുടെ സുഹൃത്ത് അമീന്‍ ഷെയ്ഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ മധ്യപ്രദേശ് സ്വദേശിയായ മൗലാനയ്ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
എഫ്‌ഐആര്‍ പ്രകാരം, 2025 ഫെബ്രുവരി 8ന് ഒരു ഹോട്ടലില്‍ വച്ച് നടന്ന കൂടിക്കാഴ്ചയ്ക്കിടെ അയാസ് 24 കാരിയായ യുവതിയുടെ പാനീയത്തില്‍ ലഹരിമരുന്ന് കലര്‍ത്തുകയായിരുന്നു. യുവതി ബോധരഹിതയായ സമയത്ത് പ്രതികള്‍ ഇവരുടെ നഗ്‌ന ചിത്രങ്ങളും വിഡിയോകളും പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പിന്നീട് നിരന്തരം പീഡിപ്പിച്ചത്. ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്ന് 4 ലക്ഷത്തോളം രൂപയും പ്രതികള്‍ തട്ടിയെടുത്തു.
കേസിലെ ഏറ്റവും നിര്‍ണായക തെളിവായി മാറിയിരിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വിഡിയോയാണ്. 'എന്നെ വിടൂ' എന്ന് യുവതി കരഞ്ഞുപറയുന്നതും, അയാസ് യുവതിയുടെ കൈകളില്‍ ബലമായി പിടിച്ച് ചില മതപരമായ മന്ത്രങ്ങള്‍ ചൊല്ലി മുഖത്തേക്ക് ഊതുന്നതും വിഡിയോയില്‍ കാണാം. തന്നെ മോചിപ്പിക്കാന്‍ യുവതി പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും പ്രതി വിട്ടില്ല. പ്ലാസ്റ്റിക് കുപ്പിയിലെ ദ്രാവകം പ്രതി തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് കുടിപ്പിക്കാറുണ്ടായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. ആഭിചാരക്രിയകള്‍ക്കു ശേഷമാണ് പ്രതികള്‍ ക്രൂരമായ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കിയിരുന്നത്.
മേയ് 31ന് നടന്ന മറ്റൊരു സംഭവവും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. അയാസും അമീനും ചേര്‍ന്ന് യുവതിയെ മധ്യപ്രദേശിലെ ചിന്ദ്വാരയിലുള്ള തമിയ ഗ്രാമത്തില്‍ കൊണ്ടുപോവുകയും അവിടെ വച്ച് മതപരിവര്‍ത്തനം നടത്തി യുവാവില്‍ ഒരാള്‍ വിവാഹം ചെയ്‌തെന്നുമാണ് പരാതി. യുവതിയെ നിര്‍ബന്ധിച്ച് മാംസം കഴിപ്പിക്കുകയും ചെയ്തു. ചടങ്ങുകള്‍ക്ക് ശേഷം ഒരു ഹോട്ടലില്‍ എത്തിച്ച് വീണ്ടും പീഡിപ്പിച്ചു. പിന്നീട് പ്രതികള്‍ യുവതിയുടെ വീട്ടിലെത്തിയും പീഡനം തുടര്‍ന്നു.
https://www.facebook.com/Malayalivartha

























