നിയമത്തിലെ ഒളിഞ്ഞിരിക്കുന്ന രഹസ്യം ; ഭയപ്പെടുന്നത് റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ വിധി; കൂടുതൽ സങ്കീർണ്ണമാകുമ്പോൾ....

അഭയാർത്ഥി പ്രവാഹങ്ങളുടെ ചരിത്രത്തിൽ സവിശേഷ ശ്രദ്ധയാകര്ഷിച്ച ഒന്നായിരുന്നു രോഹിൻഗ്യൻ പ്രശ്നം.ദുരിതങ്ങളുടെ വ്യാപ്തിയും ഭൂമി നഷ്ടപ്പെട്ടവരുടെ കണക്കും എടുത്താൽ ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ വേറിട്ടുനിൽക്കുന്ന, ഏറ്റവും സങ്കീർണമായ ഒരു അഭയാർത്ഥി പ്രശ്നം തന്നെയാണ് ഇത് എന്ന് പറയാൻ സാധിക്കും.ഭരണകൂടങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും നിലപാടുകളുടെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്ന ഒരു വിഷയമാണ് റോഹിൻഗ്യകളുടേത് .. അഹിംസയിൽ അധിഷ്ഠിതമായ ബുദ്ധമതം ഭരണകൂട പ്രത്യയശാസ്ത്രമായിരിക്കുന്ന ഒരു രാജ്യത്തിനു സ്വന്തംജനതയുടെ മേൽ ഇത്തരം ഹിംസാത്മകപ്രവർത്തനങ്ങൾ നടത്താൻ കഴിയുമോ എന്ന ചോദ്യം പ്രസക്തമാണ്. മറുഭാഗത്തു, ലോക സമാധാനത്തിനു നോബൽസമ്മാനം കരസ്ഥമാക്കിയ ജനാധിപത്യവാദിയായ ആങ് സാങ് സൂചിയുടെ തന്ത്രപൂർവ്വമായ നിലപാടുകൾ.
നാല്പത്തിനായിരത്തോളം രോഹിൻഗ്യൻ വംശജരാണ് അതിജീവനത്തിനായി മല്ലിടുന്നത് .
ജീവന് വേണ്ടി പലായനം ചെയ്യുന്ന ഏറ്റവും വലിയ ന്യൂനപക്ഷ ജനതയാണ് റോഹിങ്ക്യകള്‍.
ബംഗ്ലാദേശിനോട് ചേര്‍ന്നുകിടക്കുന്ന പടിഞ്ഞാറന്‍ മ്യാന്മാറിലെ, ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടുകിടക്കുന്ന റാഖിന്‍ പ്രവിശ്യയുടെ വടക്കന്‍ മേഖലകളില്‍ വസിക്കുന്നവരാണ് റോഹിങ്ക്യകള്‍ ഭൂരിപക്ഷംവരുന്ന ബുദ്ധസമുദായത്തില്‍നിന്ന് വംശീയമായും ഭാഷാപരമായും മതപരമായും വ്യത്യസ്തര്‍. മ്യാന്മാറിലെതന്നെ ഏറ്റവും പിന്നാക്കംനില്‍ക്കുന്ന പ്രദേശമാണ് റാഖിന്‍.
ഇവിടത്തെ 78 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ്. ഒരു നേരം പോലും നേരാംവണ്ണം ഭക്ഷണം കഴിക്കാനില്ലാത്ത ജനതയാണ് ഇവരുടേത്. ഇന്ന് ലോകത്തിന്റെ മുഴുവന്‍ കനിവിനായി തേടുന്ന ഈ ജനതയ്ക്ക് രക്ഷകര്‍ ആരുമില്ല. ജനിച്ചു ജീവിക്കുന്ന മണ്ണില്‍ തങ്ങള്‍ എന്തിനാണ് ആട്ടിപ്പായിക്കപ്പെടുന്നത് എന്ന ചോദ്യത്തിന് ഇവര്‍ക്ക് തന്നെ ഉത്തരമില്ല. വംശീയ വെറിയുടെ ഇരകളാണ് ഈ റോഹിങ്ക്യന്‍ മുസ്ലിംങ്ങള്‍ എന്നതാണ് യാഥാര്‍്ഥ്യം.
മ്യാ ന്മറിലുള്ള 135 ഗോത്ര ഗ്രൂപ്പുകളില്‍ ഒന്നിൽ പോലും പരിഗണിക്കാത്ത റോഹിങ്ക്യകള്‍ക്കു 1982 മുതല്‍ മ്യാന്മറില്‍ പൗരത്വമില്ലഎന്നതാണ് യാഥാർഥ്യം. ഇവര്‍ പിറന്നുവീഴുന്നത് തന്നെ സ്വന്തമായി അഡ്രസ് ഇല്ലാത്തവരായി. ഇവര്‍ ജീവിക്കുന്നതാകട്ടെ രാജ്യത്തെ ഏറ്റവും ദരിദ്ര്യ സംസ്ഥാനങ്ങളിലൊന്നായ റാഖിനിലും. . മ്യാന്മറിലെ പട്ടാളവും ബുദ്ധിസ്റ്റുകളും ചേര്‍ന്ന് അക്രമവും അനീതിയും അഴിച്ചു വിട്ടപ്പോള്‍ പതിനായിരക്കണക്കിനു റോഹിങ്ക്യകളാണ് മറ്റു രാജ്യങ്ങളിലേക്കു അഭയാര്‍ത്ഥികളായി നാടുവിട്ടതും ഇപ്പോഴും പലായനം ച്യ്തുകൊണ്ടിരിക്കുന്നതും.. ഓരോ വംശീയ കലാപത്തിലും ഇവര്‍ നിരന്തരം ആക്രമണങ്ങള്‍ക്കും കൂട്ടപ്പലായനങ്ങള്‍ക്കും ഇരയാകുന്നു എന്നതാണ് യാഥാർഥ്യം.
മ്യാന്മറില്‍ യൂണിയന്‍ സിറ്റിസണ്‍ഷിപ്പ് നിയമം പാസാക്കിയതിനു ശേഷമാണ് റോഹിൻഗ്യകളുടെ ദുരിത ജീവിതത്തിനു തുട ക്കമായത്. . ഏതുതരം ഗോത്രക്കാര്‍ക്കും പൗരത്വം നല്‍കുന്നതായിരുന്നു ഈ നിയമം. യേല്‍ ലോ സ്കൂളിലെ ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ് ക്ലിനിക്കിന്റെ 2015ലെ റിപ്പോര്‍ട്ട് പ്രകാരം റോഹിങ്ക്യകളെ മാത്രം ഇതില്‍ ഉള്‍പ്പെടുത്തിയില്ല. രണ്ടു തലമുറകളായി മ്യാന്മറില്‍ തന്നെയാണ് താമസം എന്നു തെളിയിച്ചാല്‍ തിരിച്ചറിയല്‍ രേഖ നല്‍കാമെന്നായിരുന്നു ഈ നിയമത്തില്‍ പറഞ്ഞിരുന്നത്.സഞ്ചാര സ്വാതന്ത്ര്യം, സംസ്ഥാനതല വിദ്യാഭ്യാസം, സിവിൽ സർവീസ് ജോലികളിൽ എന്നിവയിൽ നിന്നും ഈ ജനങ്ങൾ മാറ്റിനിർത്തപ്പെട്ടിരിക്കുന്നു
തിരിച്ചറിയൽ കാർഡോ ജനനസർട്ടിഫിക്കറ്റുകളോ പോലും ഇവർക്ക് സർക്കാർ നിഷേധിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. ഈ ജനത അവിടെ പരമ്പരാഗതമായി തന്നെ ഇവിടെ വിവേചനത്തിനിരയാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം പലതവണ ആവശ്യപ്പെട്ടിട്ടുപോലും ഏഴര ലക്ഷത്തിലധികം വരുന്ന ഈ ജനതക്ക് പ്രഥാമിക അംഗീകാരം പോലും നൽകാൻ മ്യാൻമർ സർക്കാർ തയ്യാറാകുന്നില്ല.
1982-ല്‍ പട്ടാളഭരണ കാലത്ത് മ്യാന്‍മറില്‍ പുതിയ പൗരത്വ നിയമം നിലവില്‍ വന്നു. അതനുസരിച്ച് ആ രാജ്യത്ത് മൂന്ന് തരം പൗരന്മാരാണ് ഉള്ളത്. സിറ്റിസണ്‍, അസോസിയേറ്റ് സിറ്റിസണ്‍, നാച്ചുറലൈസ്ഡ് സിറ്റിസണ്‍ എന്നിങ്ങനെയാണ് രാജ്യത്തെ ജനങ്ങളെ വേര്‍തിരിക്കുന്നത്. ബ്രിട്ടീഷ് അധിനിവേശത്തിന് മുമ്പ് ബര്‍മയില്‍ ഉണ്ടായിരുന്നവരും അവരുടെ പിന്‍തലമുറയില്‍ പെട്ടവരും എന്നാണ് സിറ്റിസണ്‍ അഥവാ പൗരന്‍ എന്നതിന് 1947-ലെ മ്യാന്‍മര്‍ ഭരണഘടന നല്‍കിയിരിക്കുന്ന നിര്‍വചനം. മാത്രമല്ല 1942-ന് മുമ്പുവരെ ബ്രിട്ടീഷ് ഭരണകാലത്ത് മ്യാന്‍മറില്‍ ജീവിച്ചിരുന്നവരും പൗരന്മാരുടെ നിര്‍വചനത്തില്‍ വരുന്നു.
മറ്റുള്ള പൗരത്വങ്ങള്‍ ഭരണകൂടമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. അവ എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാന്‍ 1982-ലെ പൗരത്വ നിയമം സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ട് . 1982-ലെ പൗരത്വ നിയമം എത്രത്തോളം വിവേചനപരമാണന്ന് ഇതില്‍നിന്ന് മാത്രം വ്യക്തമാണ്. ലോകം സാക്ഷ്യം വഹിച്ച ക്രൂരമായ അടിച്ചമര്‍ത്തലിന് റോഹിംഗ്യകള്‍ വിധേയരാകാന്‍ ഉള്‍പ്രേരകമായി വര്‍ത്തിച്ചത് 1982-ലെ പൗരത്വ നിയമമാണ്.
82-ലെ പൗരത്വ നിയമത്തില്‍ എവിടെയും റോഹിംഗ്യകളെ പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല. പക്ഷെ നിയമത്തിന്റെ പ്രഹരവും വിദ്വേഷത്തിന്റെ മനോഭാവവും ഏറ്റവുമധികം ഏറ്റുവാങ്ങുന്നത് റോഹിംഗ്യകള്‍ ആണെന്നതാണ് യാഥാര്‍ഥ്യം. പൗരന്‍മാരല്ലാത്തതുകൊണ്ടുതന്നെ പൗരവകാശങ്ങളോ മനുഷ്യാവകാശങ്ങളോ ഇല്ലാതെ ജനിച്ച രാജ്യത്ത് അവര്‍ അഭയാര്‍ഥികളായി മാറി. ഇത് ഇന്നും തുടരുന്ന ചരിത്ര സാക്ഷ്യം.
ഇന്ത്യ ഇപ്പോൾ നടപ്പിലാക്കിയ പൗരത്വ ഭേദഗതി ബില് ചോദ്യം ചെയ്യപ്പെടുന്നത് ഇവിടെയാണ്.
ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമ പ്രകാരം അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നുള്ള ആറ് മത ന്യൂനപക്ഷങ്ങളായുള്ള അഭയാര്‍ഥികള്‍ക്കാണ് ഇന്ത്യയില്‍ പൗരത്വം ലഭിക്കുക. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാര്‍സി മതവിശ്വാസികള്‍ക്കാണ് പൗരത്വം ലഭിക്കാന്‍ അര്‍ഹതയുള്ളത്.
അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ ഇസ്ലാമിക റിപ്പബ്ലിക്കുകളാണെന്നും ഹിന്ദുക്കളടക്കമുള്ള മതന്യൂന പക്ഷങ്ങള്‍ അവിടെ പീഡനം നേരിടുന്നുവെന്നുള്ളതും അംഗീകരിച്ചു കൊണ്ടാവണം പുതിയ ഭേദഗതി. എന്നാൽ ഇവിടെ നടപ്പിലാക്കിയത് മതത്തെ അ ടിസ്ഥാനപ്പെടുത്തിയുള്ള വിവേചനം ...അക്ഷരാർത്ഥത്തിൽ വിഭജനം.
മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് നഗ്നമായ ഭരണഘടനാ ലംഘനം.
നിയമത്തിലൊരിടത്തും മുസ്ലീങ്ങള്‍ എന്ന് പറഞ്ഞിട്ടില്ലെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും ഇസ്ലാമിക റിപ്പബ്ലിക്കുകളായ മൂന്ന് അയല്‍ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളെ മാത്രം പരാമര്‍ശിച്ചിരിക്കുന്നതുകൊണ്ടുതന്നെ പൗരത്വ ഭേദഗതി ബില്ലിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം..അപകടം സ്വയം വെളിച്ചത്തുവന്നിരിക്കുകയാണ്.
അസമിലെ പൗരത്വ രജിസ്റ്റര്‍ പൂര്‍ത്തിയായപ്പോള്‍ പുറത്തായത് 19 ലക്ഷം ആളുകളാണ്. ഇവരില്‍ ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നുവെന്നത് ബിജെപിയെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തിയത്.
എന്‍ആര്‍സി(ദേശീയ പൗരത്വ രജിസ്റ്റര്‍) കൊണ്ടുവന്നത് സുപ്രീം കോടതിയാണെന്നാണ് സര്‍ക്കാറിന്റെയും ബിജെപിയുടെയും വാദം. എന്‍ആര്‍സി നടപ്പിലാകുമ്പോള്‍ വലിയൊരു വിഭാഗം ആളുകള്‍ പുറത്താകുമെന്നും അതില്‍ഭൂരിഭാഗവും മുസ്ലീങ്ങളാകുമെന്നുമായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ . എന്നാല്‍ സംഭവിച്ചത് നേരെ വിപരീത വും . ഇതിന് പിന്നാലെയാണ് പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് എ ന്നതാണ് പച്ചയായ യാഥാർഥ്യം.
ഈ നിയമം പ്രാബല്യത്തിൽ വന്നതോടെ രജിസ്റ്ററിനു പുറത്തായ ഹിന്ദുക്കള്‍ക്ക് പൗരത്വത്തിന് അപേക്ഷ സമര്‍പ്പിച്ചാല്‍ എളുപ്പം ലഭ്യമാകുകയും മുസ്ലീങ്ങള്‍ ഇന്ത്യക്കാരല്ലാതാവുകയും ചെയ്യും. ദരാജ്യം മുഴുവന്‍ എന്‍ആര്‍സി നടപ്പാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍, അതില്‍ രേഖകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെടുന്നവരെല്ലാം ഇന്ത്യന്‍ പൗരന്മാരല്ലാതാകും. എന്നാല്‍ ഇതില്‍ യഥാര്‍ത്ഥത്തില്‍ പൗരന്മാരല്ലാതാകുന്നത് കുടിയേറിയ മുസ്ലീങ്ങള്‍ മാത്രമാകും എന്നതാണ് വസ്തുത. മറ്റു മത വിഭാഗങ്ങൾക്ക് സുരക്ഷിതമാകാനുള്ള ലൂപ് ഹാൾ ഈ നിയമത്തിലുണ്ട് എന്നതാണ് യാഥാർഥ്യം.ഈ നിയമത്തിന്റെ ചോദ്യംചെയ്‌തുകൊണ്ട് കേരളമുൾപ്പെടെ ഉള്ള ചില സംസ്ഥാനങ്ങളും സംഘടനകളും സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഇനി നിർണായകം സുപ്രീം കോടതിയുടെ നിലപാട്. ഭരണഘടനവിഭവനം ചെയ്യുന്ന അവകാശങ്ങളെ നിയമ ഭേദഗതി കൊണ്ടുവന്നു മറികടക്കാൻ ശ്രമിക്കുമ്പോൾ സുപ്രീംകോടതി എന്ത് നിലപാടാകും സ്വീകരിക്കുക. മനുഷ്യത്വ പരമായ നടപടികൾക്കാകുമോ അതോ അമിത്ഷായുടെ , ബിജെപി സർക്കാരിന്റെ വർഗീയ അജണ്ടയ്ക്കാകുമോ കോടതി മുൻതൂക്കം നൽകുക എന്നത് കണ്ടറിയണം.
ഇനി സുപ്രീംകോടതി പൗ രത്വാബില്ലിനെ അംഗീകരിച്ചാലും എത്രത്തോളം നടപ്പിൽവരാണ് സാധ്യതുണ്ട് എന്നതും നിർണായകം . അങ്ങനെ സംഭവിച്ചാൽ ഇതിലും വലിയ പ്രതി ഷേധങ്ങൾക്കാകും ഇന്ത്യ സാക്ഷ്യം വഹിക്കുക.
പൗരത്വ നിയമ ഭേദഗതി പ്രകാരം മറ്റ് മതസ്ഥര്‍ക്ക് പൗരത്വം ലഭിക്കുകയും പരാജയപ്പെടുന്ന മുസ്ലീങ്ങള്‍ മാത്രം പുറത്താക്കപ്പെടുകയും ചെയ്യുമെന്ന ഭയമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന വിഭാഗീയതയുടെ നിയമം .
പതിറ്റാണ്ടുകൾ ജീവിച്ച രാജ്യത്ത് നിന്ന് ഒറ്റ ദിവസം കൊണ്ട് പുറത്താക്കപ്പെടുന്ന കുറെയധികം ജീവിതങ്ങൾ..!
സ്വന്തം മണ്ണിൽ നിന്ന് രാജ്യം പടിയടച്ച് പിണ്ഡം വയ്ക്കുന്ന ഇവർക്ക് സ്വന്തമെന്ന് പറയാൻ ഒരു രാജ്യമോ, പൗരത്വമോ, വിലാസമോ ഇല്ലാതായിത്തീരുന്നു...
തങ്ങളുടേതല്ലാത്ത കാരണം കൊണ്ട്, മറ്റാരോ വിധിച്ച വിധിയുടെ ഭാരം തലയിൽ പേറി എന്ത് ചെയ്യണമെന്നറിയാതെ ഒരു ജനത മുഴുവൻ പകച്ച് നിൽക്കുകയാണ്.
ഭാരതത്തിന്റെ തെരുവുക ളിൽ പ്രതിഷേധ ജ്വാലകൾ ഉയരുന്നതിന്റെ യഥാർത്ഥ കാരണവും ഇത് തന്നെ..ഭയം..പിറന്നു വീണ മണ്ണിൽ നിന്ന് ആട്ടിയോടിക്കപെടുന്ന അവസ്ഥയോടുള്ള ഭയം.
https://www.facebook.com/Malayalivartha



























