നിര്‍ഭയ കേസ് പ്രതിക്ക് ജയിലില്‍ വെച്ച് വിഷം നല്‍കി; സ്ലോ പോയിസണ്‍ ഏറ്റ പ്രതി ജയില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു; വധശിക്ഷ കാത്തുകഴിയുന്ന പ്രതി വിനയ് ശര്‍മ്മയ്ക്ക് തിഹാര്‍ ജയിലില്‍ വെച്ച് വിഷം നല്‍കിയതായി ആരോപണം
രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസില്‍ വധശിക്ഷ കാത്തുകഴിയുന്ന പ്രതി വിനയ് ശര്‍മ്മയ്ക്ക് തിഹാര്‍ ജയിലില്‍ വെച്ച് വിഷം നല്‍കിയതായി ആരോപണം. സ്ലോ പോയിസണ്‍ ഏറ്റ വിനയ് ശര്‍മ്മ ജയില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നുവെന്നും പ്രതിയുടെ അഭിഭാഷകനായ എ പി സിംഗ് പറഞ്ഞു. അഭിഭാഷകൻ കോടതിയെ അറിയിച്ചതാണ് ഇക്കാര്യം.
വിനയ് ശര്‍മ്മ ജയില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇയാളെ നേരത്തെ ഡിഡിയു ആശുപത്രിയിലും പിന്നീട് എല്‍എന്‍ജെപി ആശുപത്രിയിലും ചികില്‍സിച്ചതായും അയാളുടെ കൈ ഒടിഞ്ഞ നിലയിലാണെന്നും എ പി സിംഗ് പറഞ്ഞു. വിനയ് ശര്‍മ്മയുടെ ചികില്‍സാരേഖകള്‍ ജയില്‍ അധികൃതര്‍ നല്‍കുന്നില്ലെന്നും എ പി സിംഗ് ആരോപിച്ചു.
പ്രതികള്‍ക്ക് തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ മതിയായ രേഖകള്‍ നല്‍കുന്നില്ലെന്ന ആരോപണവുമായി പ്രതികളുടെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജയിലില്‍ സൂക്ഷിച്ചിട്ടുള്ള 160 പേജുള്ള 'ഡരിന്‍ഡ' എന്നുപേരുള്ള ഡയറി ഇതുവരെ ജയില്‍ അധികൃതര്‍ നല്‍കിയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.
ജനുവരി 22 ന് ഈ ഡയറി ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചു. എന്നാല്‍ ഇതുവരെ നല്‍കിയിട്ടില്ല. ഇത് ജയില്‍ നമ്ബര്‍ നാലില്‍ ഉണ്ട്. ദയാഹര്‍ജി നല്‍കാന്‍ ഡയറി അത്യന്താപേക്ഷിതമാണ്. തങ്ങല്‍ക്ക് റെക്കോഡുകള്‍ അത്യന്താപേക്ഷിതമാണ്. റെക്കോഡുകളെല്ലാം രണ്ടാം നമ്ബര്‍ ജയിലിലും മൂന്നാം നമ്ബര്‍ ജയിലിലുമാണുള്ളത്. വിനയ് ശര്‍മ്മയെ പാര്‍പ്പിച്ചിട്ടുള്ളത് നാലാം നമ്ബര്‍ ജയിലിലാണെന്നും അഭിഭാഷകന്‍ എ പി സിംഗ് പറഞ്ഞു.
വിനയ് ശര്‍മ്മയുടെ ആരോഗ്യസ്ഥിതി മോശം അവസ്ഥയിലാണ്. അദ്ദേഹം ഭക്ഷണം കഴിക്കുന്നില്ല. ദയാഹര്‍ജി പരിഗണിക്കുന്ന രാഷ്ട്രപതി ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്നും അഭിഭാഷകന്‍ എ പി സിംഗ് ആവശ്യപ്പെട്ടു. അതേസമയം ദയാഹര്‍ജി സമര്‍പ്പിക്കാന്‍ ആവശ്യമായ രേഖകള്‍ എല്ലാം പ്രതികള്‍ക്ക് നല്‍കിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. വധശിക്ഷ നീട്ടിവെക്കാന്‍ പ്രതിഭാഗം തന്ത്രങ്ങള്‍ മെനയുകയാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസിലെ നാലു പ്രതികളെയും ഫെബ്രുവരി ഒന്നിന് രാവിലെ ആറുമണിക്ക് തൂക്കിലേറ്റാനാണ് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചത്. നേരത്തെ ജനുവരി 22 ന് ശിക്ഷ നടപ്പാക്കാന്‍ പുറപ്പെടുവിച്ച വാരണ്ട്, രണ്ടുപ്രതികള്‍ ദയാഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു. ദയാഹര്‍ജികള്‍ സുപ്രീംകോടതിയും രാഷ്ട്രപതിയും തള്ളിയതോടെയാണ് ഡല്‍ഹി കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്.
2012 ഡിസംബറിലാണ് വിനയ് ശർമയടക്കമുള്ള ഒരു സംഘം 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. അതിക്രൂരമായ രീതിയിൽ ആക്രമിച്ച് മൃതപ്രായയാക്കുകയും നഗ്നയാക്കുകയും ചെയ്ത യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും വഴിയിൽ തള്ളുകയും ചെയ്തു. ശേഷം ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നിർഭയയെ സിംഗപ്പൂരിൽ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ മരണത്തിന് കീഴടങ്ങി.
സംഭവം വൻ പ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്. രാജ്യതലസ്ഥാനം സമരങ്ങളുടെ പോരാട്ടവേദിയായി. പാർലമെന്‍റ് മുതൽ രാഷ്ട്രപതിഭവനിലേക്ക് വരെ പ്രതിഷേധം ഇരമ്പി.
രാജ്യത്തെ ഒന്നടങ്കം നടുക്കിയ നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് പാട്ട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതോടെ തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പിലാക്കാനുള്ള നടപടികള്‍ എല്ലാം തന്നെ പൂർത്തിയായ ഘട്ടത്തിലാണ് പുതിയ നടപടി. മുകേഷ് സിങ്, അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ്മ, പവന്‍ ഗുപത് എന്നിവരാണ് വധ ശിക്ഷ കാത്ത് കഴിയുന്ന പ്രതികള്‍.
https://www.facebook.com/Malayalivartha