25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം,യാത്ര വിലക്ക് എത്രയും പെട്ടെന്ന് നീക്കണം, നിരുപാധികം മാപ്പ് പറയണം; യാത്രവിലക്കിനെതിരെ ഇന്‍റിഗോയ്ക്ക് കുനാലിന്‍റെ നോട്ടീസ്
മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ വിമാനത്തില്‍വെച്ച് ചോദ്യംചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതിന് ഇന്‍റിഗോ എയര്‍ലൈന്‍സ് ഏര്‍പ്പെടുത്തിയ ആറ് മാസത്തെ യാത്ര വിലക്കിനെതിരെ നിയമ നടപടിയുമായി ഹാസ്യ കലാകാരൻ കുനാല്‍ കംറ രംഗത്ത്. വിമാനയാത്ര വിലക്കിനെതിരെ കുനാൽ കമ്ര ഇൻഡിഗോ എയർലൈൻസിനു വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്. 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം, യാത്ര വിലക്ക് എത്രയും പെട്ടെന്ന് നീക്കണം, നിരുപാധികം മാപ്പ് പറയണം എന്നിവയായിരുന്നു കുനാൽ വക്കിൽ നോട്ടീസിൽ ആവശ്യപ്പെട്ടത്.
ആദ്യം ഇന്‍ഡിഗോ ആയിരുന്നു കംറയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. തൊട്ടുപിന്നാലെ എയര്‍ ഇന്ത്യ ആറുമാസത്തേക്ക് കംറ തങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്യുന്നത് വിലക്കിയതായി വാർത്ത പുറത്ത് വിട്ടു. ഇന്‍ഡിഗോ എയര്‍ലൈന്‍സും ആറുമാസത്തേക്ക് കംറയെ വിലക്കുകയായിരുന്നു. ഇന്‍റിഗോ വിമാനം പറത്തിയ പൈലറ്റ് ഉൾപ്പെടെ നിരവധി പേര്‍ കുനാല്‍ കമ്രയെ പിന്തുണച്ച് എത്തിയിരുന്നു. യാത്രക്കാരുടെ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് നടപടിയെന്നായിരുന്നു വിമാനകമ്പനികളുടെ വിശദീകരണം.
ചൊവ്വാഴ്ച മുംബൈ-ലഖ്‌നൗ യാത്രയ്ക്കിടെ അര്‍ണാബിനെ സഹയാത്രികനായ കംറ ചോദ്യം ചെയ്യുകയായിരുന്നു. നിങ്ങള്‍ ഒരു ഭീരുവാണോ മാധ്യമപ്രവര്‍ത്തകനാണോ അല്ലെങ്കില്‍ ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു അർണാബിനോടായി കംറയുടെ ചോദ്യം. ദൃശ്യങ്ങള്‍ കംറ തന്നെ ട്വിറ്ററിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും പുറത്തുവിട്ടിരുന്നു.
കുനാല്‍ കമ്രക്ക് പിന്തുണയുമായി മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവും രംഗത്ത് എത്തിയിരുന്നു. താനുമൊന്നിച്ചാണ് യാത്ര ചെയ്യേണ്ടി വന്നിരുന്നതെങ്കില്‍ ഇതിലും രൂക്ഷമായ ചോദ്യങ്ങള്‍ അര്‍ണബിന് നേരിടേണ്ടി വരുമെന്നായിരുന്നു കട്ജു അഭിപ്രായപ്പെട്ടത്. അര്‍ണബും റിപ്പബ്ലിക്കിലെ തൊഴിലാളികളും അന്യരുടെ സ്വകാര്യ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറുന്നത് എങ്ങനെയെന്ന് കാണിച്ച് കൊടുക്കുകയായിരുന്നു കുനാലെന്ന് ശശി തരൂര്‍ എം പി ട്വിറ്ററിൽ കുറിച്ചു. കുനാല്‍ കമ്രയുടെ വിലക്ക് അര്‍ണബ് എത്രത്തോളം ഭീരുവാണ് എന്നതിന്‍റെ തെളിവാണെന്ന് ജെഎന്‍യു മുന്‍വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദും ട്വീറ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha