ഇന്ത്യയിലേക്ക് പാക് ഹിന്ദുക്കളുടെ ഒഴുക്ക്; വാഗ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് പാക് ഹിന്ദുക്കളുടെ പ്രവാഹം; അതിര്‍ത്തി കടന്ന് സന്ദര്‍ശക വിസയിൽ ഇന്ത്യയിലെത്തിയത് 200 പാകിസ്താനി ഹിന്ദുക്കള്‍
വാഗ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് പാക് ഹിന്ദുക്കളുടെ പ്രവാഹം. തിങ്കളാഴ്ച മാത്രം അട്ടാരി-വാഗാ അതിര്‍ത്തി കടന്ന് സന്ദര്‍ശക വിസയിൽ ഇന്ത്യയിലെത്തിയത് 200 പാകിസ്താനി ഹിന്ദുക്കള്‍. കഴിഞ്ഞമാസം മുതല്‍ ഇന്ത്യയിലെത്തുന്ന പാക് ഹിന്ദുക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പാകിസ്താനിലേക്ക് മടങ്ങിപ്പോകാന്‍ ഇവരില്‍ പലരും താല്പര്യപ്പെടുന്നില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.
പാകിസ്താനിലെ സിന്ധ്-കറാച്ചി പ്രവിശ്യയിലുള്ളവരാണ് ഇന്ത്യയിലേക്കെത്തുന്നവരില്‍ ഭൂരിഭാഗവും. വലിയ ലഗേജുകളുമായിട്ടാണ് ഇവരില്‍ പലരും ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്. ഹരിദ്വാറില്‍ സന്ദര്‍ശനം നടത്താനും രാജസ്ഥാനിലെ ബന്ധുക്കളെ കാണാനും വേണ്ടിയാണ് ഇവരില്‍ പലരും ഇന്ത്യയിലെത്തിയത് എന്നാണ് റിപ്പോർട്ട്.
പുതിയ പൗരത്വ നിയമ ഭേദഗതിയെ പാകിസ്താനിലും അഫ്ഗാനിസ്താനിലും കഴിയുന്ന ഹിന്ദുക്കളും സിഖുകാരും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് സംഘത്തിലുളള ഒരു പാക് പൗരന്‍ വ്യക്തമാക്കി. 'ഞങ്ങള്‍ക്ക് പാകിസ്താനില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നില്ല. എപ്പോള്‍ വേണമെങ്കിലും തട്ടിക്കൊണ്ടുപോയേക്കാം എന്ന ഭീതിയിലാണ് ഞങ്ങളുടെ പെണ്‍മക്കള്‍ കഴിയുന്നത്. പോലീസ് ഇത് നിശബ്ദരായി നോക്കിനില്‍ക്കും. ഞങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് പാകിസ്താനിലെ വടക്കുപടിഞ്ഞാറ് മേഖലയിലൂടെ സ്വതന്ത്രരായി നടക്കാന്‍ പോലും സാധിക്കില്ല.'- സംഘത്തിലുള്ള ഒരു സ്ത്രീ പറഞ്ഞു. ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നത് പാകിസ്താനില്‍ പതിവാണെന്നും മൗലികവാദികള്‍ക്കെതിരെ പോലീസില്‍ പരാതിപ്പെടാന്‍ ആര്‍ക്കും ധൈര്യമില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha