എസ്.സി., എസ്.ടി. നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ശരിവെച്ച് സുപ്രീം കോടതി

എസ്.സി., എസ്.ടി. നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ശരിവെച്ച് സുപ്രീം കോടതി വിധി.പട്ടിക വിഭാഗക്കാരോടുള്ള അതിക്രമം തടയല്‍ നിയമം ദുര്‍ബലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന സുപ്രീം കോടതി വിധിയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍, രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ചാണ് നിയമഭേദഗതി ശരിവെച്ചത്.
പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമം തടയല്‍) നിയമപ്രകാരമുള്ള പരാതികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രാഥമികാന്വേഷണം കൂടാതെ ഉടനടി അറസ്റ്റു ചെയ്യരുതെന്നായിരുന്നു 2018 മാര്‍ച്ച് 20-ന് സുപ്രീം കോടതി വിധിച്ചത്. ഇത്തരം കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന അവസ്ഥയുണ്ടാകരുതെന്നും സുപ്രീം കോടതി വിധിയിൽ പറഞ്ഞു . പട്ടികജാതി, പട്ടികവര്‍ഗ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി.
വിധിയെത്തുടർന്ന് വ്യാപക പ്രതിഷേധമുയര്‍ന്നതോടെ വിധിയെ ദുര്‍ബലപ്പെടുത്തും വിധം കേന്ദ്ര സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരികയായിരുന്നു. വിവാദ വിധിക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയില്‍ പഴയ വ്യവസ്ഥകള്‍ നിലനിര്‍ത്തുംവിധം സുപ്രീം കോടതി 2019 സെപ്റ്റംബര്‍ 30-ന് വിധിപറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























