മതിലിനു പിന്നാലെ കുടിയൊഴിപ്പിക്കലും; ചേരി നിവാസികളോട് ഗുജറാത്തില്‍ കൊടും ക്രൂരത; യുഎസ് പ്രസിഡന്റ് റൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി മതിൽ നിർമാണം വിവാദമായതോടെ അഹമ്മദാബാദിലെ ചേരി നിവാസികളെ പൂർണമായും ഒഴിപ്പിക്കാൻ ശ്രമ നടക്കുന്നതായി റിപ്പോർട്ട്
യുഎസ് പ്രസിഡന്റ് റൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി മതിൽ നിർമാണം വിവാദമായതോടെ അഹമ്മദാബാദിലെ ചേരി നിവാസികളെ പൂർണമായും ഒഴിപ്പിക്കാൻ ശ്രമ നടക്കുന്നതായി റിപ്പോർട്ട്. ഏഴ് ദിവസത്തിനകം വീട് വിട്ടൊഴിയാൻ അഹമ്മദാബാദ് കോർപ്പറേഷൻ നോട്ടിസ് നൽകി. ട്രംപും മോദിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന മോട്ടേറ സ്‌റ്റേഡിയത്തിന്റെ സമീപത്തുള്ള ചേരിയില്‍ താമസിക്കുന്നവര്‍ക്കാണ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത്. ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ചേരി നിവാസികളായ ഇരുനൂറോളം പേര്‍ക്കാണ് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. നിര്‍മാണത്തൊഴിലാളികളാണ് ഇവര്‍. ഇരുപത് വര്‍ഷത്തിലധികമായി ഇവിടത്തെ താമസക്കാരാണ് ഇവര്‍. എത്രയും പെട്ടെന്ന് താമസ സ്ഥലം വിട്ടുപോകണമെന്ന് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ നേരിട്ടെത്തി അറിയിച്ചതായി ചേരിനിവാസികള്‍ പറയുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞതായും അവര്‍ വ്യക്തമാക്കുന്നു.
മോട്ടേറ സ്‌റ്റേഡിയത്തിന് 1.5 കിലോമീറ്റര്‍ അകലെയാണ് ഈ ചേരി. സ്‌റ്റേഡിയത്തിലേയ്ക്ക് എത്തിച്ചേരുന്ന വിസാത്- ഗാന്ധിനഗര്‍ ഹൈവേയുടെ സമീപത്താണ് ഇത്. 64 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇതില്‍ 45 കുടുംബങ്ങള്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഓരോ കുടുംബത്തിലും നാലോ അതിലധികമോ അംഗങ്ങളുണ്ട്. ചുരുങ്ങിയ സമയംകൊണ്ട് എവിടേയ്ക്ക് താമസം മാറുമെന്ന ആശങ്കയിലാണ് ചേരിനിവാസികള്‍.
ഏഴ് ദിവസത്തിനകം ചേരി ഒഴിയണമെന്നാണ് ഫെബ്രുവരി 11ന് പുറപ്പെടുവിച്ചിരിക്കുന്ന നോട്ടീസില്‍ പറയുന്നത്. ഏതെങ്കിലും തരത്തിലുള്ള ആക്ഷേപങ്ങളുണ്ടെങ്കില്‍ ബുധനാഴ്ചക്കു മുന്‍പായി അധികൃതരെ സമീപിക്കണമെന്നും നോട്ടീസില്‍ പറയുന്നു. എന്നാല്‍ 17ന് ആണ് ചേരിനിവാസികള്‍ക്ക് നോട്ടീസ് നല്‍കിയത്. കണക്കു പ്രകാരം താമസക്കാര്‍ക്ക് ഒഴിയാനുള്ള അവസാന ദിവസം ഫെബ്രുവരി 18 ആണ്. ഫെബ്രുവരി 24ന് ആണ് സ്റ്റേഡിയത്തില്‍ നമസ്‌തേ ട്രംപ് എന്ന പേരില്‍ പരിപാടി നടക്കുന്നത്.
അതേസമയം, ചേരി നിവാസികള്‍ക്ക് നോട്ടീസ് നല്‍കിയതിന് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധമില്ലെന്ന് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു. കോര്‍പറേഷന്റെ നഗരാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുന്ന സ്ഥലത്താണ് ചേരി സ്ഥിതിചെയ്യുന്നതെന്നും ചേരിനിവാസികള്‍ അവിടെ അതിക്രമിച്ചു കടന്ന് താമസമുറപ്പിച്ചതാണെന്നുമാണ് കോര്‍പറേഷന്റെ നിലപാട്.
ട്രംപിന്റെ സന്ദര്‍ശന പാതയിലെ ചേരി അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ മതില്‍ കെട്ടി മറയ്ക്കുന്നത് വലിയ വിവാദമായതിനു പിന്നാലെയാണ് പുതിയ നടപടി.
ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി മോദി സര്‍ക്കാര്‍ ചെലവാക്കുന്നത് 100 കോടി രൂപയാണ്. ഏകദേശം 55 ലക്ഷം രൂപയാണ് ഒരു മിനിറ്റിന് ചെലവാവുന്നത്. ഗുജറാത്ത് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ മുഖേനയാണ് ഇത്രയും പണം ചെലവാക്കുന്നത്. മൂന്നരമണിക്കൂര്‍ മാത്രമാണ് ട്രംപ് ഗുജറാത്തില്‍ തങ്ങുക. യുഎസ് പ്രസിഡന്റിന്റെ സുരക്ഷയ്ക്ക് മാത്രം 12 കോടി രൂപയാണ് ചെലവാക്കുന്നത്.
ട്രംപ് സഞ്ചരിക്കുന്ന റോഡുകളുടെ നവീകരത്തിന് 80 കോടി, നഗരം മോടിപിടിപ്പിക്കാന്‍ 6 കോടി, വിവിധ പരിപാടികള്‍ക്കായി നാലുകോടി, സ്റ്റേഡിയത്തിലെത്തുന്ന ഒരുലക്ഷത്തോളം പേരുടെ ചെലവിനായി ഏഴുകോടിയുമാണ് വിനിയോഗിക്കുന്നത്. ട്രംപ് സഞ്ചരിക്കുന്ന റോഡുകള്‍ അലങ്കരിക്കുന്നതിനായി 3.7 കോടി രൂപയുടെ പൂക്കള്‍ വാങ്ങാന്‍ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ (എഎംസി) തീരുമാനിച്ചിരുന്നു. ചിമ്മന്‍ഭായ് പട്ടേല്‍ പാലം മുതല്‍ സുണ്ടാല്‍ സര്‍ക്കിള്‍ വരെയുള്ള റോഡുകള്‍ അലങ്കരിക്കാനാണ് ഇത്രയും രൂപയുടെ പൂക്കള്‍ വാങ്ങുന്നത്. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ക്ക് കോര്‍പറേഷന്‍ അംഗീകാരം നല്‍കി.
ചിമന്‍ഭായ് പട്ടേല്‍ പാലം മുതല്‍ മോട്ടേര സ്റ്റേഡിയംവരെ 1.73 കോടി യുടെ പൂക്കള്‍ ഉപയോഗിച്ച് അലങ്കരിക്കും. ചിമന്‍ഭായ് പട്ടേല്‍ പാലം മുതല്‍ സുണ്ടാല്‍ സര്‍ക്കിള്‍ വരെയുള്ള അലങ്കാരത്തിന് 1.97 കോടിയും അനുവദിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളും കോര്‍പറേഷനും ചേര്‍ന്നാണ് ഭൂരിഭാഗം ചെലവും വഹിക്കുക. ഈമാസം 24നാണ് യു എസ് പ്രസിഡന്റ് ഇന്ത്യയിലെത്തുക. പതിനായിരത്തോളം പോലിസ് ഉദ്യോഗസ്ഥരെയാണ് നഗരത്തില്‍ സുരക്ഷയ്ക്കായി നിയോഗിക്കുക. ട്രംപിനെ സ്വീകരിക്കാന്‍ 1,20,000 പേര്‍ എത്തുമെന്നാണ് റിപോര്‍ട്ട്. ഇവരില്‍ ഭൂരിഭാഗം പേരും ബിജെപി പ്രവര്‍ത്തകരായിരിക്കും.
https://www.facebook.com/Malayalivartha