ഗോമൂത്രത്തിന് ശാസ്ത്രീയപരമായി ഗുണമില്ല; ഗവേഷണം അനാവശ്യ ധൂർത്ത് ; കേന്ദ്ര സർക്കാരിന് കത്ത് നൽകി അഞ്ഞൂറോളം ശാസ്ത്രജ്ഞന്മാർ
ഗോമൂത്രം, ചാണകം എന്നിവയെകുറിച്ചുള്ള ഗവേഷണത്തിന് അടിസ്ഥാനമില്ലെന്നും ഗവേഷണം അനാവശ്യ ധൂര്‍ത്താണെന്നും കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി 500ല്‍ അധികം ശാസ്ത്രജ്ഞര്‍. ഗോമൂത്രം, ചാണകം എന്നിവയുടെ ഔഷധഗുണത്തേപ്പറ്റിയും ക്യാന്‍സര്‍ അടക്കമുള്ള മാറാ രോഗങ്ങളെ ഭേദമാക്കുന്നതില്‍ അതിനുള്ള ഫല സിദ്ധിയെപ്പറ്റിയും പഠനങ്ങള്‍ നടത്താന്‍ ഗവേഷകര്‍ക്ക് മേല്‍ സമ്മര്‍ദം മുറുകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗവേഷകർ കേന്ദ്രസർക്കാരിന് കത്തുനൽകിയത്.
വിശ്വാസത്തില്‍ അധിഷ്ഠിതമായ കപടശാസ്ത്രമാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക്കാരണമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു . ഇതിനായി വന്‍തോതില്‍ പണം ചെലവിടുന്നത് നിലവിലെ രാജ്യത്തെ സാമ്പത്തിക അവസ്ഥയെ ബാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ ഓണ്‍ലൈന്‍ ഹര്‍ജിയില്‍ വിശദമാക്കുന്നു. വിശ്വാസപരമായി പ്രചരിക്കുന്ന കാര്യങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് കാണിക്കുന്നതിനാണ് ഇത്തരമൊരു ഗവേഷണം കൊണ്ട് ലക്ഷ്യമിടുന്നതെന്നും അല്ലാതെ ശാസ്ത്രീയ നേട്ടമൊന്നുമില്ലായെന്നും ഹര്‍ജി തയ്യാറാക്കിയ ഗവേഷകന്‍ അനികേത് സൂലെ അഭിപ്രായപ്പെടുന്നു . ഹോമി ബാബാ സെന്‍റര്‍ ഫോര്‍ സയന്‍സ് എഡ്യൂക്കേഷനിലെ റീഡര്‍ പദവി വഹിക്കുന്ന വ്യക്തിയാണ് അനികേത് സൂലെ. ഇത്തരം ഗവേഷണങ്ങളിലേക്ക് പണം നിക്ഷേപിക്കുന്നതിനുമുമ്പ് മുന്‍പ് അവകാശ വാദങ്ങളില്‍ അടിസ്ഥാനമുണ്ടോയെന്ന് പ്രാഥമിക പരിശോധനയെങ്കിലും നടത്തേണ്ടതാണെന്നും അനികേത് കൂട്ടിച്ചേർക്കുന്നു.
ശാസ്ത്ര സാങ്കേതിക വകുപ്പായിരുന്നു ഗവേഷക പദ്ധതിയെക്കുറിച്ച് പ്രഖ്യാപിച്ചത്. ആയുര്‍വേദ, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപതി വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്. ഗോമൂത്രം, ചാണകം എന്നിവയുടെ ഉപയോഗം കൊണ്ട് ക്യാന്‍സര്‍, പ്രമേഹം എന്നിവയ്ക്ക് പുറമേ കാര്‍ഷിക മേഖലയിലെ സാധ്യതകളും തേടിയായിരുന്നു ഗവേഷണം. മതഗ്രന്ഥങ്ങളില്‍ നിന്ന് കണ്ടുപിടിക്കുന്ന സാങ്കല്‍പികമായ ഗുണങ്ങളെപ്പറ്റി അന്വേഷിച്ച് പാഴാക്കാനുള്ളതല്ല സര്‍ക്കാറിന്‍റെ പണമെന്നും ശാസ്ത്രജ്ഞര്‍ കുറ്റപ്പെടുത്തുന്നു.
500 ഓളം ഗവേഷകരാണ് ഗവേഷണം നിര്‍ത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് . ഗോമൂത്രത്തിന് ശാസ്ത്രീയപരമായ ഗുണമൊന്നുമില്ലെന്നും ക്യാന്‍സര്‍ ചികിത്സയില്‍ ഗോമൂത്രത്തിന് ഒന്നും ചെയ്യാനില്ലെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ഗവേഷണത്തിലൂടെ സ്വദേശി പശുക്കളിൽ നിന്നുള്ള ഉത്പന്നങ്ങൾ വർധിപ്പിക്കാനുള്ള ശാസ്ത്രീയ നീക്കം എന്ന് പേരിട്ടിരുന്ന ഈ പഠനം കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ കീഴിലാണ് നടത്താൻ തീരുമാനിച്ചിരുന്നത്. ഇതിനായി ചില ശാസ്ത്രകാരന്മാരെയും തിരഞ്ഞെടുത്തിരുന്നു.
https://www.facebook.com/Malayalivartha