ഡല്‍ഹിയില്‍ പൗരത്വ നിയമഭേദഗതിക്ക് എതിരെയും അനുകൂലിച്ചും തുടങ്ങിയ സംഘർഷം വർഗീയകലാപത്തിലേക്ക് വഴിമാറി; രണ്ടുപേര്‍ക്ക് കൂടിവെടിയേറ്റു; മാര്‍ച്ച് 24 വരെ നിരോധനാജ്ഞ; കലാപം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു
ഡല്‍ഹിയില്‍ പൗരത്വ നിയമഭേദഗതിക്ക് എതിരെയും അനുകൂലിച്ചും തുടങ്ങിയ സംഘർഷം വർഗീയകലാപത്തിലേക്ക് വഴിമാറി. മതത്തിന്‍റെ പേരിൽ വേർതിരിഞ്ഞാണ് ഇപ്പോഴത്തെ അക്രമം. പ്രക്ഷോഭം തടയാന്‍ സംസ്ഥാന അതിര്‍ത്തി അടയ്ക്കാന്‍ ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. പുറത്തുനിന്നുള്ളവര്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്നതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതും തടയുന്നതിന് നഗരത്തിന്റെ അതിര്‍ത്തി അടയ്ക്കണമെന്ന് കേജ്‌രിവാള്‍ ആവശ്യപ്പെട്ടു.
ഗോകുല്‍പുരി മേഖലയില്‍ വീണ്ടും സംഘര്‍ഷം അരങ്ങേറുകയാണ്. കടകള്‍ക്ക് തീയിട്ടു. രണ്ടുപേര്‍ കൂടി വെടിയേറ്റ് ആശുപത്രിയിലായി. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മാര്‍ച്ച് 24 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൗരത്വ നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇതുവരെ 7 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേർ പരുക്കേറ്റ് ചികിൽസയിലാണ്. ബജൻപുര, ജാഫറാബാദ്,മൗജ്പുർ, തുടങ്ങിയ മേഖലകളിൽ സംഘർഷം തുടരുകയാണ്.
ഡൽഹിയിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പു നൽകിയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. അമിത് ഷായുമായി നടത്തിയ ചര്‍ച്ച പോസിറ്റീവെന്ന് പറഞ്ഞ കേജ്‌രിവാള്‍. ആവശ്യത്തിന് കേന്ദ്രസേനയെ ഇറക്കുമെന്ന് ഉറപ്പു ലഭിച്ചുവെന്നും അറിയിച്ചു. എല്ലാവരും സംയമനം പാലിക്കണമെന്നും പ്രശ്നങ്ങള്‍ ഒരുമിച്ച ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന് സ്ഥിതിഗതികള്‍ േനരിടാന്‍ കേന്ദ്രത്തിന്‍റെ നിര്‍ദേശം ലഭിച്ചില്ലെന്നും പൊലീസ് എണ്ണത്തില്‍ കുറവാണെന്നും കേജ്‌രിവാള്‍ കുറ്റപ്പെടുത്തിയിരുന്നു.
പേരും മതവും ചോദിച്ചാണ് ആക്രമണം. ഇന്നലെ നിരവധി പെട്രോൾ ബങ്കുകൾക്ക് കലാപകാരികൾ തീയിട്ടു. അമ്പതിലധികം വാഹനങ്ങളും അഗ്നിക്കിരയാക്കി. ഗോകുൽപുരിയിൽ ടയർ മാർക്കറ്റും കത്തിച്ചു. മൗജ്‍പൂരിൽ ഇന്ന് രാവിലെ ഒരു ഇ- റിക്ഷയിൽ സഞ്ചരിക്കുന്നവർക്ക് നേരെ അക്രമമുണ്ടായി, ഇവരെ കൊള്ളയടിച്ച് കയ്യിലുള്ളത് മുഴുവൻ അക്രമികൾ കൈക്കലാക്കി. മാധ്യമങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായി.
അക്രമങ്ങൾ തുടരുന്നതിനാൽ, വടക്കുകിഴക്കൻ ദില്ലിയിൽ അടുത്ത ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിൽ 35 കമ്പനി കേന്ദ്രസേനയെയും, രണ്ട് കമ്പനി ദ്രുതകർമസേനയെയും നിയോഗിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
അക്രമം തുടങ്ങിയപ്പോൾ കേന്ദ്രമന്ത്രി അമിത് ഷാ, ഇന്നലെ രാത്രി തന്നെ ഉന്നതതല യോഗം വിളിച്ചിരുന്നു. അക്രമങ്ങൾ തുടരുന്നതിനാൽ ഇന്നും ഉന്നതതല യോഗം അമിത് ഷാ വിളിച്ചു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, ദില്ലി ലഫ്. ഗവർണർ അനിൽ ബൈജൽ, ദില്ലി പൊലീസ് കമ്മീഷണർ അമൂല്യ പട്‍നായിക്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ആഭ്യന്തരവകുപ്പിലെയും പൊലീസിലെയും മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha