കൂടിക്കാഴ്ചയിൽ ഇന്ത്യാ പാക് ബന്ധം ചർച്ചയായി; മധ്യസ്ഥത ആവശ്യമെങ്കിൽ തയ്യാറാണ്; അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപ്
പ്രധാനമന്ത്രിയെ പുകഴ്ത്തി ഡൊണാൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്രമോദി മികച്ച നേതാവെന്നാണ് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടത്. ഭീകരവാദം നേരിടാൻ മോദിക്ക് കഴിയുമെന്നും നരേന്ദ്രമോദി ശക്തനായ ഭരണാധികാരിയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു . പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യാ പാക് ബന്ധം ചര്‍ച്ചയായെന്നും ഇക്കാര്യത്തിൽ മധ്യസ്ഥത ആവശ്യമെങ്കിൽ അതിന് തയ്യാറാണെന്നും ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി , കശ്മീരിനെക്കുറിച്ചുള്ള ചർച്ചകൾക്ക് രണ്ടു വശമുണ്ട് എന്നും .ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലെ മുള്ളാണ് കശ്മീരെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യ സന്ദര്‍ശനം മികച്ച അനുഭവമായിരുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ വാര്‍ത്താസമ്മേളനം ആരംഭിച്ചത് . കോവിഡ് ഭീതി മുതൽ മത മൈത്രി വരെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ വിഷയമായെന്ന് ട്രംപ് വിശദീകരിച്ചു. എന്നാൽ പൗരത്വ നിയമത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ട്രംപ് ഒഴിഞ്ഞുമാറി. അത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. എന്നാൽ മത മൈത്രി കൂടിക്കാഴ്ചക്കിടെ കടന്ന് വന്നെന്നും മതസ്വാതന്ത്ര്യം അടക്കമുള്ള കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു വരുത്തുന്നുണ്ടെന്നുമാണ് തന്റെ അഭിപ്രായമെന്ന് ട്രംപ് വെളിപ്പെടുത്തി.
ഇന്ത്യയിലെ മുസ്ലിങ്ങളോട് വിവേചനമില്ലെന്ന് മോദി പറഞ്ഞു എന്ന് ട്രംപ് വെളിപ്പെടുത്തി . 20 കോടി മുസ്ലീങ്ങളാണ് ഇന്ത്യയിലുള്ളത്. ന്യുനപക്ഷങ്ങളെ പരിഗണിക്കുന്ന ഭരണാധികാരിയാണ് മോദിയെന്നും ട്രംപ് കൂട്ടിച്ചേർത്തു.രണ്ട് തവണയാണ് പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് വാര്‍ത്താ സമ്മേളനത്തിൽ ചോദ്യം ഉയര്‍ന്നത്. രണ്ട് തവണയും ട്രംപ്ഒഴിഞ്ഞുമാറുകയായിരുന്നു.ദില്ലി കലാപത്തെ കുറിച്ച് ഉയര്‍ന്ന ചോദ്യങ്ങൾക്കും അത് ഇന്ത്യയുടെ അഭ്യന്തര വിഷയമാണെന്ന മറുപടിയാണ് ട്രംപ് നൽകിയത്.
https://www.facebook.com/Malayalivartha